ന്യൂഡൽഹി ∙ കാറിനുള്ളിൽ കുടുങ്ങി ചൂടേറ്റു മരിച്ച ഇരട്ടസഹോദരിമാർ നാടിന്റെ നൊമ്പരമായി. ഗുരുഗ്രാമിലെ ജമൽപുരിലാണ് അഞ്ചു വയസ്സുകാരായ ഹർഷ, ഹർഷിത എന്നിവരെ ചൊവ്വാഴ്ച കാറിനുള്ളിൽ മരിച്ച നിലയിൽ കണ്ടെത്തിയത്. കാറിനുള്ളിൽ കയറിയ കുട്ടികൾ കാർ ലോക്ക് ആയതിനെ തുടർന്നു പുറത്തിറങ്ങാൻ സാധിക്കാതെ വരുകയായിരുന്നു. ജമൽപുരിലെ ബന്ധുവീട്ടിൽ സന്ദർശനത്തിനെത്തിയ സംഘം മീററ്റിലെ വീട്ടിലേക്കു ബുധനാഴ്ച മടങ്ങാനിരിക്കെയാണു ദാരുണമായ സംഭവം.
കരസേനാ ഉദ്യോഗസ്ഥനായ ഗോവിന്ദിന്റെയും കീർത്തിയുടെയും മക്കളായ ഇരുവരും ഏപ്രിൽ മാസത്തിലാണു കീർത്തിയുടെ മാതാപിതാക്കളുടെ വീട്ടിലെത്തിയത്. വീട്ടു മുറ്റത്തു കളിക്കുന്നതിനിടെയാണു സംഭവം. വീട്ടിലെ നായ്ക്കുട്ടിയോടൊപ്പം കളിക്കുന്നതിനു വേണ്ടി പുറത്തിറങ്ങിയ കുട്ടികൾ കാറിനുള്ളിൽ കയറുകയായിരുന്നു. ശരിയായി പ്രവർത്തിക്കാത്ത കാർ ലോക്ക് അകത്തുനിന്നു തുറക്കാൻ സാധിക്കില്ല. കാറിനുള്ളിൽ കുടുങ്ങിയ കുട്ടികൾ കടുത്ത ചൂടേറ്റാണു മരിച്ചത്.
ഇതിനിടെ ഉച്ചയ്ക്കു രണ്ടു മുതൽ കുട്ടികളെ കാണാതെ പല സ്ഥലങ്ങളിലും ബന്ധുക്കൾ അന്വേഷിച്ചെങ്കിലും കാറിനുള്ളിൽ പരിശോധിച്ചിരുന്നില്ല. രണ്ടു മണിക്കൂറിനു ശേഷം നാലുമണിയോടെയാണു കുട്ടികളെ കാറിനുള്ളിൽ നിന്നു കണ്ടെത്തിയത്. ഉടൻ തന്നെ ആശുപത്രിയിലെത്തിച്ചെങ്കിലും രക്ഷിക്കാനായില്ല. രണ്ടു വർഷം മുൻപു കഥർപൂർ ഗ്രാമത്തിലും സമാനമായ സംഭവം ഉണ്ടായിട്ടുണ്ട്. രണ്ടും നാലും വയസ്സുള്ള സഹോദരങ്ങളാണ് അന്നു കാറിനുള്ളിൽ കുടുങ്ങി മരിച്ചത്. ഏതാനും ദിവസം മുൻപ് എട്ടു വയസ്സുള്ള കുട്ടിയും കാറിനുള്ളിൽ കുടുങ്ങി കടുത്ത ചൂടേറ്റു മരിച്ചിരുന്നു.