രാജകുമാരി ∙ ഭർത്താവ് ഓടിച്ച മിനി ബസിനടിയിൽപ്പെട്ടു മരിച്ച സൂര്യനെല്ലി, കുത്തുങ്കൽ തേരി മാതാ ഹൗസിൽ മോളിക്കു (43) നാട് കണ്ണീരിൽ കുതിർന്ന യാത്രാമൊഴി ചൊല്ലി. ഇന്നലെ രാവിലെ പത്തരയോടെയാണു മോളിയുടെ മൃതദേഹം പോസ്റ്റ്മോർട്ടത്തിനു ശേഷം ബന്ധുക്കൾക്കു വിട്ടുനൽകിയത്. മൃതദേഹം ചിന്നക്കനാലിലെ വീട്ടിലെത്തിച്ചപ്പോൾ നാട്ടുകാരും ബന്ധുക്കളും ജനപ്രതിനിധികളുമടക്കം വൻ ജനാവലി ആദരാഞ്ജലി അർപ്പിക്കാനെത്തി. രാവിലെ തന്നെ വീടും പരിസരവും ജനസാഗരമായി മാറിയിരുന്നു.
ഇവരുടെ മക്കൾ പ്ലസ് ടു വിദ്യാർഥിയായ ജാക്സണും അഞ്ചാം ക്ലാസ് വിദ്യാർഥിനിയായ അക്സ റോസും അമ്മയുടെ മൃതദേഹത്തിനു മുന്നിൽ പലതവണ കുഴഞ്ഞുവീണു. അക്സയുടെ സഹപാഠികളും അധ്യാപകരും ഇൗ കാഴ്ച കണ്ടു വിതുമ്പി. കൂടിനിന്ന നാട്ടുകാരും ബന്ധുക്കളും കരച്ചിലടക്കാൻ പാടുപെട്ടു. രാപകലില്ലാതെ ഭർത്താവിനൊപ്പം ജോലി ചെയ്തു കുടുംബം പുലർത്തിയ മോളിയുടെ വിയോഗം നാട്ടുകാരെയും ദുഃഖത്തിലാഴ്ത്തി.
ചൊവ്വ വൈകിട്ടു നാലേമുക്കാലോടെ സൂര്യനെല്ലി ഗണപതി ക്ഷേത്രത്തിനു മുന്നിൽ ഉണ്ടായ അപകടത്തിലാണു മോളിക്കു ദാരുണാന്ത്യം സംഭവിച്ചത്. ഭർത്താവ് അലക്സ് ഓടിച്ചിരുന്ന മിനി ബസിൽ നിന്നു മോളി റോഡിലേക്കു തെറിച്ചുവീഴുകയായിരുന്നു. ചിന്നക്കനാലിലെ ഫാത്തിമമാതാ സ്കൂളിൽ നിന്നു വിദ്യാർഥികളുമായി സൂര്യനെല്ലിയിലേക്കു പോവുകയായിരുന്ന മിനി ബസിന്റെ ഡോർ കീപ്പറായിരുന്നു മോളി. സൂര്യനെല്ലി ഗണപതി ക്ഷേത്രത്തിനു സമീപത്തെ വളവിൽ പിന്നാലെയെത്തിയ വാഹനത്തിനു സൈഡ് കൊടുക്കുന്നതിനിടയിലാണു ബസിന്റെ വാതിൽ തുറന്നുപോയതും മോളി പുറത്തേക്കു തെറിച്ചുവീണതും.
ഡോറിൽ തൂങ്ങി രക്ഷപ്പെടാൻ മോളി ശ്രമിച്ചെങ്കിലും വാഹനത്തിന്റെ അടിയിലേക്കു വീണുപോയി. ബസിന്റെ പിൻചക്രം മോളിയുടെ തലയിലൂടെ കയറിയിറങ്ങി. ബസിലുണ്ടായിരുന്ന കുട്ടികൾ നിലവിളിച്ചതോടെ ബസ് നിർത്തിയിറങ്ങിയ ഭർത്താവ് അലക്സ് ഇൗ കാഴ്ച കണ്ടു തളർന്നിരുന്നു. ഇതുവഴിയെത്തിയ യാത്രക്കാർ ചേർന്നു മോളിയെ നെടുങ്കണ്ടം താലൂക്ക് ആശുപത്രിയിലേക്കു കൊണ്ടുപോയെങ്കിലും സംഭവസ്ഥലത്തു തന്നെ മരണം സംഭവിച്ചതായാണു പൊലീസ് പറയുന്നത്.
ഹൃദ്രോഗബാധിതനായ അലക്സിനു കടുത്ത നെഞ്ചുവേദന അനുഭവപ്പെട്ടതിനെ തുടർന്ന് ആദ്യം രാജകുമാരി ദേവമാതാ ആശുപത്രിയിലും പിന്നീട് ആലുവ രാജഗിരി മെഡിക്കൽ കോളജിലും പ്രവേശിപ്പിച്ചു. ചൊവ്വ രാത്രിയോടെ അലക്സിനെ ആശുപത്രിയിൽ നിന്നു ചിന്നക്കനാലിലെ വീട്ടിലേക്കു കൊണ്ടുവന്നു. ഏതാനും മാസം മുൻപാണ് ഇവർ സ്വന്തമായി ഒരു മിനി ബസ് വാങ്ങി ചിന്നക്കനാൽ ഫാത്തിമമാതാ സ്കൂളിനു വേണ്ടി കരാറടിസ്ഥാനത്തിൽ സർവീസ് നടത്താനാരംഭിച്ചത്.
രാവിലെയും വൈകിട്ടും മോളി തന്നെയാണു ഡോർകീപ്പറായി ജോലി ചെയ്തിരുന്നത്. അയൽക്കാരുമായി നല്ല സൗഹൃദം കാത്തുസൂക്ഷിച്ച മോളിക്കു മക്കളെ പഠിപ്പിച്ചു വലിയ നിലയിലെത്തിക്കണമെന്ന സ്വപ്നം മാത്രമാണുണ്ടായിരുന്നതെന്നു കുടുംബശ്രീയിൽ ഒപ്പം പ്രവർത്തിച്ച സ്ത്രീകൾ പറയുന്നു. സംസ്കാരച്ചടങ്ങുകൾക്കായി മൃതദേഹം ചിന്നക്കനാൽ സെന്റ് ജോർജ് പള്ളിയിലെത്തിച്ചപ്പോഴും ആദരാഞ്ജലികളർപ്പിക്കാൻ ആളുകളെത്തിക്കൊണ്ടിരുന്നു. ഇന്നലെ വൈകിട്ടു നാലുമണിയോടെ സംസ്കാരച്ചടങ്ങുകൾ നടത്തി.