എറിക്കയും ഇവയും ഇനി ഒന്ന് അല്ല രണ്ട്. ശരീരം ഒട്ടിചേർന്ന നിലയിലുള്ള ഇരട്ടകളായ എറിക്കയ്ക്കും ഇവയ്ക്കും ഇനി പുതിയ ജീവിതം. കാലിഫോർണിയൻ സ്വദേശികളായ ഇരുവരുടെയും ശസ്ത്രക്രിയ വിജയമായതിന്റെ സന്തോഷത്തിലാണ് മാതാപിതാക്കളും.
ജീവൻ പണയപ്പെടുത്തിയ ശസ്ത്രക്രിയയിലൂടെയാണ് എറിക്കയും ഇവയും രണ്ടായത്. കുടൽ, കരൾ,ഗർഭാശയം, മൂത്രാശയം എന്നീ അവയവങ്ങൾ ഇരുവർക്കും പൊതുവായിട്ടുള്ളതായിരുന്നു. നാലുകാലുകൾക്ക് പകരം മൂന്നുകാലുകളോടുകൂടിയാണ് കുട്ടികൾ ജനിച്ചത്. വൻകുടലും ചെറുകുടലും മലാശയവും ഇൗവയുടെ ശരീരത്തിലായിരുന്നു. ഈവയേക്കാൾ പകുതി ഭാരം മാത്രമുള്ള എറിക്കയുടെ ശരീരത്തിൽ ചെറുകുടൽ മാത്രമായിരുന്നു ഉണ്ടായിരുന്നത്.
എറിക്കയുടെ ശരീരത്തിന് ആവശ്യമായ പോഷകങ്ങൾ ഈവയുടെ ശരീരം വലിച്ചെടുക്കുന്നതും ഡോക്ടറുമാരെ ആശങ്കയിലാഴ്ത്തിയിരുന്നു. ശുഭാപ്തിവിശ്വാസവും ആരോഗ്യരംഗത്തെ മുന്നേറ്റങ്ങളും കൈമുതലാക്കിയാണ് 18 മണിക്കൂർ നീണ്ടശസ്ത്രക്രിയയ്ക്ക് ഇരുവരെയും വിധേയരാക്കിയത്. ജീവിതത്തിനും മരണത്തിനുമിടയിലെ നൂൽപ്പാലമായിരുന്നു ഈ ശസ്ത്രക്രിയ.
ഏതായാലും മരണത്തിന്റെവക്കോളം എത്തിയ ശസ്ത്രക്രിയ വിജയിച്ചതോടെ ഇരുവരും ജീവിതത്തിലേക്ക് തിരികെ നടന്നു. ഒരുകാൽ മാത്രമാണ് ഇരുവർക്കുമുള്ളത്. ഈ കുറവ് ഒഴിച്ചാൽ സാധാരണകുട്ടികളുടെ പോലെ തന്നെയാണ് ഈവയും എറിക്കയും. ശസ്ത്രക്രിയയ്ക്ക് മുമ്പ് താരതമ്യേന ഭാരക്കുറവായിരുന്ന എറിക്കയുടെ ശരീരഭാരവും സാധാരണപോലെയായിട്ടുണ്ട്. രണ്ടുവയസ് പ്രായമായ ഇരുവരും വീൽചെയറിൽ തനിയെ സഞ്ചരിക്കാൻ പരിശീലിച്ചുകഴിഞ്ഞു. അടുത്തവർഷത്തോടെ സ്ട്രെച്ചർ ഉപയോഗിച്ച് ഇരുവർക്കും നടക്കാൻ സാധിക്കുമെന്ന് ഡോക്ടർമാർ പറയുന്നു.