അതിവേഗ മിസൈല്‍ പദ്ധതി വിജയിച്ചെന്ന അവകാശവാദവുമായി ചൈന രംഗത്ത്. ചൈന എയ്റോസ്‌പേസ് സയന്‍സ് ആൻഡ് ടെക്‌നോളജി കോര്‍പറേഷനാണ് (സിഎഎസ്‌സി) ഹൈപ്പര്‍സോണിക് മിസൈലുകള്‍ വിജയകരമായി പരീക്ഷിച്ചെന്ന് വ്യക്തമാക്കിയിരിക്കുന്നത്. ചൈനീസ് മാധ്യമം ഗ്ലോബല്‍ ടൈംസാണ് വാര്‍ത്ത റിപ്പോര്‍ട്ടു ചെയ്തിരിക്കുന്നത്. പരീക്ഷണങ്ങള്‍ക്ക് ശേഷമാണ് വായുവില്‍ നിന്നും വായുവിലേക്ക് തൊടുക്കാവുന്ന മിസൈല്‍ ലക്ഷ്യത്തെത്തിയെന്ന വിവരം ചൈന വ്യക്തമാക്കിയിരിക്കുന്നത്. ഹൈപ്പര്‍ സോണിക് പദവിയിലെത്തുന്നതിനാവശ്യമായ ശബ്ദത്തേക്കാള്‍ അഞ്ചിരട്ടി വേഗത്തിലെത്താന്‍ പരീക്ഷണത്തിനിടെ മിസൈലിനായെന്നാണ് ചൈനീസ് അവകാശവാദം.
മണിക്കൂറില്‍ 6200 കിലോമീറ്റര്‍ വേഗത്തില്‍ സഞ്ചരിച്ചാലാണ് മിസൈലുകളെ ഹൈപ്പര്‍ സോണിക് ആയി കണക്കാക്കുന്നത്. നിലവിലുള്ള ഏതൊരു മിസൈല്‍ പ്രതിരോധ സംവിധാനത്തിനും വെല്ലുവിളിയാണ് ഇത്തരത്തിലുള്ള ഹൈപ്പര്‍ സോണിക് മിസൈലുകള്‍.
ഖര ഇന്ധനങ്ങള്‍ ഉപയോഗിച്ചുള്ള മിസൈലുകള്‍ക്കാണ് ചൈന പ്രാധാന്യം നല്‍കുന്നത്. ഒടുവില്‍ പരീക്ഷിച്ച് വിജയിച്ച മിസൈലിലും ഖര ഇന്ധനമാണ് ഉപയോഗിച്ചിരിക്കുന്നത്. ഇന്ധനം നിറയ്ക്കുന്നത് അതിവേഗത്തില്‍ കഴിയുമെന്നതും ലളിതമായ സാങ്കേതിക വിദ്യയാണെന്നതുമാണ് ചൈനയെ ഖര ഇന്ധനങ്ങൡലേക്ക് ആകര്‍ഷിക്കുന്നത്. 2000 മുതല്‍ ഖര ഇന്ധങ്ങള്‍ ഉപയോഗിക്കുന്ന റാംജെറ്റുകളുടെ നിര്‍മാണത്തില്‍ ചൈന പരീക്ഷണങ്ങള്‍ നടത്തുന്നുണ്ട്.
ഹൈപ്പര്‍ സോണിക് വേഗതയുള്ള മിസൈലുകളുടെ പ്രധാന ആകര്‍ഷണം ദീര്‍ഘദൂരത്തേക്ക് തൊടുക്കാനാവുമെന്നതാണ്. ചൈനയുടെ ജെ20, ജെ31 പോര്‍വിമാനങ്ങളില്‍ ഈ മിസൈലുകള്‍ ഘടിപ്പിക്കാനാകും. ആറ് മിസൈലുകള്‍ വരെ ഈ പോര്‍വിമാനങ്ങളില്‍ ഘടിപ്പിക്കാനാകും. ലക്ഷ്യത്തില്‍ പോര്‍വിമാനങ്ങളാണെങ്കില്‍ പോലും അവയ്ക്ക് രക്ഷപ്പെടാനുള്ള സമയം പോലും ലഭിക്കാത്തത്ര വേഗത ചൈനയുടെ ഈ മിസൈലുകള്‍ക്കുണ്ട്.