ബോണറ്റിൽ യുവതിയെയും വഹിച്ച് കാർ ഓടിയത് ഒന്നരക്കിലോമീറ്റർ. പൊലീസെത്തി വാഹനം നിർത്തിച്ചതിനാൽ ആളപായമുണ്ടായില്ല. അമേരിക്കയിലെ ഹൂസ്റ്റണിലാണ് സംഭവം. സിനിമയെ വെല്ലുന്ന ഭയാനക രംഗങ്ങൾ സമീപത്തെ ക്യാമറയിൽ പതിഞ്ഞതോടെ സംഭവം വാർത്തയായി. വാക്കുതർക്കത്തിനൊടുവിൽ മുൻകാമുകൻ യുവതിയുടെ കാറുമായി കടന്നു കളയാൻ ശ്രമിച്ചതാണ് സംഭവങ്ങൾക്ക് തുടക്കം. മനോധൈര്യം വീണ്ടെടുത്ത യുവതി ഒട്ടും പതറാതെ കാറിന്റെ ബോണറ്റിൽ ചാടിക്കയറി തൂങ്ങിക്കിടന്നു. അലറിവിളിക്കുന്നതിനിടയിൽ പൊലീസിനെ മൊബൈൽ ഫോണിൽ വിളിച്ച് സഹായം അഭ്യർഥിക്കാനും മറന്നില്ല.
ഷാന്റൽ തോംപ്സൺ എന്ന യുവതിയ്ക്കാണ് ഭയനാകമായ അനുഭവം നേരിടേണ്ടി വന്നത്. മുൻകാമുകനും തന്റെ കുഞ്ഞിന്റെ പിതാവുമാണ് അയാളെന്നു ഷാന്റൽ പറയുന്നു. അദ്ദേഹവുമായി രൂക്ഷമായ വാക്കു തർക്കമാണുണ്ടായതെന്നു യുവതി പറഞ്ഞു. ഒടുവിൽ അയാൾ തന്റെ കാറിലേക്കു ചാടിക്കയറി വേഗത്തിൽ ഓടിച്ചു പോയി. ഒട്ടും പകയ്ക്കാതെ താൻ കാറിന്റെ ബോണറ്റിലേക്കു ചാടിക്കയറി. ഒരു കൈ കൊണ്ട് കാറിൽ മുറുകെ പിടിയ്ക്കുകയും മറ്റേ ൈക കൊണ്ട് ഫോണിൽ പൊലീസിനെ വിളിച്ച് വിവരം അറിയിക്കുകയും ചെയ്തു. താൻ ഭയന്നു പോയെന്നു യുവതി പറയുന്നു. അയാൾ കാർ ബ്രേക്കിട്ട് തന്നെ വീഴ്ത്താൻ ശ്രമിക്കുമെന്ന പേടി ഉണ്ടായിരുന്നു. ഏകദേശം ഒരു മൈലോളം അങ്ങനെ സഞ്ചരിച്ചു. കാർ മോഷ്ടിക്കുകയായിരുന്നു അയാളുടെ ലക്ഷ്യമെന്നു ഷാന്റൽ ആരോപിക്കുന്നു.
ഒടുവിൽ പൊലീസ് സംഭവസ്ഥലത്തെത്തി. ഗാർഹിക തർക്കമാണെന്ന് വിലയിരുത്തിയ പൊലീസ് ഇരുവരേയും പിന്നീട് പോകാൻ അനുവദിച്ചു.