രാത്രിയിൽ ഉറങ്ങുന്നതിനിടയിലാണ് ശങ്കർ റായിയെ വിഷപ്പാമ്പുകടിച്ചത്. മരിക്കുമെന്നുറപ്പായ ശങ്കർറായ് ഉടൻതന്നെ അടുത്തുണ്ടായിരുന്ന ഭാര്യയുടെ കൈത്തണ്ടയിലും ആഞ്ഞു കടിച്ചു.താനേറെ സ്നേഹിക്കുന്ന ഭാര്യയ്ക്കൊപ്പം മരിക്കാനായിരുന്നു ശങ്കർ റായിയുടെ ഈ ശ്രമം. ബിഹാറിലെ സമസ്തിപൂർ ജില്ലയിലെ ബിർസിങ്പൂർ ഗ്രാമത്തിൽ ശനിയാഴ്ചയാണ് ഞെട്ടിക്കുന്ന സംഭവങ്ങൾ അരങ്ങേറിയത്.
എന്നാൽ നാട്ടുകാർ കൃത്യസമയത്ത് ഇവരെ ആശുപത്രിയിൽ എത്തിച്ചതിനാൽ ശങ്കർ റായിയുടെ ആഗ്രഹം പൂർത്തിയായില്ല. ആശുപത്രിയിൽ എത്തിച്ച ശങ്കർ റായിയെ രക്ഷപെടുത്താനായില്ലെങ്കിലും ഡോക്ടർമാർ ഭാര്യ അമിരി ദേവിയെ മരണത്തിന്റെ വക്കിൽ നിന്നും രക്ഷപെടുത്തി. ആശുപത്രിയിൽ എത്തിക്കുമ്പോൾ ഇരുവർക്കും ബോധമുണ്ടായിരുന്നില്ല. അമിരി ദേവി അപകടനില തരണം ചെയ്തായും ഇവരെ ചികിത്സിക്കുന്ന ഡോക്ടർ പ്രാദേശിക മാധ്യമങ്ങളോടു പറഞ്ഞു.
മരണാനന്തര ജീവിതത്തിലും താൻ കൂടെയുണ്ടാകണമെന്ന ആഗ്രഹത്താലാണ് ഭർത്താവ് തന്നെ കടിച്ചതെന്ന് അമിരി ദേവി പറഞ്ഞു. തന്നെ ഏറെ സ്നേഹിക്കുന്നെന്നും അതിനാൽ ഒന്നിച്ചു മരിക്കാമെന്നും പറഞ്ഞാണ് അദ്ദേഹം കൈത്തണ്ടയിൽ കടിച്ചത്. അദ്ദേഹത്തിന്റെ പല്ലുകൾ കൈത്തണ്ടയിൽ ആഴ്ന്നിറങ്ങിയിരുന്നു. എന്നാൽ സ്നേഹസമ്പന്നനായ ഭർത്താവിന്റെ അവസാന ആഗ്രഹം സാധിച്ചു കൊടുക്കാൻ കഴിഞ്ഞില്ലെന്ന സങ്കടമാണ് ഇപ്പോൾ അമിരി ദേവിയെ അലട്ടുന്നത്.