വയലാൽ രവി – മേഴ്സി രവി ബന്ധം പ്രണയ വിവാഹമായിരുന്നെന്ന് എല്ലാവർക്കും അറിയാം. സിനിമാ സ്റ്റൈലിൽ രജിസ്റ്ററാപ്പീസിൽ ഒപ്പിട്ട് പെണ്ണിനെയുമായി രവി വയലാറിലേയ്ക്ക് പോയാണ് ഇരുവരും കുടുംബ ജീവിതം തുടങ്ങിയത്. പക്ഷെ ഇരുവരുടെയും പ്രണയം ആദ്യം കണ്ടു പിടിച്ചത് സുഹൃത്തായിരുന്ന എ.കെ. ആന്റണിയായിരുന്നു. ഇക്കഥ കഴിഞ്ഞ ദിവസം വയലാറിന്റെ ജൻമദിനാഘോഷത്തിനിടെയാണ് ആന്റണി പങ്കുവച്ചത്.
ആന്റണി പറഞ്ഞ കഥ;
രാവിലെ ഞങ്ങൾ അഞ്ചരയാകുമ്പോ എഴുന്നേൽക്കും. ആറുമണിയാകുമ്പോൾ രവി ഒറ്റപ്പോക്കാണ്. മാർക്കറ്റിലെ ഒരു ചായക്കടയിലേയ്ക്ക്. ഞാനും പിന്നാലെ പോകും. കാപ്പി കുടിച്ച് മടങ്ങും. ചില ദിവസങ്ങളിൽ രവി പറയും നീ പൊയ്ക്കോ, ഞാൻ വന്നോളാം. ഞാൻ പറയും വേണ്ട, എനിക്ക് തിരക്കില്ല, നമുക്ക് ഒരുമിച്ചു പോകാം. എന്നാൽ രവി നിർബന്ധിക്കും. നീ പൊയ്ക്കോ, പൊയ്ക്കോ, അവിടെ ഓഫിസിൽ മൂന്നാലു പേര് കാത്തിരിപ്പുണ്ട് എന്നൊക്കെ പറഞ്ഞു.
ഇതു കേട്ട എനിക്കെന്തോ ഒരു സംശയം. ഞാൻ പോകാം എന്നു പറഞ്ഞ് ആ മാർക്കറ്റ് റോഡിൽ ചെന്നു. സെന്റ് ആന്റണീസ് കവലയിൽ ഇങ്ങനെ നിൽക്കാൻ തുടങ്ങി. എന്താണ് എന്റെ ഇങ്ങനെ നിർബന്ധിച്ച് പറഞ്ഞയച്ചത് എന്നറിയണമല്ലോ?
നോക്കിയപ്പളല്ലേ, ചാറ്റമഴയത്ത് കുടയും ചൂടി ചേച്ചിയും അനിയത്തിയും കൂടി വരുന്നു. അനിയത്തി പുറകോട്ട് മാറി. വയലാറും അവരും നടക്കാൻ തുടങ്ങി. കുറെക്കഴിഞ്ഞു. മടങ്ങി വരുമ്പോ ഞാൻ പറഞ്ഞു, രവീ ഞാനെല്ലാം കണ്ടു. നീ എന്നോട് സത്യം പറ എന്ന്.
എന്റെ പൊന്നാന്റണീ, ആരോടും പറയണ്ട എന്ന് വയലാർ.
ഇതാണ് വാസ്തവം.
ആ സംഭവമാണ് അവസാനം മേഴ്സിയുടെയും വയലാറിന്റെയും പ്രണയ വിവാഹത്തിൽ എത്തിച്ചേർന്നത്. ആ വിവാഹത്തിന് എ.സി. ജോസും ഞാനുമാണ് സാക്ഷികളായി ഒപ്പിട്ടത്. അതിന്റെ പേരിൽ ഞാൻ കുറെ ഏറെ ശകാരവും കേട്ടു.
സിനിമയിൽ കാണുന്ന അതി സാഹസികമായ വിവാഹത്തിനു ശേഷം നേരെ വയലാറിലേയ്ക്കാണ് പോയത്. വയലാറിലേയ്ക്ക് പോയതുകൊണ്ട് രക്ഷപെട്ടു. അല്ലെങ്കിൽ എന്തെങ്കിലുമൊക്കെ സംഭവിക്കുമായിരുന്നെന്നും ആന്റണി ഓർത്തു.