തൊടുപുഴ∙ ടോട്ടൽ ഫോർ യു തട്ടിപ്പുകേസിലെ മുഖ്യപ്രതി ശബരീനാഥ്, തലസ്ഥാനത്തെ ഗുണ്ടാത്തലവൻ പുത്തൻപാലം രാജേഷ്, ക്രിമിനൽ കേസിലെ പ്രതി രാഹുൽ പശുപാലൻ എന്നിവരുടെ ‘സ്റ്റഡി ക്ലാസു’കളാണു പത്തനംതിട്ട സ്വദേശി പ്രിൻസ് ജോണിനെ ‘തട്ടിപ്പിന്റെ രാജകുമാര’നാക്കിയതെന്നു പൊലീസ്. ജോബി തോമസ് ഐപിഎസ് എന്ന പേരിൽ വ്യാജ ഫെയ്സ് ബുക് അക്കൗണ്ടുണ്ടാക്കി സ്ത്രീകളെ കബളിപ്പിച്ചു ലക്ഷങ്ങൾ തട്ടിയെടുത്ത പ്രിൻസ് ജോൺ, പഞ്ചാബിലെ ബോഡി ബിൽഡറുടെ ചിത്രമാണു ജോബി തോമസ് ഐപിഎസ് എന്ന പ്രൊഫൈൽ ചിത്രത്തോടൊപ്പം നൽകിയിരുന്നത്.
കട്ടപ്പന സ്വദേശിനി ഉൾപ്പെടെ 12 പേരെയാണു പ്രിൻസും സംഘവും കബളിപ്പിച്ചതെന്നും ആകെ മൂന്നു ലക്ഷം രൂപയാണ് ഇതുവരെ തട്ടിച്ചെടുത്തതെന്നും കട്ടപ്പന സിഐ: വി.എസ്. അനിൽകുമാറിന്റെ നേതൃത്വത്തിലുള്ള പ്രത്യേക അന്വേഷണ സംഘം കണ്ടെത്തി. കേസിൽ പത്തനംതിട്ട മൈലപ്ര സ്വദേശി ചീങ്കൽതടം എബനേസർ ഹോമിൽ പ്രിൻസ് ജോണിനെ (24) കൂടാതെ, മുണ്ടുകോട്ടയ്ക്കൽ വലിയകാലായിൽ ജിബിൻ ജോർജ് (26), മണ്ണാറക്കുളഞ്ഞി പാലമൂട്ടിൽ ലിജോ മോനച്ചൻ (26) എന്നിവരെയാണു വെള്ളിയാഴ്ച പൊലീസ് അറസ്റ്റു ചെയ്തത്.
ഓരോ ഫ്രണ്ട് റിക്വസ്റ്റും ‘ചൂണ്ട’ക്കൊളുത്ത്
ജോബി തോമസ് എന്ന വ്യാജ പ്രൊഫൈലിൽ വരുന്ന സ്ത്രീകളുടെ ഫ്രണ്ട് റിക്വസ്റ്റാണു പ്രിൻസ് ഉന്നമിടുക. ഈ പ്രൊഫൈൽ ഓപ്പറേറ്റ് ചെയ്യുന്നതു മിഥുനായിരുന്നു. വിശ്വാസം നേടിയെടുക്കുന്നതിനായി ജോബിയുടെ ജോലിയെക്കുറിച്ചും പദവിയെക്കുറിച്ചും വ്യാജ പ്രൊഫൈലിൽ ഇതിനകംതന്നെ വിവരങ്ങൾ പോസ്റ്റു ചെയ്തിരിക്കും. റിക്വസ്റ്റ് നൽകുന്ന യുവതികളുമായി ചാറ്റിങ്ങിലൂടെ സൗഹൃദമുണ്ടാക്കും. തുടർന്നു വാട്സാപിലേക്കും നയിക്കും.
തന്റെ സഹോദരി പ്രിയയുമായി ബന്ധപ്പെടാനും യുവതികളോട് ആവശ്യപ്പെടും. പ്രിയയുടെ ഫോണിൽ വിളിക്കുമ്പോൾ സ്ത്രീശബ്ദത്തിൽ ജിബിനാണു സംസാരിക്കുക. സംസാരം വിവാഹത്തിലേക്കു നീളുമ്പോൾ വീട്ടിൽ ചില പ്രശ്നങ്ങളുണ്ടെന്നും ബാങ്ക് അക്കൗണ്ടുകൾ മരവിപ്പിച്ചിരിക്കുകയാണെന്നും പണം ആവശ്യമുണ്ടെന്നും പറഞ്ഞു യുവതികളെ തട്ടിപ്പിനിരയാക്കും. അടുത്ത സുഹൃത്തുക്കളുടെ അക്കൗണ്ട് നമ്പറാണു പ്രിൻസ് സ്ത്രീകൾക്കു നൽകുക.
പണം കിട്ടിയാലുടൻ സുഹൃത്തുക്കളോടൊപ്പം ഊട്ടിയിലും ഗോവയിലും എത്തി ‘അടിച്ചുപൊളിക്കും’. പ്രിൻസിനോടൊപ്പം ജയിലിൽ കഴിഞ്ഞിരുന്നയാളുടെ അക്കൗണ്ട് നമ്പരും യുവതികൾക്കു നൽകിയിരുന്നു. ഇയാളുടെ എടിഎം കാർഡുപയോഗിച്ചാണു പണം പിൻവലിച്ചിരുന്നത്.കാർഡ് പൊലീസ് കണ്ടെടുത്തു. 100 ൽപരം യുവതികളുടെ ഫ്രണ്ട് റിക്വസ്റ്റാണു ജോബി തോമസിന്റെ വ്യാജ പ്രൊഫൈലിൽ ലഭിച്ചത്. 12 പേരെ തട്ടിപ്പിനിരയാക്കി. ആറു സ്ത്രീകളുടെ നഗ്ന ചിത്രങ്ങളും പ്രിൻസ് പകർത്തി പ്രചരിപ്പിച്ചതായും പൊലീസ് കണ്ടെത്തി.
പ്രിൻസിന്റെ മൂന്നു മൊബൈൽ ഫോണും പൊലീസ് പിടിച്ചെടുത്തു. സംഘത്തിൽ പെൺകുട്ടി ഉൾപ്പെടെ നാലുപേർ കൂടി അറസ്റ്റിലാകാനുണ്ടെന്നു പൊലീസ് പറഞ്ഞു. പീരുമേട് സബ് ജയിലിൽ കഴിയുന്ന പ്രിൻസ് ഉൾപ്പെടെ മൂന്നു പ്രതികളെ കസ്റ്റഡിയിൽ വാങ്ങി ചോദ്യം ചെയ്യാനുള്ള തീരുമാനത്തിലാണു പൊലീസ്.
തട്ടിപ്പിനെ സഹായിക്കാൻ വ്യാജ വാർത്തകളും
ഫെയ്സ്ബുക്ക് തട്ടിപ്പുകേസിൽ അറസ്റ്റിലായ പ്രതികൾ വിശ്വാസ്യത ഉറപ്പിക്കുന്നതിനായി വ്യാജ വാർത്തകളും തയാറാക്കിയെന്നു പൊലീസ്. ജോബി തോമസ് എന്ന ഐപിഎസ് ഉദ്യോഗസ്ഥനെ എറണാകുളം സിറ്റി അസിസ്റ്റന്റ് കമ്മിഷണറായി നിയമിച്ചെങ്കിലും മഹാരാജാസ് കോളജിൽനിന്ന് ആയുധങ്ങൾ പിടിച്ചെടുത്ത സംഭവത്തിൽ സ്ഥലംമാറ്റിയെന്നുമുള്ള വ്യാജ വാർത്തകൾ തയാറാക്കിയായിരുന്നു തട്ടിപ്പ്.
ടിവിയിൽ വാർത്ത വായിക്കുന്നതായി വ്യാജ ക്ലിപ്പ് ഉണ്ടാക്കി ഫെയ്സ്ബുക്ക് മെസഞ്ചറിലൂടെ അയച്ചുകൊടുത്തും വിശ്വാസ്യത ഉറപ്പിച്ചു. കൊച്ചി മെട്രോയുടെ സുരക്ഷാ ചുമതലയും ജോബി തോമസ് എന്ന ഐപിഎസ് ഉദ്യോഗസ്ഥനായിരുന്നുവെന്നും സൂചിപ്പിച്ചു. പ്രധാനമന്ത്രിയുടെ സുരക്ഷാ ചുമതലയും ജോബിക്കായിരുന്നുവെന്നും വിശ്വസിപ്പിച്ചു. ഇതിനായി വ്യാജ തിരിച്ചറിയൽ കാർഡും ജോബി തോമസിന്റെ ഫെയ്സ്ബുകിൽ പോസ്റ്റു ചെയ്തു.
യുവതികളുടെയും വീട്ടമ്മമാരുടെയും നഗ്നഫോട്ടോകളും ഇവർ ചാറ്റിങ്ങിലൂടെ ശേഖരിച്ചു. എന്നാൽ പ്രതികൾ ആരെയും നേരിൽ കണ്ടിരുന്നില്ല. ഇവരെ പിടികൂടുന്ന സമയത്തും ഒട്ടേറെ സ്ത്രീകൾ ഇവരുമായി മൊബൈലിൽ ചാറ്റിങ് നടത്തുന്നുണ്ടായിരുന്നുവെന്നു പൊലീസ് പറഞ്ഞു. കേരള കേഡറിൽ പ്രവേശിക്കുന്നതിനായി എറണാകുളത്ത് പരിശീലന പരീക്ഷയെഴുതുന്ന തിരക്കിലാണെന്നും പ്രിൻസ് യുവതികളെ വിശ്വസിപ്പിച്ചിരുന്നതായും പൊലീസ് കണ്ടെത്തി. ഐപിഎസ് പ്രൊഫൈൽ; ബിൽഡറുടെ പടം, ഗണേഷ്കുമാറിന്റെ മുഖം.. പത്തനംതിട്ടക്കാരനായ വ്യക്തിയെ കബളിപ്പിച്ച് പ്രിൻസ് 40,000 തട്ടിയെടുത്തതാണു തട്ടിപ്പിന്റെ തുടക്കം. ബന്ധുക്കൾ ഇടപെട്ടു പ്രശ്നം ഒതുക്കിത്തീർത്തു. ശേഷമാണ് എറണാകുളത്ത് ലോഡ്ജ് എടുത്തശേഷം ഐപിഎസ് തട്ടിപ്പിനു തന്ത്രങ്ങളൊരുക്കിയത്. എറണാകുളം സ്വദേശി ജോബി തോമസ് എന്ന ഐപിഎസ് കാരന്റെ പേരിൽ വ്യാജ പ്രൊഫൈൽ ഉണ്ടാക്കിയ പ്രിൻസ്, ഇതിനൊപ്പം പഞ്ചാബിലെ ബോഡി ബിൽഡറായ ഇർഷാദ് അലി സുബൈറിന്റെ ചിത്രവും ചേർത്തു. ഇതോടെയാണു പലരും ജോബി തോമസിൽ ‘ആകൃഷ്ട’നായതും ഫ്രണ്ട് റിക്വസ്റ്റ് അയച്ചുതുടങ്ങിയതും. ഇതാണു പ്രിൻസ് തട്ടിപ്പിന്റെ ആയുധമാക്കിയത്.
എറണാകുളം പുത്തൻവേലിക്കരക്കാരനായ ജോബി തോമസ് നിലവിൽ പശ്ചിമബംഗാളിൽ ഐപിഎസ് ഉദ്യോഗസ്ഥനായി ജോലിചെയ്യുകയാണ്. തന്റെ പ്രൊഫൈൽ ദുരുപയോഗം ചെയ്യുന്നതായി ശ്രദ്ധയിൽപെട്ടതിനെ തുടർന്നു പത്തനംതിട്ട സൈബർ സെല്ലിൽ ജോബി തോമസ് വിളിക്കുകയും ചെയ്തിരുന്നു. ശേഷം കെ.ബി.ഗണേഷ്കുമാർ എംഎൽഎയുടെ വ്യാജ പ്രൊഫൈൽ തയാറാക്കിയ പ്രിൻസ് ഇതിൽ ജോബി തോമസിന്റെ മ്യൂച്ച്വൽ ഫ്രണ്ടുമാക്കി.
ജോബി തോമസിന്റെ സഹോദരിയെന്നു തെറ്റിദ്ധരിപ്പിക്കാൻ ഡി.എസ്.പ്രിയ എന്ന പേരിൽ വ്യാജ അക്കൗണ്ടുമുണ്ടാക്കി. പ്രിയ എംബിബിഎസ് വിദ്യാർഥിനിയാണെന്നും രേഖപ്പെടുത്തി. ആൻസി ജോയി എന്ന പേരിലും പ്രിൻസ് വ്യാജ പ്രൊഫൈലുണ്ടാക്കി, ആൻസി തന്റെ കസിനാണെന്നും പ്രചരിപ്പിച്ചു.ജോബിയുടെ പേരിൽ സൃഷ്ടിച്ച വ്യാജ പ്രൊഫൈൽ, അറസ്റ്റിലായ മുണ്ടുകോട്ടയ്ക്കൽ വലിയകാലായിൽ ജിബിൻ ജോർജാണ് ഓപ്പറേറ്റു ചെയ്തിരുന്നത്. ഉത്തരേന്ത്യക്കാരിയായ പെൺകുട്ടിയുടെ പടമാണു പ്രിയയുടെ പേരിലുള്ള വ്യാജ പ്രൊഫൈലിൽ ചേർത്തത്. ഒരേസമയം അഞ്ചു വ്യാജ പ്രൊഫൈലാണു പ്രിൻസും സംഘവും ഉണ്ടാക്കിയത്. കെ.ബി.ഗണേഷ്കുമാറിന്റെ പേരിൽ ചാറ്റിങ് നടത്തിയിരുന്നതു പ്രിൻസായിരുന്നു. ഇത്രയും പേരുടെ വ്യാജ പ്രൊഫൈലിലൂടെയാണു പ്രിൻസും സംഘവും തട്ടിപ്പു നടത്തിയിരുന്നത്.