പന്ത്രണ്ടാം വയസ്സിൽ തനിക്കൊരു കുഞ്ഞനിയനോ അനിയത്തിയോ പിറക്കാൻ പോകുന്നുവെന്ന സന്തോഷവാർത്ത അവൾ ഹൃദയംകൊണ്ടാണ് കേട്ടത്. അന്നു മുതൽ കുഞ്ഞുവാവയുടെ വരവിനായി അവൾ കണ്ണിമ ചിമ്മാതെ കാത്തിരുന്നു. സാധാരണയായി വിദേശരാജ്യങ്ങളിൽ ഗർഭിണിയായ സ്ത്രീയ്ക്കൊപ്പം അവളുടെ ഭർത്താവിനും പ്രസവമുറിയിലേക്കു പ്രവേശനമുണ്ട്. അച്ഛൻ അമ്മയ്ക്കൊപ്പം ലേബർറൂമിൽ ചിലവഴിക്കുമ്പോൾ കൂടെപ്പിറപ്പിന്റെ പിറവികാത്ത് മുതിർന്ന സഹോദരനോ സഹോദരിയോ ആകാംക്ഷയോടെ ലേബർ റൂമിന്റെ പുറത്തു കാത്തു നിൽക്കും.
എന്നാൽ ജെസി ഡെലപെനാ എന്ന 12 വയസ്സുകാരിക്ക് അമ്മയ്ക്കൊപ്പം പ്രസവമുറിയിൽ പ്രവേശിക്കാൻ അനുവാദം ലഭിച്ചു. മാത്രമല്ല സ്വന്തം കൂടപ്പിറപ്പിനെ പൊക്കിൾക്കൊടി മുറിച്ച് സ്വന്തം കൈകളിലേക്ക് ഏറ്റുവാങ്ങാനും അവൾക്കവസരം ലഭിച്ചു. കുഞ്ഞനിയനെ വരവേൽക്കുമ്പോൾ ജെസിയുടെ മുഖത്തു മിന്നിമറയുന്ന ദൃശ്യങ്ങൾ ഒപ്പിയെടുത്ത ചിത്രങ്ങളിലൂടെയാണ് ഈ കഥ പുറംലോകമറിഞ്ഞത്.
ആകാംക്ഷയും അത്ഭുതവും സന്തോഷവും സങ്കടവും ആ 12 വയസ്സുകാരിയുടെ മുഖത്ത് മിന്നിമറഞ്ഞു. ഇനിയെന്നും ഞാനുണ്ട് കൂടെ എന്ന മുഖഭാവത്തോടെ കുഞ്ഞനിയനെ നെഞ്ചോടു ചേർത്തുപിടിക്കുന്ന ജെസിയുടെ ചിത്രം കണ്ട് കണ്ണുനിറയ്ക്കുകയാണ് ലോകം. ഒരു അമ്മയുടെ കരുതലും സ്നേഹവും നൽകി കുഞ്ഞനിയന്റെ വല്യേച്ചിയായി അവൾ വളർന്നു വലുതാവട്ടെയെന്ന് ആശംസിക്കുകയും ചെയ്തു.