ഇപ്പോള്‍ പത്താം പിറന്നാള്‍ ആഘോഷിക്കുന്ന ഐഫോണിനൊപ്പം 2007ല്‍ എത്തിയതാണ് ആപ്പിളിന്റെ മൊബൈല്‍ ഓപ്പറേറ്റിങ് സിസ്റ്റം. ഐഫോണ്‍ ഒഎസ് അല്ലെങ്കില്‍ പില്‍ക്കാലത്ത് അറിയപ്പെട്ടതു പോലെ, ഐഒഎസ്, മൊബൈല്‍ കംപ്യൂട്ടിങ്ങില്‍ കൊണ്ടുവന്ന ഫീച്ചറുകള്‍ എഴുതി തീര്‍ക്കണമെങ്കില്‍ പേജുകള്‍ വേണം. എന്നാല്‍, ഇതാ ഒഎസിന്റെ ഓരോ പുതുക്കിയ വേര്‍ഷനും കൊണ്ടുവന്ന ഓര്‍ത്തിരിക്കേണ്ട ചില മാറ്റങ്ങള്‍:
ഐഫോണ്‍ ഒഎസ് 1
ബഹളം വച്ചെത്തിയ ആദ്യ ഐഫോണ്‍ അത്ര വലിയ ഒരു സംഭവമൊന്നുമായിരുന്നില്ല. അന്ന് ആപ് സ്‌റ്റോര്‍ നിലവിലില്ല. ഫോണിനൊപ്പം കിട്ടിയ ആപ്പുകളായിരുന്നു മിക്ക ഉപയോക്താക്കളുടെയും ആശ്രയം. നെറ്റ്‌വര്‍ക്ക് ലോക്ഡ് ആയി എത്തിയ ഐഫോണുകളെ ജെയില്‍ ബ്രെയ്ക് (jail break) ചെയ്യുക എന്നത് ലോകം മുഴുവന്‍ ഒരു കലയായി വളര്‍ന്നു. കൊച്ചിയില്‍ പോലും വിരുതന്മാര്‍ ജെയിൽ ബ്രെയ്ക് ചെയ്ത് 2007ല്‍ 500 രൂപ വാങ്ങി കീശയിലിട്ടു. (ഇന്ത്യയില്‍ ആദ്യ ഐഫോണ്‍ ഔദ്യോഗികമായി അവതരിപ്പിച്ചില്ല.) ജെയിൽ ബ്രെയ്ക് ചെയ്ത ഐഫോണില്‍ സീഡിയയുടെ (Cydia) ആപ്പുകള്‍ ലഭ്യമായി. ആദ്യ ഐഫോണിന്റെ 2 മെഗാപിക്സൽ ക്യാമറയ്ക്ക് ആപ്പിള്‍ വിഡിയോ റെക്കോഡിങ് ശേഷി നല്‍കിയിരുന്നില്ല. എന്നാല്‍ എടുത്ത ഒരു ഫോട്ടോ രണ്ടു വിരല്‍ കൊണ്ട് സൂം ചെയ്യാമെന്നത് ചെറിയ വിപ്ലവമൊക്കെ ആയിരുന്നു. തൊടുന്ന സ്ഥലത്ത് ഫോക്കസാകും എന്ന സവിശേഷതയും ഉണ്ടായിരുന്നു. എന്നാല്‍ ജെയിൽ ബ്രെയ്ക്കിലൂടെ 15fps വിഡിയോ റെക്കോഡിങ് ശേഷി ലഭിച്ചു. ജെയിൽ ബ്രെയ്ക് ചെയ്യുന്നവര്‍ക്ക് ഔദ്യോഗിക ഫോണില്‍ ലഭിക്കുന്നതിനേക്കാള്‍ ഫീച്ചറുകള്‍ ലഭിക്കുമെന്ന, ആപ്പിളിനു നാണം കെട്ട, അവസ്ഥ നിലനിന്നു.
ഐഫോണ്‍ ഒഎസ് 2
ആദ്യ ഐഫോണ്‍ അല്ലെങ്കില്‍ ഒറിജിനല്‍ ഐഫോണ്‍ 2G ആയിരുന്നു. അതു കൊണ്ട് രണ്ടാമത്തെ ഫോണിന്റെ പ്രധാന ഫീച്ചര്‍ വിളംബരം ചെയ്താണ് രണ്ടാം തലമുറ ഫോണ്‍ 2008ല്‍ എത്തിയത്- ഐഫോണ്‍ 3G. പല സുപ്രധാന ഫീച്ചറുകള്‍ക്കുമൊപ്പം ആപ്‌സ്റ്റോര്‍ നിലവില്‍ വന്നു. ഒഎസ് തേഡ് പാര്‍ട്ടി ആപ്പ് നിര്‍മാതാക്കള്‍ക്കായി തുറന്നിട്ടു. ഇന്നത്തെ ആപ് പ്രളയം തുടങ്ങുന്നത് അന്നു മുതലാണ്. എപ്പോഴുമുള്ള പുഷ് ഇ–മെയിൽ, ഗൂഗിള്‍ മാപ്‌സ് സ്ട്രീറ്റ് വ്യൂ എന്നിയും എത്തി. ഈ വേര്‍ഷനിലും ക്യാമറയ്ക്ക് വിഡിയോ റെക്കോഡിങ് ഉണ്ടായിരുന്നില്ല.
ഐഫോണ്‍ ഒഎസ് 3
പുതിയ ഒഎസിനൊപ്പം, അവസാനം, ആപ്പിള്‍ ക്യാമറയില്‍ വിഡിയോ റെക്കോഡിങ് ക്യാമറിയില്‍ കൊണ്ടുവന്നു. MMS, സ്‌പോര്‍ട്‌ലൈറ്റ് സേര്‍ച്ച്, വോയ്‌സ് കണ്ട്രോള്‍ എന്നിവയും കൊണ്ടുവന്നു. പുതിയ ഒഎസില്‍ എന്തൊക്കെ ഫീച്ചറുകളാണ് വേണ്ടത് എന്ന ചോദ്യത്തിന് കൂടുതല്‍ പേര്‍ പറഞ്ഞത് കോപ്പി പെയ്സ്റ്റ് എന്നതായിരുന്നു. അതും ആപ്പിള്‍ മൂന്നാം തലമുറ ഒഎസില്‍ കൊണ്ടുവന്നു. ഇന്ന് അതൊരു സംഭവമേയല്ലെങ്കിലും ഒരു മൊബൈല്‍ ഉപകരണത്തില്‍ ആദ്യമായി ഈ ഫീച്ചര്‍ ഉപയോഗിക്കുമ്പോള്‍ അതൊരു അനുഭവം തന്നെ ആയിരുന്നു. SMS, സഫാരി, നോട്‌സ് തുടങ്ങിയ ആപ്പുകളിലെല്ലാം കോപ്പി, അല്ലെങ്കില്‍ കട് ആന്‍ഡ് പെയ്സ്റ്റ് സാധ്യമാക്കി. ഷെയ്ക് റ്റു അണ്‍ഡു ഫീച്ചറും ഈ ഒഎസിലാണ് എത്തിയത്.
ഐഫോണ്‍ ഓഎസ് 4
മള്‍ട്ടി ടാസ്‌കിങ്, സ്‌പെല്‍ ചെക് തുടങ്ങിയവയുമായാണ് പുതിയ ഒഎസ് എത്തിയത്. തന്നെ എടുത്ത ചിത്രം അല്ലെങ്കില്‍ ഇഷ്ടമുള്ള ഏതെങ്കിലും ചിത്രം ഫോണില്‍ വോള്‍പെയ്പര്‍ ആക്കേണ്ടവരും ഇതു വരെ ജെയിൽ ബ്രെയ്ക് ചെയ്യേണ്ടിയിരുന്നു. ഇഷ്ടമുള്ള ചിത്രം വോള്‍പെയ്പര്‍ ആക്കാന്‍ അനുവദിക്കുന്നതും ഐഒഎസ് 4 ആണ്. വൈഫൈയിലൂടെ നടത്താവുന്ന വിഡിയോ കോണ്‍ഫെറന്‍സ് കോളായ ഫെയ്‌സ്‌ടൈമും ഐഒഎസ് 4ലാണ് എത്തുന്നത്.
ഐഒഎസ് 5
സിറി പിറക്കുന്നത് 2011ല്‍ എത്തിയ ഈ വേര്‍ഷനിലാണ്. ഐഫോണ്‍ 4sല്‍ മാത്രമാണ് ആപ്പിളിന്റെ വോയ്‌സ്-ആക്ടിവേറ്റഡ് അസിസ്റ്റന്റ് ആദ്യം ലഭ്യമാക്കിയത്. മറ്റൊരു പുതുമ വയര്‍ലെസ് അപ്‌ഡേറ്റാണ്. ഇതുവരെ ഐട്യൂണ്‍സുമായും കംപ്യൂട്ടറുമായി ബന്ധിപ്പിക്കാതെ ഓപ്പറേറ്റിങ് സിസ്റ്റം അപ്‌ഡേറ്റ് ചെയ്യാനാകുമായിരുന്നില്ല. വൈഫൈയിലൂടെ ഐഒഎസ് ഉപയോക്താക്കള്‍ക്കു തമ്മില്‍ മള്‍ട്ടിമീഡിയ കൈമാറാവുന്ന ഐമെസേജ് പുതിയ ഒഎസില്‍ എത്തി. ഐക്ലൗഡ് ഫീച്ചര്‍ ആദ്യമായി അവതരിപ്പിക്കുന്നത് ഈ വേര്‍ഷനിലാണ്. എല്ലാ ഐഒഎസ് ഉപയോക്താക്കള്‍ക്കും 5 ജിബി ക്ലൗഡ് സ്റ്റോറേജ് സ്‌പെയ്‌സ് ആണ് ആപ്പിള്‍ ഫ്രീ ആയി നല്‍കിയത്. ഇത് കോണ്‍ടാക്ടുകള്‍, നോട്‌സ് മുതലായ സ്വകാര്യ ഡേറ്റ ക്ലൗഡില്‍ സൂക്ഷിക്കാന്‍ അനുവദിച്ചു. 15 ജിബി സ്ഥലം ആവശ്യമുള്ളവര്‍ക്ക് 20 ഡോളറായിരുന്നു നല്‍കേണ്ടിയിരുന്നത്.
ഈ ഒഎസിന് നിരാശയുടെ ഒരു കഥ കൂടെയുണ്ട്. ആപ്പിള്‍ കമ്പനിയുടെ നട്ടെല്ലായിരുന്ന സ്റ്റീവ് ജോബ്‌സ് എന്ന് അറിയപ്പെട്ടിരുന്ന സ്റ്റീവ്ന്‍ പോള്‍ ജോബ്‌സ് അവതരിപ്പിച്ച അവസാനത്തെ ഒഎസ് ആയിരുന്നു. 3.5 ഇഞ്ച് വലിപ്പമുള്ള 4എസ് ആയിരുന്നു ജോബ്‌സിന്റെ അവസാന ഐഫോണ്‍ കുട്ടി എന്നു പറയാം. (പക്ഷേ അത് അവതരിപ്പിച്ചത് ടിം കുക്കായിരുന്നു. ജോബ്‌സ് മരണശയ്യയിലായിരുന്നു.) ഐഫോണിനു വലിപ്പം കൂടുമെന്നു കാത്തിരുന്നവരെ നിരാശരാക്കി, ഈ വലിപ്പമാണ് കൈക്കിണങ്ങുക എന്ന നിര്‍ബന്ധബുദ്ധിയോടെയുള്ള ജോബ്‌സിന്റെ അവകാശവാദം ആവര്‍ത്തിക്കപ്പെട്ടു.