ഇന്ത്യയിലെ പ്രമുഖ ഐടി സ്ഥാപനങ്ങളിലൊന്നായ ടെക്മഹീന്ദ്രയിലെ ജീവനക്കാരനെ പിരിച്ചുവിട്ട രീതി വിവാദമായതോടെ മഹിന്ദ്രഗ്രൂപ്പ് ചെയർമാൻ ആനന്ദ് മഹീന്ദ്ര നടപടിയിൽ ഖേദം പ്രകടിപ്പിച്ചു. ട്വിറ്ററിലൂടെയാണ് ഖേദപ്രകടനം നടത്തിയത്. സംഭവത്തിൽ തന്റെ വ്യക്തിപരമായ ഖേദം അറിയിക്കുന്നു. ഭാവിയിൽ ഇത്തരം സംഭവങ്ങൾ ആവർത്തിക്കില്ലെന്നു ഉറപ്പ് വരുത്തുമെന്നും ട്വീറ്റ് ചെയ്തു. ടെക് മഹീന്ദ്ര വൈസ് ചെയർമാൻ വിനീത് നായരും സിഇഒ: സി.പി.ഗുർനാനിയും ഖേദപ്രകടനം നടത്തിയിട്ടുണ്ട്.
ജീവനക്കാരന് ഒരു ദിവസത്തെ സാവകാശം മാത്രം നൽകി രാജി വയ്ക്കണമെന്ന ഹ്യൂമൻ റിസോഴ്സിന്റെ നിർദേശമാണ് വിവാദമായത്. അൽപം സാവകാശം നൽകണമെന്നു ജീവനക്കാരൻ അഭ്യർഥിച്ചെങ്കിലും എച്ച്ആർ പ്രതിനിധി വഴങ്ങിയില്ല. മാത്രമല്ല ആനുകൂല്യങ്ങളും എക്സ്പീരിയൻസ് സർട്ടിഫിക്കറ്റുകളും അനുവദിക്കില്ലെന്നും പറഞ്ഞു. ഇരുവരും തമ്മിലുള്ള സംഭാഷണം സമൂഹമാധ്യമങ്ങളിൽ വൈറലായിരുന്നു. ഇതോടെയാണ് ഖേദപ്രകടനവുമായി മേധാവികൾ രംഗത്തെത്തിയത്.
ഖേദപ്രകടനത്തോടു അനുകൂലിച്ചും പ്രതികൂലിച്ചുമുള്ള പോസ്റ്റുകൾ സോഷ്യൽമീഡിയകളിൽ വരുന്നുണ്ട്്. എന്നാൽ ജീവനക്കാരനെ പിരിച്ചു വിടുന്നത് അസാധാരണമല്ലെന്നും ഐടി കമ്പനികളിൽ ഇത് പതിവാണെന്നും എച്ച്ആർ വിദഗ്ധർ അഭിപ്രായപ്പെടുന്നു.
Advertisement