ഓടുന്ന ബസിൽ കത്തിയുമായി ഭീകരാന്തരീക്ഷം സൃഷ്ടിച്ച അക്രമിയെ യാത്രക്കാരൻ സാഹസികമായി നേരിട്ട് പുറത്തേക്ക് തള്ളിയിട്ടു. മിസോറിലെ കാൻസാസ് സിറ്റിയിലാണ് സംഭവം.
ഡാരോൺ ക്ളേ എന്ന 21 കാരന്റെ ധീരതയാണ് മറ്റു യാത്രക്കാരുടെ ജീവൻ രക്ഷിച്ചത്. ആക്രമിയുമായുള്ള മൽപിടുത്തത്തിനിടെ ക്ളേയ്ക്കു നിസാരപരുക്കേറ്റു. ബസിൽ മൊബൈൽ ഫോണിൽ പാട്ടു കേട്ടുകൊണ്ടിരിക്കുകയായിരുന്നു ക്ളേ. അപ്രതീക്ഷിതമായി ബസിലെ ഒരാൾ ഡ്രൈവറുമായി വാക്കു തർക്കത്തിൽ ഏർപ്പെട്ടു. അക്രമി കത്തിയെടുക്കുന്നത് ക്ളേയുടെ ശ്രദ്ധയിൽപ്പെട്ടു.
സമീപത്ത് ഒരു അമ്മയും കുഞ്ഞും ഇരിക്കുന്നുണ്ടായിരുന്നു. അയാൾ അവരെ ആക്രമിക്കാനുള്ള സാധ്യതയുണ്ടായിരുന്നു. അവർക്കു പരുക്കേൽക്കരുതെന്നു തനിക്കു നിർബന്ധമുണ്ടായിരുന്നതായി ക്ളേ പിന്നീട് പറഞ്ഞു. ക്ളേ ചാടിയെഴുന്നേറ്റ് അക്രമിയുടെ നേർക്കടുത്തു. അയാളെ മുന്നിലേക്കു ശക്തമായി തള്ളി. ഈ സമയം തന്നെ ഡ്രൈവർ ബസ് ബ്രേക്ക് ചെയ്തു. ഇതോടെ അക്രമി ബസിന്റെ ഗ്ളാസ് തകർത്ത് പുറത്തേക്കു തെറിച്ചു വീണു. തലയടിച്ച് അയാൾ പുറത്തേക്കു വീഴുകയായിരുന്നു.