കഞ്ചിക്കോട്ടുകാർക്ക് മനസ്സിൽ കാടുപിടിച്ചുകിടക്കുന്ന ഓർമയല്ല, കാട്ടിൽ അവശനിലയിൽ കണ്ടെത്തിയ ആ കുട്ടിയാന. വെറും ഓർമ മാത്രമായി അവശേഷിക്കുമായിരുന്ന ആനയുടെ ജീവനുവേണ്ടിയുള്ള പരിശ്രമം വിജയം കണ്ട ഒരു സ്നേഹകഥകൂടിയാണത്. അഞ്ചുവർഷത്തിനപ്പുറം ഉണ്ണിക്കൃഷ്ണൻ എന്ന് പെരുകേട്ട കൊമ്പൻ ഇന്ന് തിരുവനന്തപുരം കോട്ടൂരിലെ തലയെടുപ്പുള്ള ആനകളിലൊന്നാണ്.
ഗുരുതരപരുക്കുകളോടെ കാട്ടിൽ അലഞ്ഞ നാൾ
കൊമ്പിൽ പടർന്ന ചോരക്കഥകൾ മാത്രമല്ല, ഒട്ടേറെപ്പേരുടെ പ്രാർഥനയിലും നന്മയിലും തിരിച്ചു കിട്ടിയ ആനയുടെ ജീവന്റെ കഥയും കഞ്ചിക്കോട്ടുകാർക്ക് ഓർക്കാനുണ്ട്. 2012 മേയിലാണ് കഞ്ചിക്കോട് അയ്യപ്പൻമലയ്ക്കു താഴെയുള്ള കാട്ടരുവിയിൽ ദേഹമാകെ വ്രണത്തോടെ ആനയെ കണ്ടെത്തിയത്. വാച്ചർമാരായ പരമൻ, മണി, കൃഷ്ണൻ എന്നിവരുടെ സ്ഥിരം പരിശോധനയ്ക്കിടെയാണ് ഒരു വയസ്സ് മാത്രം പ്രായമുള്ള കുട്ടിയാനയെ കണ്ടെത്തിയത്. മലയടിവാരത്തിൽ നിന്ന് കാൽതെന്നി താഴേക്കു വീണ് ഇടതു കാലിന് ഗുരുതരമായി ക്ഷതമേറ്റ ആനയുടെ ജീവൻ പോലും നിലനിർത്താൻ പ്രയാസം.
ഇതിനിടെ ആനപ്രേമിയായ കഞ്ചിക്കോട് സ്വദേശി സന്തോഷും വേലഞ്ചേരി സംരക്ഷണ സമിതിയും ചേർന്ന് ആനയുടെ അവസ്ഥ വനംവകുപ്പിനെ അറിയിച്ചു. തുടർന്ന് തളർന്ന് അവശനായ ആനയെ അഗ്നിശമനസേനയെത്തി എടുത്തുയർത്തി. മൂന്നു ദിവസത്തെ നിരീക്ഷണ സംവിധാനവും ഒരുക്കി. എന്നാൽ ദിവസങ്ങൾ പിന്നിടുന്തോറും ആനയുടെ ആരോഗ്യ സ്ഥിതി കൂടുതൽ ഗുരുതരമായി.
ആനപ്രേമിയായ മന്ത്രിയുടെ ഇടപെടൽ
വേറെ വഴിയില്ലാതായതോടെ വേലഞ്ചേരി വനം സംരക്ഷണസമിതി അന്ന് വനംവകുപ്പ് മന്ത്രിയായിരുന്ന കെ.ബി.ഗണേഷ്കുമാറിന്റെ ശ്രദ്ധയിൽ വിഷയമെത്തിച്ചു. വിവരമറിഞ്ഞ ഉടൻ അദ്ദേഹം തിരുവനന്തപുരം കോട്ടൂരിലെ ആന പുനരധിവാസ കേന്ദ്രത്തിൽ നിന്നുള്ള വിദഗ്ധ സംഘത്തോടൊപ്പം കഞ്ചിക്കോട്ടെത്തി. പാപ്പാന്മാരായ ഗോപാലനെയും ചന്ദ്രനെയും കൂട്ടി കിലോമീറ്ററുകൾ വനത്തിലൂടെ സഞ്ചരിച്ച് ആനയ്ക്ക് അരികിലെത്തി.ആനയ്ക്ക് കൂടുതൽ സംരക്ഷണം ഒരുക്കാനും വനംവകുപ്പിനോടു നിർദേശിച്ചു.
ഡോ. അരുൺ സക്കറിയയുടെ നേതൃത്വത്തിൽ ചികിത്സാ സൗകര്യവും മന്ത്രി ഇടപ്പെട്ട് ഒരുക്കി. മൂന്നുമാസത്തിനു ശേഷം ചികിത്സ പൂർത്തിയാക്കിയ ആനയെ വീണ്ടും കഞ്ചിക്കോട്ടെത്തി സന്ദർശിച്ച മന്ത്രി ആനയ്ക്ക് ഉണ്ണിക്കൃഷ്ണനെന്ന് പേരിട്ട് കൂടുതൽ പരിചരണത്തിനായി ആനയെ കോട്ടൂരിലേക്കും മാറ്റി. അഞ്ചു വർഷം പിന്നിടുമ്പോൾ കോട്ടൂരിലെ മറ്റ് ആനകൾക്കൊപ്പം നാട്ടാനയുടെ തലയെടുപ്പോടെ ഉണ്ണിക്കൃഷ്ണനുമുണ്ട്.