ഔദ്യോഗികമായി ഒരു പരിശീലന പരിപാടിയുടെ ഭാഗമായിരുന്നു ചെന്നൈ യാത്ര. ചെന്നൈയിലെത്തി ആദ്യ ദിവസം പ്രത്യേകിച്ചു പരിപാടിയൊന്നുമില്ല; എന്തു
ചെയ്യുമെന്ന ചോദ്യത്തിന് സുഹൃത്താണ് മറുപടി തന്നത്. മഹാബലിപുരം പോകാമെന്ന്. നമ്മളുടെ മാവേലിയുടെ പേരാണെന്നു തോന്നുമെങ്കിലും മഹാബലിയുമായി ഒരു ബന്ധവുമില്ല ഈ മഹാബലിപുരത്തിന്. പകരം പല്ലവ രാജാവായ മാമല്ലന്റെ പുരമായിരുന്നു മാമല്ലപുരം എന്ന മഹാബലിപുരം. എന്താ അവിടെ കാണാനുള്ളതെന്ന ചോദ്യത്തിന് ഒറ്റക്കല്ലുകളിൽ കൊത്തിയ ശിൽപങ്ങൾ എന്നായിരുന്നു മറുപടി. പണ്ടേ, കല്ലു മാവിലെറിയാനും പട്ടിയെ എറിയാനുമുള്ളതാണെന്ന കരുതുന്ന എനിക്കെന്ത് കല്ലിൽ കൊത്തിയ ശിൽപം? എങ്കിലും ചങ്ങാതിമാരുടെ താൽപര്യത്തിന് എതിരുപറയാൻ താൽപര്യമില്ലാത്തതിനാൽ തലയാട്ടി സമ്മതിച്ചു. കുറച്ചു കൂടി വിശദമായി പറഞ്ഞു തന്നത് സൗഹൃദ സംഘത്തിലുണ്ടായിരുന്ന അനുവാണ്. ശിൽപങ്ങളുടെ ചരിത്രവും സൗന്ദര്യം കല്ലിൽ വിരിഞ്ഞ കവിതയുമെല്ലാം വാക്കുകൾക്കൊണ്ട് വിശദീകരിച്ചു അനു. വേളാങ്കണ്ണി യാത്രയ്ക്കിടയിലും മറ്റുമായി പലതവണ മഹാബലിപുരത്തെത്തിയിട്ടുള്ള അനുവിന് ഇവിടെയുള്ള വെജിറ്റേറിയൻ ഹോട്ടലുകൾ തുടങ്ങി യാത്രാ സൗകര്യങ്ങളെക്കുറിച്ചും നല്ല ധാരണയുണ്ടെന്നു മനസിലായി.
രാവിലെ ചെന്നൈയിലെത്തിയെങ്കിലും തൗസന്റ് ലൈറ്റിലെ കെടിഡിസി റെയിൻ ഡ്രോപ്സ് ഹോട്ടൽ മുറിയിൽ ഒന്നു ഫ്രഷായ ശേഷമാണ് മഹാബലിപുരം യാത്രയ്ക്കിറങ്ങിയത്. തമിഴ്നാട് മുഖ്യമന്ത്രിയായിരുന്ന ജയലളിതയുടെ ചികിത്സയും മരണവുമെല്ലാം വാർത്തയായപ്പോൾ ദേശീയ മാധ്യമങ്ങളിലെങ്ങും നിറഞ്ഞു നിന്ന അപ്പോളോ ആശുപത്രിയ്ക്കു സമീപമാണ് ഹോട്ടൽ റെയിൻഡ്രോപ്സ്. രാവിലെ പതിനൊന്നു മണിയോടെയാണ് മഹാബലി പുരത്തേക്ക് പോകാൻ ഇവിടെ നിന്നിറങ്ങിയത്. യാത്ര ബസിൽ മതിയെന്ന് തീരുമാനം. നാടു കാണാനും സ്ഥലങ്ങൾ പഠിക്കാനും അൽപം കഷ്ടപ്പെട്ടാലും ഏറ്റവും നല്ലത് ബസ് യാത്രയായതിനാൽ ഞങ്ങളും സമ്മതിച്ചു. ടാക്സി പിടിച്ചാൽ എന്തിനും ഏതിനും ടാക്സിക്കാരന്റെ താൽപര്യം പരിഗണിക്കുന്നതു മാത്രമല്ല അൽപം ചെലവു കുറയും എന്നതും ബസിൽ പോകാൻ പ്രേരിപ്പിച്ചു എന്നു പറയുന്നതാകും ശരി.
നട്ടുച്ചയോടെയാണ് മഹാബലി പുരത്തെത്തിയത്. അതൊരു മണ്ടൻ തീരുമാനമായിരുന്നു എന്നു മനസിലായത് അവിടെ എത്തിയപ്പോഴാണ്. മഹാബലി പുരം സന്ദർശിക്കാൻ ഏറ്റവും അനുയോജ്യമായ സമയം വൈകുന്നേരമാണ്. അല്ലെങ്കിൽ രാവിലെയുമാകാം. വെയിൽ ഒന്നു താഴ്ന്നു തുടങ്ങിയാൽ ഫോട്ടോ എടുക്കുന്നതിനു നല്ല വെളിച്ചം കിട്ടുമെന്നു മാത്രമല്ല, വെയിൽ കൊണ്ടു പൊരിയുകയും വേണ്ട. ബസിറങ്ങി രണ്ടു കിലോമീറ്ററോളം നടന്നാൽ ഇവിടെ എത്താം എന്നു പറഞ്ഞപ്പോൾ നടക്കാൻ തന്നെ തീരുമാനിച്ചു. ബസിറങ്ങുന്നിടം മുതൽ വഴിയോരങ്ങളിലെങ്ങും കൽ ശിൽപങ്ങൾ നിർമിക്കുന്നവരെയും നിർമിച്ച് വിൽപനയ്ക്കൊരുക്കി വച്ച ശിൽപങ്ങളും കാണാം. അതിന്റെ ഭംഗി ആസ്വദിച്ചു നടന്നാൽ രണ്ടു കിലോമീറ്റർ ഒരു ദൂരമേ അല്ല. ഇടയ്ക്ക് ചൂടു കൂടുതലെന്നു തോന്നിയാൽ ക്ഷീണം മാറ്റാൻ പാതിവഴിയിൽ തന്നെ റാഡിസൺ ബ്ലൂ എന്ന വലിയ ബോർഡിനു കീഴിലൂടെ അകത്തേയ്ക്കു ചെന്നാൽ അൽപം മൃദുലഹരിയും നുകരാം. (ഔദ്യോഗികമായ മുന്നറിയിപ്പ്: മദ്യപാനം ആരോഗ്യത്തിന് ഹാനികരം)
കാനായിയുടെ യക്ഷിയും മൽസ്യകന്യകയും മാത്രം കണ്ടിട്ടുള്ള ഞാൻ പ്രതീക്ഷിച്ചതും അതുപോലുള്ള ശിൽപങ്ങൾ തന്നെ. വഴിയോരത്തു കണ്ട ശിൽപങ്ങളും കാണാൻ പോകുന്ന കാഴ്ചകൾ എന്തായിരിക്കുമെന്നു മുന്നറിയിപ്പുകളൊന്നും തന്നില്ലെന്നതാണ് എന്നെ അത്ഭുതപ്പെടുത്തിയത്. നൂറ്റാണ്ടുകൾ പഴക്കമുള്ള കാഴ്ചയുടെ ലോകത്തേയ്ക്കാണു ചെന്നു കയറുന്നതെന്നു തിരിച്ചറിഞ്ഞത് അവിടെ എത്തിയപ്പോഴായിരുന്നെന്നു മാത്രം. വെയിലിന്റെ ചൂടിൽ നിന്നു രക്ഷപെടാൻ അവിടവിടെയുള്ള കൂറ്റൻ ഞാവൽ മരങ്ങൾ സഹായിച്ചെന്നു മാത്രമല്ല, ഇടയ്ക്ക് നിലത്തു വീണു കിടന്ന നല്ല പഴങ്ങൾ നോക്കിയെടുത്ത് വായിലിടാനും മറന്നില്ല. അക്കാദമികമായ താൽപര്യമുള്ള യാത്രയ്ക്കു മുന്നേ വേണ്ടത്ര മുന്നൊരുക്കങ്ങൾ നടത്താറുണ്ടെങ്കിലും മഹാബലി പുരത്തോട് അങ്ങനെയൊരു താൽപര്യവുമായല്ല സമീപിച്ചത് എന്നതിൽ കുറ്റബോധം തോന്നി. വേണ്ടത്ര അറിവുണ്ടെങ്കിൽ മാത്രമേ ഈ ഒറ്റക്കല്ലുകളിൽ തീർത്ത ഭീമാകാര ശിൽപങ്ങളെ അടുത്തറിയാനും കാഴ്ചകളൊന്നും നഷ്ടമാക്കാതിരിക്കാനും സാധിക്കു എന്നതാണ് വസ്തുത.
തമിഴ്നാട്ടിലെ വളരെ പഴക്കമേറിയ ഒരു തുറമുഖ നഗരമാണ് കാഞ്ചിപുരം. അതായത്, പഴയ മഹാബലിപുരം. സമുദ്രനിരപ്പിൽ നിന്നു 12 മീറ്ററിലേറെ ഉയർന്ന തീര നഗരം എന്ന പ്രത്യേകതകൂടിയുണ്ട് ഇതിന്. മാമല്ലപുരം എന്നും അറിയപ്പെടുന്ന ഇവിടം പല്ലവ രാജാവായിരുന്ന മാമല്ലന്റെ പേരിലാണ് സ്മരിക്കപ്പെടുന്നത്. ആദികാല ദ്രാവിഡ തച്ചുശാസ്ത്രത്തിന്റെ സ്പർശവുമായി പല്ലവ കലയിൽ വിരിഞ്ഞ ദൃശ്യവിസ്മയങ്ങളാണ് ഇവിടെയെങ്ങും കാണാനാകുക. ഏഴാം നൂറ്റാണ്ടു മുതൽ ഒമ്പതാം നൂറ്റാണ്ടുവരെയുള്ള കാലയളവിൽ നിർമിക്കപ്പെട്ടതാണ് ഈ നഗരവും അതിന്റെ കൽ കാഴ്ചകളും എന്ന് കണക്കാക്കപ്പെടുന്നു. യുനസ്കോയുടെ ലോക പൈതൃക സ്മാരകങ്ങളിലും ഇടം പിടിച്ചിട്ടുമുണ്ട് മഹാബലിപുരം. മാത്രമല്ല, ദേശീയ പുരാവസ്തു വകുപ്പിന്റെ സംരക്ഷിത സ്മാരകങ്ങൾ കൂടിയാണ് ഇവ.
തിരുക്കടൽ മല്ലൈ
ശിൽപനഗരിയിൽ കടന്നാൽ ആദ്യം കാണാനുള്ള കാഴ്ച തിരുക്കടൽ മല്ലൈ എന്നറിയപ്പെടുന്ന ക്ഷേത്രമാണ്. ശിൽപങ്ങൾ കടൽകാറ്റേറ്റും കൊടും വെയിലിലും നശിച്ചുപോകാതിരിക്കാൻ രാജാക്കൻമാർ നിർമിച്ച തിരുക്കടൽ മല്ലൈ ഒരു ശിവ ക്ഷേത്രമാണ്. ഇതിനു പുറമേ രണ്ടു ക്ഷേത്രങ്ങൾ കൂടിയുണ്ട് ഇവിടെ. ഒരെണ്ണം ശിവക്ഷേത്രവും മറ്റൊന്ന് വിഷ്ണു ക്ഷേത്രവും. സൂര്യഭഗവാന്റെ ആദ്യസ്പർശങ്ങൾ ഉദിച്ചുയരുമ്പോൾ തന്നെ ക്ഷേത്രകവാടങ്ങളിൽ ആവാഹിക്കാനുതകും വിധമാണ് ഇവയുടെ നിർമാണം.
വെണ്ണക്കൽ
ഉണ്ണിക്കണ്ണന്റെ കൈയിൽ ഉയർന്നു നിൽക്കുന്നതു പോലെ തോന്നുന്ന, ഇപ്പോൾ താഴേയ്ക്ക് ഉരുണ്ടു നീങ്ങുമോ എന്ന് ഭയപ്പെടുത്തി നിൽക്കുന്ന കൂറ്റൻ പാറക്കല്ലാണ് ഇവിടെ മറ്റൊരു കാഴ്ച. പാറയുടെ ചുവട്ടിൽ തണൽ തേടി നിൽക്കുന്നവരും തള്ളി നീക്കുകയും താങ്ങി നിർത്തുകയുമാണെന്നും ഒക്കെ തോന്നിപ്പിക്കും വിധമുള്ള ചിത്രങ്ങൾ പകർത്തുന്നവരെയും കാണാം.
പഞ്ചരഥങ്ങൾ
പാണ്ഡവ സംഘത്തിനും പാഞ്ചാലിക്കുമായി ഒരുക്കിയ രഥങ്ങളാണ് ഇവിടെ കാഴ്ചയാകുന്നത്. യുധിഷ്ഠിരനായി ഒരു വലിയ രഥവും പാഞ്ചാലിക്കായി ഒരു ചെറിയ രഥവും നകുലനും സഹദേവനുമായി ഒരു രഥവും ഒരുക്കിയിട്ടുണ്ട്. കാവൽ നിൽക്കുന്ന നന്ദികേശനേയും മൃഗരാജാവിനെയും കൂടി ശിൽപമാക്കിയിട്ടുണ്ട് ഇവിടെ.
ഗണേശമണ്ഡപം
മഹാബലി പുരം സന്ദർശിക്കുന്നവർക്കുള്ള അത്ഭുത കാഴ്ചകളിലൊന്നാണ് ഗണേശ മണ്ഡപം എന്നു പറയാം. ഒറ്റക്കല്ലിൽ കൊത്തിയ ഭീമൻ ഗജകേസരിയും കുട്ടിക്കൊമ്പൻമാരും കുറെ ചെറു ശിൽപങ്ങളുമാണ് ഇവിടെ കാഴ്ചയാകുന്നത്. മഹാബലിപുരത്തുകാരുടെ സാധാരണ ജീവിതം മുഴുവൻ ഈ കല്ലുകളിൽ കോറിയിട്ടിരിക്കുകയാണെന്നാണ് ഗവേഷകർ ഈ ചെറുശിൽപകാഴ്ചകളെ വിശദീകരിക്കുന്നത്.
മഹിഷാസുര മർദിനി ഗുഹാക്ഷേത്രം
ഒറ്റപ്പാറ തുരന്നും കൊത്തിയുമെല്ലാം ഒരുക്കിയ മഹിഷാസുര മർദിനി ഗുഹാ ക്ഷേത്രവും അതിനു മുകളിൽ ഒരുക്കിയ ചെറു ക്ഷേത്രരൂപവും മികച്ച കാഴ്ചയാകുന്നു ഇവിടെ. ഇതിനകത്തെ ഭിത്തികളിൽ കൊത്തിയിട്ടുള്ള അനന്ത ശയനവും മഹിഷാസുര വധവും ബുദ്ധനും എല്ലാം ഏവരുടെയും ശ്രദ്ധേയാകർഷിക്കും. ക്ഷേത്രത്തിനുള്ളിൽ ഒരാൾക്കു കയറി നിൽക്കാനാകും വിധം കൊത്തിയ ഗുഹയിൽ ഓം മന്ത്രം മുഴക്കുകയും പ്രതിധ്വനി ഏറ്റു വാങ്ങുകയും ചെയ്യുന്നതിന് തിരക്കു കൂട്ടുകയും ചെയ്യുന്നവരെയും കാണാനായി.
വിളക്കുമാടം
പഴയ തുറമുഖത്തിന്റെ ശേഷിപ്പായി ഇപ്പോഴും മ്യൂസിയമായി സൂക്ഷിക്കുന്ന ലൈറ്റ് ഹൗസ് മഹാബലി പുരത്തെ പൂർണ രൂപത്തിൽ കാണാൻ നമ്മളെ സഹായിക്കുന്നു. ലൈറ്റ് ഹൗസിനു മുകളിൽ കയറി നിന്നാൽ തൊട്ടടുത്തുള്ള ഭീമാകാരൻ മഹിഷിമർദിനി ഗുഹാക്ഷേത്രത്തെ അതിന്റെ പൂർണ രൂപത്തിൽ കാണിച്ചു തരും നമ്മളെ.
നൂറ്റാണ്ടുകൾ കടൽ കാറ്റും വെയിലും ഏറ്റിട്ടും ഭംഗിക്കൊരു കോട്ടവും വരാത്ത മഹാബലി പുരത്തെ മഹാ ശിൽപങ്ങൾ സന്ദർശകർക്ക് മികച്ച കാഴ്ചയാണ് സമ്മാനിക്കുന്നതെന്നതിൽ തർക്കമില്ല. ഈ നാടുസന്ദർശിക്കുന്നവർക്ക് നാളുകൾ പിന്നിട്ടാലും മനസിൽ മായാത്ത അത്ഭുതമായി തന്നെ നിലനിൽക്കും ഈ കാഴ്ചകൾ എന്നതിൽ തർക്കമില്ല. ചരിത്ര വിദ്യാർഥികളും ശിൽപകലയിൽ താൽപര്യമുള്ളവരും ഒരിക്കലെങ്കിലും സന്ദർശിക്കേണ്ട നഗരമാണിത്. ചുട്ടുപൊള്ളുന്ന വെയിൽ വരുത്തിയ ക്ഷീണവും വിശപ്പിന്റെ വിളിയും കേട്ട് ശിൽപങ്ങളോട് വിടപറഞ്ഞ് ഞങ്ങൾ അവിടെ നിന്നിറങ്ങി. വഴിയോരങ്ങളിലെങ്ങും പൂർവ ശിൽപികളുടെ പിൻഗാമികൾ ഒരുക്കുന്ന കൊച്ചു ശിൽപങ്ങൾ വീണ്ടും ഞങ്ങൾക്കു കാഴ്ചകളായി.
മഹാബലിപുരത്തെത്താൻ
ചെന്നൈ സെൻട്രൽ റെയിൽവേ സ്റ്റേഷനിൽ നിന്നും ഏകദേശം 56 കിലോമീറ്റർ ദൂരമാണ് മഹാബലി പുരത്തേക്കുള്ളത്. ചെന്നൈ എയൽപോർട്ടിൽ നിന്നും 52 കിലോമീറ്ററും. ബസിലോ, കാറിലോ മഹാബലിപുരത്തേക്ക് പോകുന്നതാണ് ഉത്തമം. സെൻട്രൽ റെയിൽവേ സ്റ്റേഷനിൽ നിന്നും എയൽപോർട്ടിൽ നിന്നും മഹാബലിപുരത്തേക്ക് പൊതു, സ്വകാര്യ ബസുകൾ നിരവധിയുണ്ട്. രണ്ടു സ്ഥലങ്ങളിൽ നിന്നും 2 മണിക്കൂറിൽ കുറഞ്ഞ സമയത്തിൽ മഹാബലി പുരമെത്താം. ചെന്നൈയിൽ നിന്നും അഡയാർ, പാലവാക്കം, കോവളം, നെമ്മെലി വഴി മഹാബലി പുരമെത്താം.