ജോലി കിട്ടി, ഓഫിസിലേക്കുള്ള ആദ്യയാത്രയിൽ ലോക്കൽ ട്രെയിനിൽനിന്നു വീണുണ്ടായ അപകടത്തിൽ രണ്ടു കാലുകളും നഷ്ടമായ മലയാളി യുവാവ് ബിബിന്റെ കണ്ണീരുണങ്ങാത്ത കഥ... തൊണ്ടവറ്റാതെ, കണ്ണുനിറയാതെ വായിക്കാനാവില്ല ഈ ദുരിതകഥ...
വാതിലിനു പുറത്തേക്കു തിങ്ങി തൂങ്ങിനിൽക്കുന്ന ജനവുമായി ലോക്കൽ ട്രെയിനുകൾ ദിവ റെയിൽവേ സ്റ്റേഷനിൽ എത്തിയപ്പോൾ, ബിബിൻ അമ്പരന്നു. എങ്ങനെ കയറും? ഒന്നിനു പിറകേ, ഒന്നായി നാലു ട്രെയിനുകൾ വിട്ടുകളഞ്ഞു. അഞ്ചാമത്തെ ലോക്കൽ ട്രെയിനെത്തി, അൽപം തിരക്ക് കുറവുള്ള പോലെ; സമയം രാവിലെ 9.05. ഒരുവിധത്തിൽ കയറിപ്പറ്റി. ജോലിക്കു പോകുന്നവരുടെ തിരക്ക്. വാതിൽക്കൽ നിൽക്കുന്നവർക്കിടയിലൂടെ തിങ്ങിനിരങ്ങി ഉള്ളിൽ കടന്നപ്പോൾ മനസ്സൊന്നു തണുത്തു. ജൂലൈ 17ന് തിങ്കളാഴ്ച. ജോലിക്കു കയറേണ്ട ആദ്യ ദിവസം.
രണ്ടുവർഷത്തെ കാത്തിരിപ്പിനൊടുവിലാണ് ബിബിൻവിൽഫ്രഡിന് (24) ജോലി ശരിയാകുന്നത്. ബിരുദപഠനത്തിനു ശേഷം കുറച്ചുനാൾ ജോലിക്കു പോയെങ്കിലും തലച്ചോറിൽ രക്തം കട്ടപിടിക്കുന്ന രോഗത്തിന്റെ ബുദ്ധിമുട്ടുകൾ മൂലം തുടരാനായില്ല. തുടർന്ന് രണ്ടുവർഷം നീണ്ട ചികിൽസ പൂർത്തിയാക്കിയ ശേഷം ‘ഇനി ജോലി നോക്കിക്കൊള്ളൂ’വെന്ന ഡോക്ടറുടെ അനുമതി ലഭിച്ചപ്പോൾ ആരംഭിച്ച തൊഴിൽ അന്വേഷണത്തിനൊടുവിലാണ് ഐരോളിയിലെ ഐടി കമ്പനിയിൽ ബായ്ക് ഓഫിസിൽ പുതിയ ജോലി തരപ്പെട്ടത്.
ജീവിതം കരയ്ക്കടുപ്പിക്കാൻ ഒറ്റയ്ക്കു തുഴയുന്ന അമ്മയ്ക്ക് കുറച്ചെങ്കിലും ആശ്വാസം നൽകാനാകുമെന്ന ചിന്ത, സ്വന്തം കാലിൽ നിൽക്കാനാകുമല്ലോയെന്ന തോന്നൽ, പതിയെ സ്വന്തമായി ഒരു വീട് സ്വന്തമാക്കണമെന്ന മോഹം... സ്വപ്നങ്ങളുടെയും പ്രതീക്ഷകളുടെയും ആ യാത്രയ്ക്കിടെ തിക്കും തിരക്കും ബിബിൻ അറിഞ്ഞിരിക്കണമെന്നില്ല. താനെ സ്റ്റേഷനിൽ ഇറങ്ങിയശേഷം അവിടെനിന്നു നവിമുംബൈയ്ക്കുള്ള ട്രെയിൻ കയറിവേണം ഐരോളിയിലെത്താൻ.
അടുത്ത സ്റ്റേഷൻ മുംബ്ര. പ്ലാറ്റ്ഫോം എതിർ വശത്തായതിനാൽ യാത്രക്കാരുടെ ഇടിച്ചുകയറ്റത്തിന്റെ ശക്തി ബിബിനെയും തള്ളിമാറ്റി. തൊട്ടടുത്ത സ്റ്റേഷനായ കൽവെയിലും എതിർഭാഗത്താണ് പ്ലാറ്റ്ഫോം. രണ്ടു സ്റ്റേഷനുകളിലെ ഇടിച്ചുകയറ്റം ബിബിനെ വാതിലിന്റെ മുനമ്പിലെത്തിച്ചു. ബിപിൻ നിൽക്കുന്ന വശത്താണ് താനെയിൽ പ്ലാറ്റ്ഫോം വരുന്നത്. സ്റ്റേഷനടുത്തതോടെ, ഇറങ്ങാനുള്ള യാത്രക്കാരുടെ കൂട്ടത്തള്ളോടെ ബിപിൻ ഒന്നു നടുങ്ങി. ഇനിയും തള്ളിയാൽ താഴെപ്പോകുമെന്ന മട്ടിലാണ് നിൽപ്.
‘തള്ളരുതേ തള്ളരുതേ...’ എന്നവൻ വിളിച്ചുകൂവി. ട്രെയിന്റെ ശബ്ദത്തിൽ അതാരു കേൾക്കാൻ? സർവശക്തിയുമുപയോഗിച്ച് കമ്പിയിൽ മുറുകെ പിടിച്ചു. ട്രെയിൻ കടലിടുക്കിനു മുകളിലെ പാലത്തിലൂടെ നിങ്ങുകയായിരുന്നു അപ്പോൾ. താനെ സ്റ്റേഷൻ അടുക്കുമ്പോഴുള്ള ബേഡേക്കർ കോളജ് കണ്ടത് ഓർമയുണ്ട്. പിന്നെ ഒന്നും ബിബിന്റെ മനസ്സിലില്ല. സ്നേഹച്ചങ്ങല
ആരോ ചങ്ങല വലിച്ചതിനാൽ ട്രെയിൻ നിന്നു. അത്യാഹിതത്തിലും ചങ്ങല വലിക്കാത്ത, ട്രെയിൻ നിർത്താത്ത സംഭവങ്ങളുമുണ്ട്. ചോരയിൽ മുങ്ങി, ബോധമറ്റ് പാളത്തിനരികിൽ കിടക്കുന്ന ബിബിനെ കയറ്റാൻ ട്രെയിനിൽ ഇടമില്ല. ലഗേജ് ബോഗിയിൽ കോച്ചിൽപോലും ജനം ഇടിച്ചുകയറി നിൽക്കുകയാണ്. ബിബിനെ എടുത്തുപിടിച്ചിരിക്കുന്നവർ ഓരോ കോച്ചിനു മുന്നിലേക്കും ഓടുകയാണ്. കാലുകുത്താൻപോലും സ്ഥലമില്ലാത്ത കോച്ചുകളിൽ എങ്ങനെ കിടത്തും? അവസാനം മോട്ടോർമാന്റെ ക്യാബിനിൽ കയറ്റി.
താനെ സ്റ്റേഷനിലെ പ്ലാറ്റ്ഫോമിൽ ഇറക്കിക്കിടത്തി. താനെയിൽ ജോലിചെയ്യുന്ന അശു എന്ന യുവാവ് സ്റ്റേഷനിൽ ഇറങ്ങിയപ്പോഴാണ് ആരോ അപകടത്തിൽപ്പെട്ട കാര്യം അറിയുന്നത്. ഓടിയെത്തിയപ്പോൾ, സഹപാഠിയും കൂട്ടുകാരനുമായ ബിബിൻ. നടുങ്ങിപ്പോയ അശു, കൂട്ടുകാർക്കും കുടുംബത്തിനും ഉടൻ ഫോൺ ചെയ്തു: ‘ബിബിൻ ട്രെയിനീന്ന് വീണു’ ഇതിനിടെ, ബിബിനെ റെയിൽവേ പൊലീസിന്റെ സഹായത്തോടെ, ആംബുലൻസിൽ താനെ സിവിൽ ആശുപത്രിയിൽ എത്തിച്ചു. ‘കാലു വേദനിച്ചിട്ടു, വയ്യ. പൊക്കിയെടുത്ത് സൈഡിൽ വച്ചു താ’ ചലിക്കാത്ത കാലിനെപ്പറ്റിയറിയാതെ ബിബിൻ പറഞ്ഞപ്പോൾ, മറുപടി പറയാൻ വാക്കുകൾ കിട്ടിയില്ലെന്നു ബന്ധുവായ നിതിൻ ഓർക്കുന്നു.
വേദന കുറച്ചു കഴിയുമ്പോൾ മാറുമെന്നു മാത്രം പറഞ്ഞ് ആശ്വസിപ്പിക്കുകയായിരുന്നു നിതിൻ. ട്രെയിൻ കയറി ഇരുകാലുകളും ചതഞ്ഞരഞ്ഞ നിലയിലായിരുന്നു. ആശുപത്രിയിൽവച്ച് ഇടതുകാൽ മുട്ടിനു താഴെവച്ചു മുറിച്ചുമാറ്റേണ്ടി വന്നു. വലതുകാൽ പാദത്തിനു മുകളിൽവച്ചും നീക്കി. സ്വപ്നങ്ങൾ മുറിച്ചുനീക്കപ്പെടുന്നത് ബിബിൻ പതിയെ അറിയുകയായിരുന്നു. കരകാണാതെ ഇവർ
കുടുംബം പോറ്റാൻ മൂന്നു പതിറ്റാണ്ട് നഗരത്തിൽ കഠിനാധ്വാനം ചെയ്ത തിരുവനന്തപുരം പുതുക്കുറിച്ചി സ്വദേശി വിൽഫ്രഡ് ഡേവിഡിനെ കാത്തിരുന്നത് കാൻസർ. താനെയിൽ ടർണറായിരുന്നു വിൽഫ്രഡ്. നാലംഗ കുടുംബത്തിന്റെ ഏക ആശ്രയം. മൂത്തമകൻ ബിബിൻ ഡോംബിവ്‌ലി മോഡൽ കോളജിൽനിന്ന് ബികോം പാസായെങ്കിലും ഇളയവൻ ബിനോയ്ക്ക് വിദ്യാഭ്യാസം പൂർത്തിയാക്കാനായില്ല. പത്തു കഴിഞ്ഞിരിക്കുമ്പോഴാണ് പിതാവിന് കാൻസറിന്റെ ആക്രമണം സ്ഥിരീകരിക്കുന്നത്.