കൊല്ലത്ത് നാട്ടുകാരെ വട്ടം കറക്കിയ നീർനായയെ മൃഗസംരക്ഷണ വകുപ്പ് അധികൃതരും വനംവകുപ്പ് അധികൃതരും ചേർന്നു വലയിലാക്കി. പഴയാറ്റിൻകുഴി ഭാഗത്തു മുൻ മുനിസിപ്പൽ കമ്മിഷണർ രാജുവിന്റെ പറമ്പിലാണു നീർനായയെ രാവിലെ 11നു നാട്ടുകാർ കണ്ടത്.
ഇതിന്റെ ശബ്ദം കേട്ട് ഇവിടെ എത്തിയ പഴയാറ്റിൻകുഴി സ്വദേശി നെറീസിനെ നീർനായ ആക്രമിച്ചു. പരുക്കേറ്റ ഇയാളെ ജില്ലാ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. ബഹളം കേട്ട് ഒാടിയെത്തിയ നാട്ടുകാരിൽ ചിലരെയും അക്രമിക്കാൻ ശ്രമിച്ചു. തുടർന്നു കൗൺസിലർ എം.നൗഷാദ് വിളിച്ച് അറിയിച്ചതിനെ തുടർന്നു ഇരവിപുരം പൊലീസും അഗ്നിശമനസേനാംഗങ്ങളും എത്തിയെങ്കിലും ഇതിനെ പിടികൂടാൻ സാധിച്ചില്ല.
ഇതിനിടെ ഇതിനെ കാണാനും മറ്റുമായി ആളുകൾ കൂടുകയും ചെയ്തു. പിടിക്കാൻ ശ്രമിച്ചവരെ നീർനായ ആക്രമിക്കാൻ ശ്രമിച്ചു.ജില്ലാ വെറ്ററിനറി കേന്ദ്രത്തിലെ ഡോ. കെ.കെ.തോമസ് സ്ഥലത്തെത്തി. ഇദ്ദേഹത്തോടൊപ്പം നായയെ പിടിക്കാൻ പരിശീലനം ലഭിച്ചിട്ടുള്ള കണ്ണൻ എന്ന യുവാവും ഉണ്ടായിരുന്നു.
കോർപറേഷനിൽ എബിസി പ്രോഗ്രാം നടപ്പാക്കുന്നതിന്റെ ഭാഗമായി എത്തിയതാണ് ഇദ്ദേഹം. അപ്പോഴേക്കും അഞ്ചലിൽ നിന്നു വനംവകുപ്പ് അധികൃതരും എത്തി. കണ്ണന്റെ നേതൃത്വത്തിൽ രാത്രി ഏഴോടെ നീർനായയെ പിടികൂടി. ഇതിനെ കൂട്ടിലാക്കി വനംവകുപ്പ് അധികൃതർ അഞ്ചലിലേക്കു കൊണ്ടുപോയി.