പെരുമ്പാവൂർ ∙ ‘വിശക്കുന്നവനു ഭക്ഷണമാണു ദൈവം’ എന്നു പറഞ്ഞയാൾ എത്ര ശരിയാണെന്നു പട്ടിണി കിടന്നിട്ടുള്ളവനേ മനസ്സിലാകുകയുള്ളൂ. ഒരു നേരത്തെ ഭക്ഷണം കഴിക്കാൻ വകയില്ലാത്തവർക്കു ഭക്ഷണം എത്തിക്കൽ ജീവിതവ്രതമാക്കാൻ ‘യാച്ചു’ തീരുമാനമെടുത്തതിനു പിന്നിൽ ജീവിതത്തിലെ ആദ്യനാളുകളിലെ പട്ടിണിയുടെ വേദനയുണ്ട്. വല്ലം കൊച്ചങ്ങാടി മാളിയൻ വീട്ടിൽ എം.പി. യാസർ (യാച്ചു) എന്ന മുപ്പത്തൊൻപതുകാരൻ കല്യാണങ്ങളിലും മറ്റ് ആഘോഷങ്ങളിലും ബാക്കിവരുന്ന ഭക്ഷണം ശേഖരിച്ചു സ്വന്തം ചെലവിൽ ആവശ്യക്കാർക്കെത്തിക്കുന്ന സേവനം ആരംഭിച്ചിട്ടു രണ്ടു വർഷമായി.
കോളനികളിലും അഭയ കേന്ദ്രങ്ങളിലും വഴിയോരങ്ങളിലും യാച്ചുവിന്റെ കയ്യിലെ ഭക്ഷണപ്പൊതിക്കായി കാത്തിരിക്കുന്ന ഒട്ടേറെപ്പേരുണ്ട്. ആഘോഷങ്ങളിൽ ബാക്കിയായി കുഴിച്ചുമൂടാൻ സൂക്ഷിച്ചിരിക്കുന്ന ഭക്ഷണമാണു പെരുമ്പാവൂർ, മൂവാറ്റുപുഴ, കോതമംഗലം, ആലുവ എന്നിവിടങ്ങളിൽ ഏതു പാതിരാത്രിയിലുമെത്തി യാച്ചു ശേഖരിക്കുന്നത്. ആഘോഷങ്ങൾ ഏറ്റവും കൂടുതൽ നടക്കുന്ന ശനിയും ഞായറും ഫോണിലേക്കു വിളി വരുന്നതും കാത്തിരിക്കും യാച്ചു. പ്രതീക്ഷ തെറ്റാതെ മൂന്നോ നാലോ സ്ഥലങ്ങളിൽ നിന്നു വിളിയെത്തും. എത്ര രാത്രിയായാലും ഭക്ഷണം ശേഖരിച്ച് ആവശ്യക്കാർക്ക് എത്തിച്ചു കൊടുത്തിട്ടേ ഉറങ്ങുകയുള്ളൂ.
പെരുമ്പാവൂരിലെ സ്വകാര്യ ഹോട്ടലിൽ ജോലി ചെയ്തിരുന്നപ്പോൾ ഉണ്ടായ അനുഭവമാണു യാച്ചുവിനെ സൗജന്യ ഭക്ഷണ വിതരണത്തിനു പ്രേരിപ്പിച്ചത്. മേശ തുടയ്ക്കുന്ന ജോലി ചെയ്തിരുന്ന വയോധികനായ ഉത്തരേന്ത്യൻ തൊഴിലാളി ഹോട്ടലിൽ ബാക്കി വരുന്ന പൊറോട്ടകൾ വഴിയരികിൽ ഉറങ്ങുന്നവർക്കു മുതലാളി അറിയാതെ നൽകിയിരുന്നു. ഇതു കണ്ടുപിടിച്ച മുതലാളി അയാളെ ശാസിച്ചു. അന്ന് അയാളുടെ മുഖത്തൊഴുകിയ കണ്ണീരാണ് ഇത്തരമൊരു പ്രവൃത്തിയിലേക്കു തന്നെ നയിച്ചതെന്നു യാച്ചു പറയുന്നു. ഭക്ഷണ വിതരണത്തിലൊതുങ്ങുന്നില്ല യാച്ചുവിന്റെ മനുഷ്യസ്നേഹം. പരിപാടികൾ കഴിഞ്ഞാലും എത്രയെത്ര ഫ്ലെക്സ് ബോർഡുകളാണ് റോഡരികിൽ തൂങ്ങിക്കിടക്കുന്നത്.
യാച്ചു ഇവയെല്ലാം ശേഖരിക്കും. ഇതിലെ പട്ടിക ഉപയോഗിച്ച് കോഴിക്കൂടുകൾ നിർമിച്ചു പാവങ്ങൾക്കു കൊടുക്കും. വളർത്താൻ കോഴിയെയും. വീടിന്റെ പിന്നിലും അയൽവക്കത്തും വെറുതെ കിടക്കുന്ന സ്ഥലത്ത് പച്ചക്കറികൾ നട്ടു പാവങ്ങൾക്കു നൽകും. ഏത്തക്കായ കിലോഗ്രാമിനു 75 രൂപ വിലയുള്ളപ്പോൾ 300 കിലോയാണ് പാവങ്ങൾക്കായി വിതരണം ചെയ്തത്. നഗരസഭ മികച്ച യുവകർഷകനായി തിരഞ്ഞെടുത്തപ്പോൾ പ്രചാരണത്തിനായി ഒരു ഫ്ലെക്സ് ബോർഡ് പോലും യാച്ചു സ്ഥാപിച്ചില്ലെന്നതും ശ്രദ്ധേയം. അപകടത്തിൽ പരുക്കേറ്റു കിടക്കുന്നവർക്കു സൗജന്യമായി നൽകാൻ വീൽ ചെയറും വാങ്ങിയിട്ടുണ്ട്. പരുക്ക് ഭേദമാകുമ്പോൾ തിരികെ വാങ്ങി ശുചീകരിച്ച് അടുത്തയാൾക്കു നൽകും.
പ്രമേഹ പരിശോധനാ യന്ത്രവുമായി വീടുകളിൽ ചെന്ന് പരിശോധന നടത്തി ഫലം അറിയിക്കും. കാൻസർ രോഗിയായ പതിനാറുകാരിയുടെ കുടുംബം ചികിൽസയ്ക്കുള്ള പണത്തിനായി നെട്ടോട്ടമോടിയപ്പോൾ സ്വന്തം സ്ഥാപനത്തിന്റെ ആധാരം പണയപ്പെടുത്തി പണം സംഘടിപ്പിച്ചു നൽകി. ‘ഇനിയൊരു ആംബുലൻസും സ്വന്തമായൊരു ഓഫിസുമാണ് ലക്ഷ്യം. ഒരു ഫ്രീസർ കൂടിയുണ്ടെങ്കിൽ ചായക്കടകളിലും ഹോട്ടലുകളിലും ബാക്കി വരുന്ന ഭക്ഷണം ശേഖരിച്ചു പിറ്റേന്നു വിതരണം ചെയ്യാൻ കഴിയും’. യാസർ പറയുന്നു. ഫ്ലെക്സ് പതിക്കുന്ന പലക ബോർഡുകൾ അടിച്ചു കൊടുക്കലാണ് യാസറിന്റെ ജോലി. ഭാര്യ നടത്തുന്ന ബ്യൂട്ടി പാർലറിൽ നിന്നുള്ള വരുമാനത്തിന്റെ പങ്കും സേവന പ്രവർത്തനങ്ങൾക്കായി വിനിയോഗിക്കുന്നു.