പൊലീസ് സ്റ്റേഷനിൽ പ്രണയ സാഫല്യം. പക്ഷേ, ആദ്യ രാത്രിയിൽ വരന് ലഭിച്ചത് ജയിൽവാസം. ഒളിച്ചോട്ടവും സംഘട്ടനങ്ങളും നിറഞ്ഞ പ്രണയ രംഗങ്ങളുടെ ‘ക്ലൈമാക്സിന്’ വേദിയായത് പൊന്നാനി പൊലീസ് സ്റ്റേഷൻ. തവനൂർ അതളൂർ സ്വദേശിയായ യുവാവും പൊന്നാനി സ്വദേശിയായ യുവതിയും തമ്മിലുള്ള വിവാഹം പൊന്നാനി സിഐ സണ്ണി ചാക്കോയുടെ നേതൃത്വത്തിലാണ് നടന്നത്. വിവാഹത്തിന് പെൺകുട്ടിയുടെ വീട്ടുകാർ സമ്മതിക്കാതായതോടെ കഴിഞ്ഞദിവസം ഇരുവരും ഒളിച്ചോടിയിരുന്നു. വയനാട്ടിൽ മുറിയെടുത്ത് താമസം തുടങ്ങി. ഇവരെ കാണാനെത്തിയ സുഹൃത്തുക്കൾക്കൊപ്പം കറങ്ങുന്നതിനിടെ പൊലീസ് പിടിയിലായെങ്കിലും പൊലീസിനെ വെട്ടിച്ച് യുവാവ് മുങ്ങി. സുഹൃത്തുക്കളിൽ ഒരാളെ വൈത്തിരി പൊലീസ് കസ്റ്റഡിയിലെടുത്തു.
ഇതിനിടെ യുവതിയെ കാണാനില്ലെന്ന പരാതിയിൽ വീട്ടുകാർ പൊന്നാനി പൊലീസിൽ കേസ് നൽകുകയും പൊലീസ് അന്വേഷണം തുടങ്ങുകയും ചെയ്തിരുന്നു. വയനാട്ടിൽനിന്നു രണ്ടുപേരെയും പൊന്നാനി പൊലീസ് പിടികൂടി പൊന്നാനി കോടതിയിലെത്തിച്ചു. കാമുകനൊപ്പം പോകണമെന്നു യുവതി വാശിപിടിച്ചു. വിവരമറിഞ്ഞ് കാമുകനെ അറസ്റ്റ് ചെയ്യാൻ വൈത്തിരി പൊലീസുമെത്തി. ഒടുവിൽ പൊന്നാനി സിഐയുടെ നേതൃത്വത്തിൽ സ്റ്റേഷനിൽവച്ച് ഇരുവരുടെയും വിവാഹം നടത്തി. തുടർന്നു കാമുകനെ വൈത്തിരി പൊലീസിനും യുവതിയെ ബന്ധുക്കൾക്കും കൈമാറി. പൊലീസിനെ ആക്രമിച്ച് രക്ഷപ്പെട്ടെന്ന കേസിൽ കോടതിയിൽ ഹാജരാക്കിയ യുവാവ് ആദ്യരാത്രിയിൽ സബ്ജയിലിൽ റിമാൻഡിലായി.