ശ്രീവൽസം ഗ്രൂപ്പിന്റെ വ്യവസായം വിപുലമാക്കാൻ ഉപയോഗിച്ചിരുന്നത് നാഗാലൻഡ് പൊലീസിന്റെ സുരക്ഷ. സ്ഥാപനത്തിന്റെ നടത്തിപ്പുകാരനായ എംകെആർ പിള്ള നാഗാലാൻഡ് പൊലീസിൽ കോൺസ്റ്റബിളായി സർവീസിൽ ചേരുകയും അഡീ. എസ്പിയായി വിരമിക്കുകയും ചെയ്ത വ്യക്തിയാണ്. ഈ ബന്ധമാണ് ബിസിനസ് വിപുലീകരിക്കാൻ ഉപയോഗിച്ചിരുന്നത് എന്നാണ് സൂചന. പലയിടങ്ങളിൽ നിന്നായി കറൻസിയും സ്വർണവും വസ്ത്രവും പതിവായി കേരളത്തിലെത്തിച്ചിരുന്നത് പൊലീസ് ട്രക്കിലാണ്. ആദായനികുതി വകുപ്പിന്റെ ഇതുവരെയുള്ള പരിശോധനയിൽ വ്യാപകമായ ക്രമക്കേടുകളാണ് കണ്ടെത്തിയിരിക്കുന്നത്.
പത്ത് വർഷത്തിലധികമായി പൊലീസ് ട്രക്കിലാണ് നാഗാലൻഡിൽനിന്നും പന്തളത്തേക്ക് സാധനങ്ങൾ കടത്തിയിരുന്നത്. കറൻസിയും സ്വർണവുമുൾപ്പെടെ പൊലീസ് സുരക്ഷയോടെ എത്തിയിരുന്നുവെന്നാണ് ആദായനികുതി വകുപ്പിന്റെ സ്ഥിരീകരണം. വീട്ടുമുറ്റത്ത് നാഗാലൻഡ് പൊലീസിന്റെ ട്രക്ക് കണ്ടെത്തിയതോടെ പതിവായി സാധനങ്ങൾ കടത്തിയിരുന്നുവെന്ന് വ്യക്തമായി. ചുരുങ്ങിയ സമയത്തിനുള്ളിൽ വിവിധ ജില്ലകളിലായി ഹോട്ടലുകൾ, വസ്ത്രശാലകൾ, ജ്വല്ലറികൾ, ഫ്ലാറ്റ് സമുച്ചയങ്ങൾ എന്നിവ ശ്രീവൽസം ഗ്രൂപ്പ് സ്വന്തമാക്കിക്കഴിഞ്ഞു. കൂടാതെ റിയൽ എസ്റ്റേറ്റ് മേഖലയിൽ കോടികളുടെ നിക്ഷേപം ഇവർക്കുണ്ട്.
പന്തളത്ത് ശബരിമല തീർഥാടകരുടെ വാഹനം പാർക്ക് ചെയ്യുന്നതിനായി പഞ്ചായത്ത് സഹായത്തോടെ നിലംനികത്തിയിരുന്നു. രണ്ട് വർഷത്തിനു ശേഷം പാർക്കിങ് അനുവദിക്കാനാകില്ലെന്ന് അറിയിച്ച് അവിടെ ഹോട്ടൽ നിർമാണം തുടങ്ങി. കൂറ്റൻ ചുറ്റുമതിലുണ്ടാക്കി ഏക്കർക്കണക്കിന് ഭൂമി മണ്ണിട്ട് വീണ്ടും നികത്തി. നിയമലംഘനം കണ്ടെത്തിയതോടെ കുളനട പഞ്ചായത്ത് സ്റ്റോപ്പ് മെമ്മോ നൽകുകയായിരുന്നു.
അതേസമയം, പരിശോധനയിൽ ആദായനികുതി വകുപ്പ് ക്രമക്കേടൊന്നും കണ്ടെത്തിയിട്ടില്ലെന്നാണ് ശ്രീവൽസം ഗ്രൂപ്പിന്റെ നിലപാട്. കണക്കുകളിലെ അവ്യക്തത പരിഹരിക്കാൻ സമയം നൽകിയിട്ടുണ്ടെന്നും ഇവർ പറയുന്നു. എന്നാൽ വിരമിച്ച ഉദ്യോഗസ്ഥന്റെ വീട്ടുമുറ്റത്ത് നാഗാലാൻഡ് പൊലീസ് ട്രക്കെങ്ങനെയെത്തിയെന്ന കാര്യത്തിൽ കൃത്യമായ വിശദീകരണം നൽകാൻ ഇവർക്ക് കഴിഞ്ഞിട്ടില്ല.
ഇന്നലെ നടത്തിയ പരിശോധനയിൽ 400 കോടി രൂപയുടെ അനധികൃത നിക്ഷേപം കണ്ടെത്തിയതായി ആദായനികുതി വകുപ്പു വ്യക്തമാക്കി. സ്ഥാപനത്തിന്റെ നടത്തിപ്പുകാരായ നാഗാലാൻഡിലെ മുൻ അഡീ. എസ്പി എംകെആർ പിള്ളയുടെ മക്കളായ അരുൺ രാജ്, വരുൺ രാജ് എന്നിവർക്കെതിരെയാണു ആദായനികുതി വകുപ്പ് കേസെടുത്തത്. എംകെആർ പിള്ളയെ ചോദ്യം ചെയ്യും.