കാലമെത്ര കഴിഞ്ഞാലും മലയാളികൾക്ക് പഴയ തറവാട് വീടുകളോട് ഗൃഹാതുരത കലർന്ന ഒരു സ്നേഹബന്ധമുണ്ട്. കാരണം അവരുടെ കുട്ടിക്കാലവും ഓർമകളുമെല്ലാം ആ വീടിനോട് ഇഴചേർന്നായിരിക്കും വികസിച്ചത്.
കോൺക്രീറ്റ് കൊട്ടാരങ്ങൾ നാട്ടുമ്പുറങ്ങളിൽ നിറയുന്ന ഈ കാലത്തും പഴയ നാടൻവീടുകളുടെ മൊഞ്ച് അങ്ങനെയൊന്നും പൊയ്പോവില്ല എന്നതിനുദാഹരണമാണ് മലപ്പുറം കോട്ടയ്ക്കലുള്ള പി കെ സാബിറിന്റെ വീട്. 10 സെന്റിൽ 1350 ചതുരശ്രയടിയിലാണ് അതിമനോഹരമായ ഈ വീട് തലയുയർത്തി നിൽക്കുന്നത്. പുതുക്കിപ്പണിയൽ ഒരു കലയാണെന്ന് തെളിയുകയാണ് ഈ വീട്ടിലൂടെ.
സാബിറിന്റെ സഹോദരങ്ങൾ പുതിയ വീട് വച്ചുമാറിയപ്പോൾ തറവാടുവീട് കുറേകാലം അനാഥമായി കിടന്നു. 35 വർഷം പഴക്കമുള്ള വീട് പൊളിച്ചുകളഞ്ഞു കടയോ സ്ഥാപനങ്ങളോ തുടങ്ങാനായിരുന്നു ആദ്യം പ്ലാൻ. പുതിയ ഒരു വീട് പണിയണം എന്ന ആഗ്രഹം സാബിറിന്റെ മനസ്സിലുണ്ടായിരുന്നെങ്കിലും സാമ്പത്തികമായി തയാറെടുപ്പ് നടത്തിയിരുന്നില്ല. അങ്ങനെയാണ് കയ്യിലുള്ള എട്ടുലക്ഷം രൂപയ്ക്ക് പഴയ വീട് പുതുക്കിപ്പണിതാലോ എന്ന ചിന്തയിലേക്ക് സാബിറിനെ കൊണ്ടെത്തിച്ചത്. ഈ ആഗ്രഹം സഹപ്രവർത്തകനും ഡിസൈനറുമായ പി എം സലീമിനെ അറിയിച്ചു. സലിം സമ്മതം മൂളിയതോടെ ഇരുവരും ചേർന്ന് പ്ലാനിങ്ങും ഡിസൈനും ആരംഭിച്ചു.
35 വർഷം പഴക്കമുള്ള തറവാടുവീട് പുതുക്കിപ്പണിയാൻ തീരുമാനിച്ചപ്പോൾ നാട്ടുകാരും ബന്ധുക്കളുമടക്കം നഖശിഖാന്തം എതിർത്തു. ഇന്ന് ഈ വീടിന്റെ സൗന്ദര്യത്തിൽ മതിമയങ്ങാത്ത ആരും ഈ പ്രദേശത്തു കാണുകയില്ല...
മൂന്ന് പേരുള്ള ചെറിയ കുടുംബത്തിന്റെ ആവശ്യങ്ങളെ തൃപ്തിപ്പെടുത്തുന്ന സുന്ദരൻ വീട്. പഴയ തറവാടിന്റെ തനിമ ചോരാതെയാണ് ഈ വീട് പുതുക്കിപ്പണിതത്.
പുതുക്കിപ്പണിയുടെ ആരംഭഘട്ടംമുതൽ വളരെ പ്ലാനിങ്ങോടെയാണ് നീങ്ങിയത്. പഴയവീടിന്റെ അടിസ്ഥാന ഘടന നിലനിർത്തിയാണ് പുതുക്കിപ്പണിതത്. കിടപ്പുമുറിയും കോർട്യാർഡും മാത്രമാണ് പുതുതായി പണിതത്. ബാക്കിയെല്ലാം പഴയ മുറികൾ ക്രമീകരിച്ചു പുതുക്കിയവയാണ്. ഇത് ചെലവ് നിശ്ചിത ബജറ്റിൽ ഒതുക്കാൻ സഹായിച്ചു.
നിരവധി വൈതരണികൾ മറികടന്നാണ് വീട് പുതുക്കിയത്. പഴയ നിർമാണവസ്തുക്കൾ സ്വരുക്കൂട്ടുക എന്നതായിരുന്നു പ്രധാന വെല്ലുവിളി. എവിടെയെങ്കിലും പഴയ ഇല്ലമോ തറവാടോ പൊളിക്കുകയാണെങ്കിൽ ഇരുവരും തേടിപ്പിടിച്ചെത്തി സാമഗ്രികൾ വാങ്ങി. പഴയ വീട്ടിലെ സാമഗ്രികളും, പൊളിച്ച മറ്റ് വീടുകളിലെ സാമഗ്രികളും പരമാവധി പുനരുപയോഗിച്ചതു കൊണ്ടാണ് പുതുക്കിപ്പണി ബജറ്റിൽ ഒതുക്കാൻ കഴിഞ്ഞത്.
പുറംകാഴ്ചയിലെ ശ്രദ്ധാകേന്ദ്രം ഡബിൾ ഹൈറ്റിലുള്ള മേൽക്കൂരയാണ്. ഇവിടെയൊക്കെ പോളിഷ് ചെയ്ത വെട്ടുകല്ലാണ് ഉപയോഗിച്ചത്. മേൽക്കൂരയിലെ ഓടുകളും പോളിഷ് ചെയ്ത് പുനരുപയോഗിച്ചു. ഒരു കിടപ്പുമുറിയും കോർട്യാർഡും മാത്രമാണ് പുതുതായി പണിതത്. ബാക്കിയെല്ലാം മുറികൾ ക്രമീകരിച്ചു പുതുക്കിയവയാണ്.
പരിമിതമായ വിസ്തീർണമേ പഴയ വീട്ടിലെ മുറികൾക്കുണ്ടായിരുന്നുള്ളു. പഴയ വീട്ടിലെ ഭിത്തികൾ ഇടിച്ചു കളഞ്ഞും സമീപമുറികൾ യോജിപ്പിച്ചും സ്ഥാനം പുനർനിർണയിച്ചും സ്ഥല ലഭ്യത വർധിപ്പിച്ചു. പഴയ വീട്ടിലെ ജനൽപ്പാളികളും വാതിലുകളും തടിയിലായതിനാൽ കാറ്റും വെളിച്ചവും അകത്തേക്ക് കടക്കുന്നത് പരിമിതമായിരുന്നു. ഇതിനു പരിഹാരമായി ജനാലപ്പാളികളിൽ ഗ്ലാസ് നൽകി.
എം എസ് ഫ്രയിമിൽ ഓട് മേഞ്ഞതാണ് വരാന്ത. ഇവിടെ ചാരുപടിയും കസേരകളും നൽകി. സിറ്റ് ഔട്ടിനോടു ചേർന്ന് ഒരു കാന്റിലിവർ പോർച്ച് ക്രമീകരിച്ചു. കോഴിക്കോട്ടെ ഒരു പഴയ മുസ്ലിം തറവാട് പൊളിച്ചപ്പോൾ അവിടെ നിന്ന് ശേഖരിച്ച ഹുക്കയാണ് ലിവിങ് റൂമിനു പഴമയുടെ പ്രൗഢി പകരുന്ന ഷോപീസായി വച്ചിരിക്കുന്നത്. പഴയ തടിമച്ചാണ് ലിവിങ്ങിൽ. ഇത് പോളിഷ് ചെയ്തു മിനുക്കിയെടുത്തു. ഫർണിച്ചറുകൾ പഴയ വീട്ടിലെ പുനരുപയോഗിച്ചു. ചിലത് പോളിഷ് ചെയ്തെടുത്തു. വിട്രിഫൈഡ് ടൈലുകളാണ് ഫ്ലോറിങ്ങിന് ഉപയോഗിച്ചത്. സിറ്റ്ഔട്ടിലും ലിവിങ്ങിലുമൊക്കെ കോൺട്രാസ്റ്റ് കൊണ്ടുവരുന്നതിനായി വുഡൻ ഫിനിഷുള്ള ടൈലുകളാണ് നൽകിയത്.
അകത്തളത്തെ ശ്രദ്ധാകേന്ദ്രം കോർട്യാർഡാണ്. ഇതുവഴി വെളിച്ചവും കാറ്റും സമൃദ്ധമായി അകത്തളത്തിലേക്കെത്തുന്നു. കോർട്യാർഡിൽ സിറ്റിങ് സ്‌പേസ് നൽകി, ചെറിയൊരു കുളവും ഒരുക്കി. കോർട്യാർഡിലും ഗോവണിയുടെ വശത്തെ ചുവരുകളിൽ ക്ലാഡിങ് ടൈലുകൾ ഒട്ടിച്ചു ഭംഗിയാക്കി.
പഴയ വീട്ടിൽ മരത്തിൽ തീർത്ത ഗോവണിയായിരുന്നു. ഇതിന് പകരം എംഎസ് സ്‌റ്റീൽ ഫ്രയിമിൽ തടിയും ഗ്ലാസും ഉപയോഗിച്ചാണ് പുതിയ ഗോവണി പണിതത്. ഗോവണിയുടെ താഴെയുള്ള സ്ഥലത്ത് വാഷ് ഏരിയ ക്രമീകരിച്ചു.
ഊണുമുറി വേർതിരിച്ചറിയുന്നതിനു വുഡൻ ഫിനിഷിൽ ഫ്ളോറിങ് ചെയ്തു.
മൊത്തം മൂന്ന് കിടപ്പുമുറികളാണ് വീട്ടിൽ. താഴെ രണ്ടെണ്ണവും മുകളിൽ ഒരെണ്ണവും. 360*400 വ്യാസത്തിൽ മാസ്റ്റർ ബെഡ്‌റൂം പുനർക്രമീകരിച്ചു. ഇതിന് അറ്റാച്ച്ഡ് ബാത്റൂം സൗകര്യവും നൽകി. കിടപ്പുമുറികളുടെ ഭിത്തിയിലെ ജാളി വർക്കുകൾ ശ്രദ്ധേയമാണ്.
മുകൾനിലയിൽ കട്ടിലുപയോഗിക്കാതെ നിലത്തു പായ് വിരിച്ചു കിടക്കുന്നതിന്റെ ഉപയുക്തതയ്ക്കായി മൺടൈലുകൾ നിലത്തു പാകി. മുകൾനിലയിലും ഒരു ബാത്റൂം ക്രമീകരിച്ചു.
പഴയ വീടിന്റെ ഇലക്ട്രിക്കൽ വയറിങ്ങും പ്ലമിങ്ങും പരിഷ്കരിച്ചു. കൺസീൽഡ് വയറിങ് നൽകി. വീടിന്റെ തുടർച്ച അനുഭവിപ്പിക്കുന്ന ഡിസൈനിലുള്ള ചുറ്റുമതിൽ. ചെറിയൊരു പടിപ്പുരയും ഇവിടെ ക്രമീകരിച്ചു. ഡബിൾ ഹൈറ്റ് ഭിത്തിയിൽ ജാളി വർക്കുകൾ നൽകി എൽഇഡി സ്ട്രിപ്പുകൾ ഘടിപ്പിച്ചു. രാത്രിയിൽ ഇതിന്റെ പ്രകാശത്തിൽ വീടിനു മൊഞ്ച് കൂടുന്നു.
ഒരു വർഷത്തെ കഠിന പരിശ്രമം ഫലം കണ്ടതിന്റെ സന്തോഷത്തിലാണ് ഡിസൈനറും വീട്ടുകാരും. അകത്തും പുറത്തും ലാളിത്യത്തിന്റെ വശ്യതയാണ് ഈ വീടിന്റെ സവിശേഷത. ടീം വർക്കിന്റെ വിജയമാണ് ഈ വീടെന്ന് ഡിസൈനറും ഉടമസ്ഥനും സാക്ഷ്യപ്പെടുത്തുന്നു. നാട്ടുകാർ പലരും വിചാരിച്ചത് പത്തു മുപ്പതുലക്ഷമെങ്കിലും വീട് പുതുക്കിപ്പണിയാൻ ചെലവഴിച്ചെന്നാണ്. വെറും എട്ടുലക്ഷമേ ചെലവായുള്ളൂ എന്നറിഞ്ഞതോടെ ആദ്യം വിമർശിച്ച പലരും തങ്ങളുടെ വീടും ഇതുപോലെ പുതുക്കിപ്പണിയണം എന്ന ആഗ്രഹവുമായി ഡിസൈനറെ സമീപിക്കുന്നു എന്നതാണ് ക്ലൈമാക്സിലെ ട്വിസ്റ്റ്...
ചെലവ് കുറയ്ക്കാൻ സഹായിച്ച ഘടകങ്ങൾ
ചിത്രങ്ങൾ- അജീബ് കൊമാച്ചി
Project Facts
Place- Kottakkal, Malappuram
Area- 1350 SFT
Plot- 10 cents
Completion year- 2017
Owner- P K Sabir
Design- Salim PM, P K Sabir
AS Design Forum, Malappuram
email-salimpm786@gmail.com
Mob-9947211689