എസ് യു വികൾ സുരക്ഷിതമായ വാഹനങ്ങളാണ് എന്നാണ് പൊതുവേയുള്ള ധാരണ. വലിപ്പം കൂടിയ രൂപവും മസ്കുലറായ ബോഡിയും എസ്‌യുവികളുടെ സുരക്ഷ വർദ്ധിപ്പിക്കുന്നുണ്ട്. എന്നാൽ ചില അപകടങ്ങളിൽ എസ് യു വികളുടെ സുരക്ഷയും മതിയാകാതെ വരും. അത്തരത്തിലൊരു അപകടമാണ് കഴിഞ്ഞ ദിവസം പഞ്ചാബിലെ അമൃതസറിൽ നടന്നത്. രണ്ട് എസ് യു വികൾ കൂട്ടിയിടിച്ചുണ്ടായ അപകടത്തിൽ മരിച്ചത് മൂന്ന് പേരാണ്.
ടൊയോട്ട ഫോർച്യൂണറിന്റെ ടയർ പൊട്ടിത്തെറിച്ചതാണ് അപകട കാരണം. രാജ്യത്തെ ഏറ്റവും തിരക്കേറിയ നാഷണൽ ഹൈവേയായ എൻഎച്ച് 1 ലാണ് അപകടം നടന്നത്. അമിത വേഗത്തിൽ വന്ന ടൊയോട്ട ഫോർച്യൂണർ ബസിനെ മറികടക്കാൻ ശ്രമിക്കവെ ടയർ പൊട്ടിത്തെറിച്ച് മിഡിയനിലൂടെ കയറി എതിരെ വന്ന മഹീന്ദ്ര എക്സ് യു വി 500ൽ ഇടിക്കുകയായിരുന്നു.
സമീപത്തെ സിസിടിവി ക്യാമറയിലാണ് ഈ ഞെട്ടിക്കുന്ന ദൃശ്യങ്ങൾ പതിഞ്ഞത്. എക്സ് യു വി 500 ലെ യാത്രക്കാരാണ് മരിച്ചവരിൽ മൂന്ന് പേരും. വാഹനത്തിലുണ്ടായിരുന്ന അഞ്ചുപേര് പരിക്കേറ്റ് ആശുപത്രിയിലാണ്. ഫോർച്യൂണർ ഓടിച്ചുകൊണ്ടിരുന്ന ആളിനും ഗുരുതര പരിക്കുകളുണ്ട്.
ടയർ പൊട്ടിത്തറിക്കുന്നതിന്റെ കാരണങ്ങൾ
വാഹനത്തിന്റെ ടയർ പൊട്ടിത്തെറിച്ചുണ്ടാകുന്ന അപകടങ്ങൾ കുറവല്ല. അത് അമിത വേഗതയിൽ കൂടിയാണെങ്കിൽ അപകടത്തിന്റെ ആഘാതം കൂടും. ചൂട് കൂടുതലുള്ള സമയങ്ങളിലാണ് ടയർ പൊട്ടിത്തെറിച്ചുള്ള അപകടങ്ങൾ കൂടുതലായും റിപ്പോർട്ട് ചെയ്യപ്പെട്ടിരിക്കുന്നത്.
ടയറുകളുടെ ശോചനീയാവസ്ഥ തന്നെയാണ് പൊട്ടിത്തെറിക്കാനുള്ള പ്രധാന കാരണം. അതുകൊണ്ടു തന്നെ ടയറുകളുടെ ദൂരയാത്രകൾക്ക് മുന്നേ ടയറുകളുടെ കണ്ടീഷൻ പരീശോധിക്കണം. തേഞ്ഞു തീരാറായ ടയറുകൾ മാറുന്നതായിരിക്കും ഉത്തമം. 1.5 എംഎം കുറവ് ത്രെഡുള്ള ടയറുകൾ ഉപയോഗിക്കരുത്.
ടയറുകളിലെ കുറഞ്ഞ വായു മർദ്ദം അപകടകാരിയാണ്. നിശ്ചിത അളവിൽ കുറഞ്ഞ വായു മർദ്ദമുള്ള ടയറുകൾ വേഗത്തിൽ ചൂടാവാൻ സാധ്യതയുണ്ട്. ഇത് അപകടങ്ങളിലേക്ക് നയിച്ചേക്കാം. തുടർച്ചയായ അമിത വേഗവും അമിതഭാരവും ടയറുകളിടെ സമ്മർദ്ദം വർദ്ധിപ്പിക്കും. ഇതു ടയറുകൾ പൊട്ടിത്തെറിക്കാൻ കാരണമായേക്കാം.