ജനിച്ചുവീണ നാടു വിട്ടുപോന്നിട്ട് അരനൂറ്റാണ്ട്. മറവിയിൽ മുങ്ങിയ ഭൂപടത്തിൽ ആ നാടും, വീടും. അതേപടി നിലനിൽക്കുന്നുണ്ടെന്നറിഞ്ഞാൽ നിങ്ങളെന്തുചെയ്യും? നിങ്ങളെന്നെങ്കിലും തിരിച്ചെത്തുമെന്നു കരുതി ആ വീടിന്റെ ചുവരുകൾ എഴുത്തുകൾ പോലും മായ്ക്കാതെ കാത്തിരിക്കുന്നുണ്ടെങ്കിലോ?
ഞാൻ ടാൻസനിയയിലേക്കു 46 വർഷങ്ങൾക്കുശേഷം വീണ്ടും യാത്ര തിരിച്ചപ്പോൾ മനസിലുണ്ടായിരുന്നത് ഈ ചോദ്യങ്ങളാണ്. ആറു പതിറ്റാണ്ടു മുൻപ് ആഫ്രിക്കയിൽ അധ്യാപകനായിരുന്ന അച്ഛനാണ് ജന്മംകൊണ്ടെന്നെ ടാൻസനിയക്കാരനാക്കിയത്. അവ്യക്തമായ ചില ഓർമകൾ ചേർത്തുവച്ചൊരു നിധി തേടലായിരുന്നു ഈ യാത്ര.ടാൻസനിയയിലല്ല, ടാൻഗനിക്കയാണ് എന്റെ മേൽവിലാസം, കാരണം 1957ൽ ഞാൻ ജനിക്കുമ്പോൾ ടാൻസനിയയില്ല. ബ്രിട്ടിഷ് കോളനിയായിരുന്ന ടാൻഗനിക്കയ്ക്ക് സ്വാതന്ത്യം ലഭിക്കുന്നത് 1961ലാണ്. മൂന്നു വർഷം കൂടി കഴിഞ്ഞ് ഒമാൻ സുൽത്താന്റെ ഭരണത്തിനു കീഴിലുള്ള സാൻസിബാറും ടാൻഗനിക്കയും കൂടിച്ചേർന്നാണ് ടാൻസനിയയുണ്ടാകുന്നത്.
തിരുവനന്തപുരം ടെക്നോപാർക്കിലെ ഉത്തരവാദിത്തങ്ങൾക്കുശേഷം ലോക ബാങ്കിന്റെ ചില ചുമതലകളുമായി ഇത്യോപ്യയിൽ ചെന്നപ്പോഴും ഞാൻ അധികാരികളോട് അന്വേഷിച്ചത് ടാൻസനിയയിൽ പോകാൻ അവസരമുണ്ടോ എന്നായിരുന്നു.50 വർഷം മുൻപ്, ആഫ്രിക്കയിൽ ഞങ്ങളൊരു കൊച്ചുകേരളം നിർമിച്ചിരുന്നു, കവലയിൽ നീലം സോപ്പ് വിൽക്കുന്നയാളും കൈലിയുടുത്ത തെങ്ങുകയറ്റക്കാരനും ടാൻസനിയയിലെ പ്രച്ഛന്നവേഷമത്സരത്തിലെ വേഷങ്ങളായിരുന്നുവെന്നു പറഞ്ഞാൽ നിങ്ങൾ വിശ്വസിക്കുമോ? മൂന്നു വർഷം കൂടുമ്പോൾ ലഭിക്കുന്ന രണ്ടു മാസക്കാലത്തെ അവധികഴിഞ്ഞ് തിരികെ പോകുമ്പോൾ നാടിന്റെ ഓർമകളെ ഒരു പൊതിപ്പാത്രത്തിലെന്ന പോലെയാണ് അടച്ചുഭദ്രമാക്കിക്കൊണ്ടുപോയിരുന്നത്.
അങ്കിൾ സ്ഥാനം നൽകിയിരുന്ന മാധവൻ, ഭാസി, ചന്ദ്രൻ, ആർകെഎസ്, സക്കറിയ തോമസ്, മധുസൂദനൻ നായർ, ജിപി നായർ, കെഎൻസി പിള്ള... ഇവരൊക്കെയായിരുന്നു ഞങ്ങളുടെ അയൽക്കാർ. ടാൻസനിയയുടെ എല്ലാമുക്കിലും ഞങ്ങൾ കേരളം പറിച്ചുനട്ടു. വീണ്ടുമിവിടെയെത്തുമ്പോൾ അന്നു കൊണ്ടുപോയ പൊതിപ്പാത്രത്തിന്റെ ചൂടാറിയിട്ടുണ്ടാകുമോ എന്നായിരുന്നു ചിന്ത മുഴുവൻ.