കുട്ടിയുടെ അച്ഛന്റെ പേരന്താ? മോഹൻലാൽ. ആഹാ! അപ്പോൾ സിനിമാ നടൻ മോഹൻ ലാലിന്റെ മോളാണല്ലേ?. ജീവിതത്തിൽ ഏറ്റവും അധികം കേട്ട ഒരു ചോദ്യമാണിത്. ''എന്റെ അച്ഛൻ സിനിമാ നടനൊന്നുമല്ല. പക്ഷേ ബാലേട്ടൻ എന്ന മോഹൻലാൽ പടത്തിലെ കഥാപാത്രത്തെപ്പോലെ തന്നെ നാട്ടുകാരുടെ പ്രിയപ്പെട്ട ലാലേട്ടനാണ്''. എന്ന് ഒരു പുഞ്ചിരിയോടെ മറുപടി കൊടുക്കും.
മലയാള സിനിമയിലെ ഇതിഹാസ നടന്റെ പേരുള്ള ഒരു അച്ഛനെ കിട്ടിയതിൽ ഗമ കാണിച്ചു നടന്ന ഒരു കുട്ടിക്കാലത്തെക്കുറിച്ച് ഇടയ്ക്കൊക്കെ ഓർത്തു ചിരിക്കാറുണ്ട്. അതിലും ഏറെ ചിരിപ്പിക്കാറുണ്ട് അച്ഛന്റെ പല തമാശകളും. അച്ഛനെക്കുറിച്ച് ഓർക്കുമ്പോൾ ആദ്യം മനസ്സിൽ തെളിയുന്നത് പഞ്ഞിക്കെട്ടുപോലെ നനുത്ത് മൃദുലമായ കുടവയറാണ്. മുതിർന്നു കഴിഞ്ഞിട്ടും സന്തോഷം തോന്നിയാൽ ഓടിച്ചെന്നു കെട്ടിപ്പിടിച്ച് അച്ഛന്റെ പഞ്ഞിവയറിൽ ഉമ്മവെയ്ക്കാനുള്ള സ്വാതന്ത്ര്യം എന്നും അച്ഛൻ തന്നിരുന്നു.
അമ്പലത്തിലോ കല്യാണത്തിനോ മറ്റോ പോവാൻ അച്ഛന്റെ കൂടെയിറങ്ങിയാലുടൻ അച്ഛൻ പറയും. ''അയ്യോ! നീ എന്റെ കൂടെ വരണ്ട. വഴിയിൽക്കാണുന്നവരെല്ലാം ചോദിക്കും ചേച്ചിയുടെ കൂടെ എങ്ങോട്ടാണെന്ന്''. ആ പറച്ചിൽ എന്നെ ശുണ്ഠി പിടിപ്പിക്കുമെന്ന് അച്ഛനു നന്നായറിയാം. അതും അവഗണിച്ച് ഞാൻ അച്ഛന്റെ ഒപ്പം തന്നെ നടക്കും. ടൗണിലോ മറ്റു തിരക്കുള്ള സ്ഥലങ്ങളിലോ അച്ഛൻ നിൽക്കുന്നതു കണ്ട് അച്ഛാ എന്നു വിളിച്ച് അടുത്തു ചെന്നാൽ വളരെ നാടകീയമായി അപരിചിതയെ കാണുന്ന പോലെ അച്ഛന്റെ ഒരു ചോദ്യമുണ്ട്. ''അച്ഛനോ ആരുടെ അച്ഛൻ. പിന്നെ അടുത്തു നിൽക്കുന്ന അച്ഛന്റെ സുഹൃത്തുക്കളോട് ചോദിക്കും. നിങ്ങൾക്കാർക്കെങ്കിലും ഈ പെങ്കൊച്ചിനെ അറിയാമോ? ദേ ഇതെന്നെ കേറി അച്ഛാ എന്നു വിളിക്കുന്നു. ആ കൊച്ചിന് ആളുമാറിപ്പോയതായിരിക്കുമല്ലേ?'' അച്ഛന്റെയും കൂട്ടുകാരുടെയും മുമ്പിൽ ചമ്മാതെ നമ്മളിതെത്ര കണ്ടതാ എന്ന ഭാവത്തോടെ മുഖം കൂർപ്പിച്ച് നിന്ന് ഞാൻ പ്രതിഷേധിക്കും.
അച്ഛനെ ആരും എന്നെക്കാൾ കൂടുതൽ സ്നേഹിക്കരുതെന്ന പിടിവാശിയെ എന്നും അച്ഛൻ തോൽപ്പിച്ചിരുന്നത് ഒരു കള്ളക്കഥകൊണ്ടാണ്. എനിക്ക് ഒരു അനിയത്തിയുണ്ടെന്നും അച്ഛൻ അവളെ സ്നേഹിക്കുന്നതു കണ്ട് കുശുമ്പു മൂത്ത് ഞാൻ അവളെ ഉപദ്രവിക്കുന്നതുകൊണ്ട് അവളെ തിരുവനന്തപുരത്ത് ഒരു ബന്ധുവീട്ടിൽ ആക്കിയിരിക്കുകയാണെന്നുമായിരുന്നു ആ കഥ. അച്ഛന് തിരുവനന്തപുരത്ത് ബന്ധുവീടുകൾ ഇല്ലാത്തതും എന്റെ ഓർമ്മയിൽ അങ്ങനെയൊരു അനിയത്തിയില്ലാതിരുന്നതും എന്റെ സംശയം ബലപ്പെടുത്തിയിരുന്നു. എന്റെ ആ സംശയത്തെയും കൂളായി നേരിടാൻ അച്ഛന്റെ കൈയിൽ മാർഗമുണ്ടായിരുന്നു.
പൊതുപ്രവർത്തകനും രാഷ്ട്രീയക്കാരനായ അച്ഛന് മാസത്തിൽ ഒരു തവണയെങ്കിലും തിരുവനന്തപുരത്തു പോകേണ്ട ആവശ്യമുണ്ടായിരുന്നു. അധ്യാപികയായ അമ്മയ്ക്കും ട്രെയിനിങ് ഒക്കെ വരുമ്പോൾ തിരുവന്തപുരത്തു പോകണമായിരുന്നു. ആ യാത്രകളൊന്നും ഔദ്യോഗിക ആവശ്യത്തിനല്ലെന്നും അതൊക്കെ അവരുടെ രണ്ടാമത്തെ പെൺകുട്ടിയെ കാണാനുമാണെന്നും എന്നെ പറഞ്ഞു വിശ്വസിപ്പിച്ചായിരുന്നു അവരുടെ യാത്ര. അവർക്ക് ഒത്താശ ചെയ്ത് കള്ളക്കഥയുടെ പൊലിപ്പുകൂട്ടി എന്റെ അസൂയയെ ആളിക്കത്തിച്ചതിൽ എന്റെ ഏക സഹോദരനുള്ള പങ്കും ചെറുതല്ല.