ലോകം കാത്തിരിക്കുന്ന ഫാല്‍ക്കണ്‍ ഹെവി റോക്കറ്റുകള്‍ മാസങ്ങള്‍ക്കകം വിക്ഷേപിക്കാനാകുമെന്ന് ടെസ്‌ല മേധാവി എലോണ്‍ മസ്‌ക്. ഭൂമിയില്‍ നിന്നും ബഹിരാകാശത്തേക്കും ചന്ദ്രനിലേക്കും വിനോദസഞ്ചാരികളേയും വഹിച്ച് പോകാന്‍ ശേഷിയുള്ളതാണ് ഫാല്‍ക്കണ്‍ ഹെവി റോക്കറ്റുകള്‍. തന്റെ ഔദ്യോഗിക ട്വിറ്ററിലൂടെയാണ് എലോണ്‍ മസ്‌ക് ഫാല്‍ക്കണ്‍ ഹെവി റോക്കറ്റുകളുടെ വിക്ഷേപണം സംബന്ധിച്ച് അറിയിപ്പ് നല്‍കിയിരിക്കുന്നത്.
ട്വിറ്ററില്‍ ജോണി ഗ്രിന്ററുടെ ചോദ്യത്തിനുള്ള മറുപടിയായാണ് എലോണ്‍ മസ്‌ക് ട്വീറ്റ് ചെയ്തിരിക്കുന്നത്. ഫാല്‍ക്കണ്‍ ഹെവി റോക്കറ്റുകള്‍ എന്നാണ് വിക്ഷേപിക്കാനാവുകയെന്ന് ദയവായി പറയാമോ എന്നായിരുന്നു ട്വീറ്റ്. രണ്ട് മൂന്ന് മാസത്തിനകം ഫാല്‍ക്കണ്‍ ഹെവിയുടെ പ്രധാന ഭാഗങ്ങളുടെ നിര്‍മ്മാണം പൂര്‍ത്തിയാകുമെന്നും ഒരുമാസം നീണ്ട പരീക്ഷണങ്ങള്‍ക്കൊടുവില്‍ വിക്ഷേപിക്കാനാകുമെന്നാണ് പ്രതീക്ഷിക്കുന്നതെന്നുമായിരുന്നു എലോണ്‍ മസ്‌കിന്റെ മറുപടി ട്വീറ്റ്.
എലോണ്‍ മസ്‌കിനും അദ്ദേഹത്തിന്റെ സ്വപ്‌ന കമ്പനികള്‍ക്കും പൊതുവേ നല്ല വാരമാണ് കഴിഞ്ഞുപോയത്. ടെസ്‌ലയുടെ ഓഹരി പങ്കാളികളുടെ വാര്‍ഷിക യോഗത്തില്‍ എലോണ്‍ മസ്‌ക് തന്റെ ഭാവി പരിപാടികള്‍ വിശദീകരിച്ചിരുന്നു. 2018ലെ ചാന്ദ്ര ദൗത്യവും 2025ലെ ചൊവ്വാ ദൗത്യവും ബഹിരാകാശത്തേക്കുള്ള ചരക്കു കടത്തലുമടക്കം എലോണ്‍ മസ്‌കിന്റെ സ്വപ്‌ന പദ്ധതികള്‍ക്ക് ഓഹരി പങ്കാളികളുടെ പിന്തുണ കൂടി ലഭിച്ചതോടെ ടെസ്‌ല ചരിത്രത്തിലാദ്യമായി ഫോര്‍ച്യൂണ്‍ 500 പട്ടികയിലിടം നേടി.
ലോകത്തിലെ തന്നെ ഏറ്റവും ശക്തിയേറിയ റോക്കറ്റാണ് ഫാല്‍ക്കണ്‍ ഹെവിയെന്നാണ് കരുതപ്പെടുന്നത്. 54,000 കിലോഗ്രാം വരെ ഭാരം വഹിക്കാൻ ശേഷിയുള്ളതാണ് ഫാല്‍ക്കണ്‍ ഹെവി. ചന്ദ്രനിലേക്ക് ആദ്യ വിനോദ സഞ്ചാരിയേയും കൊണ്ട് മാസങ്ങള്‍ക്കകം ഫാല്‍ക്കണ്‍ ഹെവി കുതിച്ചുയരുമെന്നാണ് പ്രതീക്ഷിക്കുന്നത്. പരമാവധി ഏഴ് ദിവസം കൊണ്ട് ചന്ദ്രനിലേക്ക് മനുഷ്യനെ എത്തിക്കുന്ന ദൗത്യം പൂര്‍ത്തിയാക്കി തിരിച്ചിറങ്ങാന്‍ ഫാല്‍ക്കണ്‍ ഹെവിക്കാകും.