കോഴിക്കോട് ചേവായൂർ ഭാരതീയ വിദ്യാഭവൻ ഹയർ ഹയർസെക്കൻഡറി സ്കൂളിലെ അരവിന്ദ് രാജേഷും ഗീതിക ആർ.നായരും സ്വന്തം നോട്ട്ബുക്കുകളിൽ വരച്ചുകൂട്ടിയ ചിത്രങ്ങളുടെ ധൈര്യത്തിലാണ് എൻഐഡി പ്രവേശന പരീക്ഷയെ നേരിട്ടത്. ഫലം വന്നപ്പോൾ അരവിന്ദിനു നാലാം റാങ്ക്; ഗീതികയ്ക്ക് അഞ്ചും.
ഹയർ സെക്കൻഡറിക്കു കംപ്യൂട്ടർ സയൻസാണ് അരവിന്ദ് പഠിച്ചത്; ഗീതിക ബയോ മാത്‌സും. രണ്ടുപേരും പരീക്ഷയ്ക്കു തയാറെടുത്തതു രണ്ടു തരത്തിൽ. കോച്ചിങ് ക്ലാസിനു പോകണ്ടേയെന്നു വീട്ടുകാർ ചോദിച്ചപ്പോൾ അരവിന്ദ് കൈകൂപ്പി– ‘‘നിർബന്ധിക്കരുത്, പ്ലീസ്.’’ ഗീതിക നാറ്റാ, എൻഐഡി പരീക്ഷകൾക്കുള്ള നാലു മാസ പരിശീലന ക്ലാസിലും അവസാന പരീക്ഷയ്ക്കായി 10 ദിവസത്തെ ശിൽപശാലയിലും പങ്കെടുത്തു.
സർഗാത്മക വെല്ലുവിളി ഉയർത്തുന്ന ചോദ്യങ്ങൾ മുൻധാരണകളെ തെറ്റിക്കുെമന്ന് ഇവർ പറയുന്നു. വിഡിയോ ക്ലിപ്പിലെ ചിതറിയ ദൃശ്യങ്ങളിൽനിന്നു കഥ മെനയുക, ഏതെങ്കിലും ഒരു വസ്തുവിന്റെ ചിത്രം നോക്കി സാമ്യം തോന്നുന്നവയെക്കുറിച്ച് എഴുതുക തുടങ്ങിയ തരത്തിലുള്ള ചോദ്യങ്ങളുണ്ടായി. പത്രക്കടലാസും റബർ ബാൻഡും കൊടുത്തിട്ട് സീസോ ഉണ്ടാക്കാൻ ആവശ്യപ്പെട്ടിരുന്നു. ഈ വെല്ലുവിളി ഏറ്റെടുക്കാനുള്ള സർഗശേഷി ഉണ്ടെങ്കിൽ വിജയിക്കാൻ അതുമതി.
കാർഡ് ബോർഡ് ബോക്സിൽ വിവിധ രൂപങ്ങൾ ഉണ്ടാക്കുന്നതിലുള്ള കഴിവ് തിരിച്ചറിഞ്ഞപ്പോഴാണ് തന്റെ വഴി എൻഐഡിയിലേക്കാണെന്ന് അരവിന്ദ് തീരുമാനിച്ചത്. വരയ്ക്കു പുറമെ, കരിയർ ഗൈഡൻസ് ക്ലാസിലെ അഭിരുചി പരീക്ഷയിലെ സൂചനകൾ കൂടിയായപ്പോൾ ഡിസൈനിങ് തന്നെ തന്റെ വഴിയെന്നു ഗീതികയും ഉറപ്പിച്ചു. കലോൽസവങ്ങളിൽ കൊളാഷിലും പോസ്റ്റർ ഡിസൈനിങ്ങിലും കഴിവു തെളിയിച്ചിട്ടുണ്ട് രണ്ടുപേരും. മലയാള മനോരമ പഴ്സനേൽ ആൻഡ് അഡ്മിനിസ്ട്രേഷൻ ഡപ്യൂട്ടി മാനേജർ എൻ. രാജേഷ്കുമാറിന്റെയും അധ്യാപിക ജയശ്രീയുടെയും മകനാണ് അരവിന്ദ്. ഗീതിക പാളയം ഓറിയന്റൽ ഹോമിയോ ക്ലിനിക് ഉടമ ഡോ. ടി. ദേവാനന്ദിന്റെയും ഫറോക്കിൽ എൻആർഎച്ച്എം ഹോമിയോ മെഡിക്കൽ ഓഫിസർ ഡോ. രേണു രാധാകൃഷ്ണന്റെയും മകൾ.