ചൊവ്വയിൽ കുട്ടികളായ ലൈംഗിക അടിമകളുടെ കോളനി ഇല്ലെന്ന് അമേരിക്കന്‍ ബഹിരാകാശ ഏജന്‍സി നാസ. അമേരിക്കയില്‍ സംപ്രേക്ഷണം ചെയ്ത അലെക്‌സ് ജോണ്‍സിന്റെ ഇന്‍ഫോവാര്‍സ് എന്ന പ്രോഗ്രാമില്‍ പങ്കെടുത്ത അതിഥിയുടെ അവകാശവാദമാണ് വിവാദങ്ങള്‍ക്ക് തിരികൊടുത്തത്. കാര്യങ്ങള്‍ കൈവിട്ടുപോകുന്ന ഘട്ടമെത്തിയപ്പോഴാണ് നാസക്ക് ഔദ്യോഗിക വിശദീകരണവുമായി രംഗത്തുവരേണ്ടി വന്നത്.
നാസയുടെ ചൊവ്വാ ദൗത്യത്തിന്റെ വക്താവായ ഗേ വെബ്സ്റ്ററാണ് വിശദീകരണം നടത്തിയിരിക്കുന്നത്. 'ചൊവ്വയില്‍ മനുഷ്യരാരുമില്ല. ആകെയുള്ളത് മനുഷ്യര്‍ അയച്ച പേടകങ്ങളാണ്. കഴിഞ്ഞ ആഴ്ച്ച മുതല്‍ വലിയ തോതില്‍ തെറ്റായ അഭ്യൂഹങ്ങള്‍ പ്രചരിക്കുന്നതിനാലാണ് ഇത്തരമൊരു വിശദീകരണം നടത്തേണ്ടി വന്നത്' ഗേ വെബ്സ്റ്റര്‍ വ്യക്തമാക്കി.
അലെക്‌സ് ജോണ്‍സിന്റെ ഷോയില്‍ അതിഥിയായെത്തിയ റോബെര്‍ട്ട് ഡേവിഡ് സ്റ്റീല്‍ എന്നയാളാണ് അഭ്യൂഹങ്ങള്‍ക്ക് കാരണക്കാരന്‍. കുട്ടികളെ രഹസ്യമായി കടത്തി ചൊവ്വാ ദൗത്യത്തിനു ഉപയോഗിച്ചുവെന്നായിരുന്നു ഇയാളുടെ ആരോപണം. 'ഭൂമിയില്‍ നിന്ന് ചൊവ്വയിലേക്ക് അയച്ച കുട്ടികളുടെ കോളനി അവിടെയുണ്ടെന്നാണ് ഞാന്‍ വിശ്വസിക്കുന്നത്. 20 വര്‍ഷത്തോളമാണ് ചൊവ്വയിലേക്കുള്ള യാത്രക്കെടുക്കുക. ഒരിക്കല്‍ അവിടെയെത്തിക്കഴിഞ്ഞാല്‍ അവര്‍ക്ക് മറ്റുമാര്‍ഗങ്ങളൊന്നുമില്ലാത്തതിനാല്‍ അവിടെ തന്നെ തങ്ങുകയാണ്' എന്നിങ്ങനെയായിരുന്നു ഡേവിഡ് സ്റ്റീലിന്റെ വാക്കുകള്‍.
അമേരിക്കയില്‍ സംപ്രേക്ഷണം ചെയ്ത പരിപാടിയിലൂടെ ഈ കോൺസ്പിറസി തിയറി വലിയ തോതില്‍ പ്രചരിച്ചു. ഇതോടെയാണ് ഇത് തട്ടിപ്പാണെന്ന് നാസക്ക് വ്യക്തമാക്കേണ്ടി വന്നത്. നാസക്ക് തള്ളിക്കളയേണ്ടി വന്ന ഒടുവിലത്തെ കോൺസ്പിറസി സിദ്ധാന്തമാണിത്. കഴിഞ്ഞ ആഴ്ച അന്യഗ്രഹ ജീവികളുണ്ടെന്നതിന് നാസയുടെ പക്കല്‍ തെളിവൊന്നുമില്ലെന്നും അവര്‍ക്ക് വിശദീകരിക്കേണ്ടി വന്നിരുന്നു. അന്യഗ്രഹ ജീവന്റെ തെളിവുകള്‍ നാസയുടെ പക്കലുണ്ടെന്ന് കാണിക്കുന്ന ഒരു വിഡിയോ വ്യാപകമായി പ്രചരിച്ചതിനെ തുടര്‍ന്നായിരുന്നു ഇത്.
ഭൂമിയിലേതിന് സമാനമായ ചൊവ്വയുടെ ഉപരിതലം പലതരത്തിലുള്ള തെറ്റിദ്ധാരണകള്‍ക്കും തെളിവുകളാകാറുണ്ട്. ക്യൂരിയോസിറ്റി അടക്കമുള്ള ചൊവ്വാ പര്യവേഷണ പേടകങ്ങള്‍ എടുക്കുന്ന ചിത്രങ്ങള്‍ പൊതുജനങ്ങള്‍ക്ക് കാണാനാകും. ഈ ചിത്രങ്ങളില്‍ പിരമിഡും മരങ്ങളും തുടങ്ങി മനുഷ്യന്റെ തുടയെല്ലിന്റെ ഫോസില്‍ വരെ കോൺസ്പിറസി സിദ്ധാന്തക്കാര്‍ കണ്ടെത്താറുണ്ട്. ഇത്തരം പ്രചാരണങ്ങള്‍ പരിധി വിടുമ്പോഴാണ് പലപ്പോഴും നാസ പ്രതികരണവുമായി രംഗത്തെത്താറ്.
അലെക്‌സ് ജോണ്‍സും നാസക്കെതിരെ ഗുരുതര ആരോപണങ്ങളുന്നയിച്ചിരുന്നു. അന്യഗ്രഹ ജീവന് തെളിവ് പോലുള്ള ചൂടന്‍ വിഷയങ്ങളുമായി ആരെങ്കിലും എത്തിയാല്‍ ക്യൂരിയോസിറ്റിയില്‍ നിന്നുള്ള സംപ്രേക്ഷണം നിര്‍ത്തിവെക്കുകയാണ് നാസ ചെയ്യുക. ഇത്തരം പ്രവൃത്തികള്‍ സംശയങ്ങള്‍ വര്‍ധിപ്പിച്ചിട്ടേയുള്ളൂ. 90 ശതമാനത്തോളം നാസയുടെ ദൗത്യങ്ങളും ഇപ്പോഴും രഹസ്യമാണ്. ഇത്തരം ദൗത്യങ്ങളെക്കുറിച്ച് നിങ്ങള്‍ക്കൊന്നുമറിയില്ലെന്ന് നാസയിലെ തന്നെ ഒരു മുതിര്‍ന്ന ശാസ്ത്രജ്ഞനാണ് തന്നോട് വെളിപ്പെടുത്തിയതെന്നും അലെക്‌സ് ജോണ്‍സ് പറയുന്നു.