വരണമാല്യമണിഞ്ഞ്, ഞൊറി തെറ്റാതെ പട്ടുസാരി ഒതുക്കിപ്പിടിച്ചു പടികൾ തൊട്ടു തൊഴുതു നവവധു വലതുകാൽ വച്ചു കയറി, പാലാരിവട്ടം മെട്രോ സ്റ്റേഷനിലേക്ക്. യാത്രക്കാർക്കായി മെട്രോ ആദ്യമായിത്തുറന്നതിന്റെ ആവേശത്തിൽ പൂരപ്പറമ്പു പോലെ ഇരമ്പിയ സ്റ്റേഷൻ പെട്ടെന്നൊരു കല്യാണ വീടായി മാറി. നിലവിളക്കിനു പകരം നൂറുകണക്കിനു ക്യാമറ ഫ്ലാഷുകൾ തെളിയിച്ചു യാത്രക്കാർ വധൂവരൻമാരെ സ്വീകരിച്ചു. അപ്പോഴും അമ്പരപ്പു മാറാത്ത വധുവിനെയും വരനെയും മുൻപേ വന്നു ക്യൂ നിന്നെടുത്ത ടിക്കറ്റ് നൽകി വീണ്ടും ഞെട്ടിച്ചു അളിയനും കൂട്ടുകാരും.
പിന്നെ ടിക്കറ്റിന്റെ ക്യു ആർ കോഡ് സ്കാൻ ചെയ്ത് എസ്കലേറ്ററിലേറി മുഹൂർത്തം തെറ്റാതെതന്നെ മെട്രോയിലേക്കു ‘ഗൃഹപ്രവേശം’. പിറവത്തെ കല്യാണമണ്ഡപത്തിൽ നിന്നു ബന്ധുക്കളുടെയും മാതാപിതാക്കളുടെയും വണ്ടികളെല്ലാം സീപോർട്–എയർപോർട് റോഡിലൂടെ തിരിഞ്ഞു പോയപ്പോൾ നവവരൻ ആലുവ ചെങ്ങമനാട് സ്വദേശി ഇ.പി. വിപിൻ സഹോദരി ദിവ്യയോടും അളിയൻ അവിനാശിനോടും ചോദിച്ചതാണ് എന്തിനാണ് ഈ വണ്ടി മാത്രം കലൂർ വഴി വളഞ്ഞു പോകുന്നതെന്ന്.
പക്ഷേ, ഇല്ലാത്ത ബ്ലോക്ക് കഥകൾ പറഞ്ഞ് അളിയൻ വരന്റെ സംശയങ്ങൾ തീർത്തു. കലൂരും കടന്നു പാലാരിവട്ടം സ്റ്റേഷനു മുന്നിൽ കാർ നിർത്തിയപ്പോൾ മാത്രമാണ് അളിയനൊരുക്കിയ ‘സർപ്രൈസ്’ വധൂവരൻമാർ മനസിലാക്കിയത്. പാലാരിവട്ടം മുതൽ ആലുവ വരെ കൊച്ചി മെട്രോയിൽ യാത്ര. നഗരത്തിന്റെ പുതിയ യാത്രാ സംസ്കാരത്തിനു തുടക്കം കുറിക്കുന്ന മെട്രോയുടെ ആദ്യദിന സർവീസിൽ തന്നെ പുതുജീവിതത്തിനും നല്ല തുടക്കം. വിവാഹത്തലേന്നു പിറവത്തുള്ള വധുവിന്റെ വീട്ടിൽ പോയി മടങ്ങുമ്പോൾ അവിനാശിനു തോന്നിയ ആശയമാണു വധൂവരൻമാരുടെ ആദ്യ മെട്രോ യാത്ര. ബന്ധുക്കളെപ്പോലും അറിയിക്കാതെ കൃത്യമായി ആസൂത്രണം ചെയ്താണു വധൂവരൻമാരുടെ വണ്ടി വഴിതിരിച്ചു പാലാരിവട്ടത്തെത്തിച്ചത്.
നേരത്തെയെത്തിയ സുഹൃത്തുക്കൾ ടിക്കറ്റ് എടുത്തതിനാൽ വലിയ ക്യൂവിൽ കുരുങ്ങിയില്ല. പക്ഷേ, പ്ലാറ്റ്ഫോമിലെത്താൻ വരിനിന്നു തന്നെ ക്യുആർ കോഡ് സ്കാൻ ചെയ്തു വിപിനും വധു നീതുമോളും. തിരക്കിനിടയ്ക്കു സർവാഭരണ വിഭൂഷിതരായെത്തിയ നവദമ്പതികളെ കണ്ടതോടെ യാത്രക്കാർക്കു മാത്രമല്ല, മെട്രോ ഉദ്യോഗസ്ഥർക്കും കൗതുകമായി.
ട്രെയിൻ വരാനായി കാത്തുനിന്ന സമയമൊക്കെയും സെൽഫി എടുക്കാനുള്ള തിരക്കിലായിരുന്നു അവർ. ട്രെയിനിനുള്ളിൽ ‘മെട്രോ ദമ്പതികൾ’ക്കായി മറ്റു യാത്രക്കാർ സീറ്റൊഴിഞ്ഞു കൊടുത്തു. വരന്റെ വീട്ടിൽ നേരത്തെ എത്തിയ ബന്ധുക്കളുടെ നിർത്താതുള്ള ഫോൺ വിളിയിലും സർപ്രൈസ് പൊളിച്ചില്ല അവിനാശ്. മെട്രോ ആലുവ സാറ്റേഷനിലെത്തുമ്പോൾ കാർ കാത്തു കിടക്കുന്നുണ്ടായിരുന്നു. മുഹൂർത്തം തെറ്റാതെ മെട്രോയിൽ പ്രവേശിച്ചെങ്കിലും വീട്ടിലെത്താൻ അൽപം വൈകി. പക്ഷേ, വിവാഹദിനം അവിസ്മരണീയമായതിന്റെ ത്രില്ലിലായിരുന്നു രണ്ടുപേരും. കല്യാണദിവസം അളിയൻ ‘പണി’ തരുമെന്നു പ്രതീക്ഷിച്ചെങ്കിലും ഇത്ര പ്രതീക്ഷിച്ചില്ലെന്നാണ് വിപിനും നീതുവും പറയുന്നത്. ചെങ്ങമനാട് ഇളയിടത്ത് പ്രഭാകരന്റെ മകനാണ് വിപിൻ. പിറവം ഇട്ടിമറ്റത്തിൽ ശശിയുടെ മകളാണ് നീതു.