ബോളിവുഡ് സിനിമകളെയും വെല്ലുന്ന ട്വിസ്റ്റാണ് ഇവിടെ സംഭവിച്ചത്. വിവാഹച്ചടങ്ങുകൾ പുരോഗമിക്കുകയാണ്.. പൂജാരിയുടെ നിർദേശമനുസരിച്ച് വധുവിനു താലി ചാർത്താൻ യുവാവ് ഒരുങ്ങുമ്പോഴേയ്ക്കും ജേഷ്ഠനെ തള്ളിമാറ്റി അനുജൻ വധുവിന്റെ കഴുത്തിൽ താലി ചാർത്തി. തമിഴ്നാട്ടിലെ തിരുപത്തൂരിലെ ഇലയംപെട്ടി ഗ്രാമത്തിൽ നിന്നാണ് ഈ സംഭവം റിപ്പോർട്ട് ചെയ്യപ്പെട്ടത്.
സംഭവിക്കുന്നത് എന്താണെന്ന് അറിയാതെ ബന്ധുക്കളും സുഹൃത്തുക്കളും ഒരു നിമിഷം പകച്ചു പോയി. അനുജൻ താലികെട്ടുമ്പോൾ വധു എതിർപ്പില്ലാതെ തന്നെ നിന്നു. കൂടുതൽ ചോദ്യം ചെയ്തതോടെയാണ് ഇരുവരും പ്രണയത്തിലാണെന്ന വിവരം പറയുന്നത്. ജേഷ്ഠന്റെ വിവാഹം ഉറപ്പിക്കാൻ രാജപാളയത്തുള്ള വധുവിന്റെ വീട്ടിൽ അനുജൻ എത്തിയപ്പോഴാണ് ‘ചേട്ടത്തിയമ്മ’യെ ‘അനുജന് ഇഷ്ടമാകുന്നതും ഇരുവരും പ്രണയം ആരംഭിക്കുന്നതും. ജേഷ്ഠനെ കാണുന്നതിനു മുമ്പേ അനുജനെയാണ് വധു കണ്ടതും ഇഷ്ടമായതും.
എന്നാൽ വിവാഹം ഇരുവീട്ടുകാരും എതിർത്തു. വധുവിനോട് താലി അഴിക്കാൻ ആവശ്യപ്പെടുകയും നിർബന്ധമായി അതിനു ശ്രമിക്കുകയും ചെയ്തു. അനുജനെ അല്ലാതെ വേറെ ആരെയും വിവാഹം കഴിക്കില്ലെന്ന് വധു ശാഠ്യം പിടിച്ചതോടെ, വധുവിന്റെ ബന്ധുക്കൾക്ക് വഴങ്ങേണ്ടി വന്നു. ഇതോടെ അനുജനെ രാജപാളയത്തിലുള്ള വധുവിന്റെ വീട്ടിലേക്ക് അവർ ബലമായി പിടിച്ചുകൊണ്ടുപോയി. വിവാഹം മുടങ്ങിയതിന്റെ നിരാശയിൽ വിവാഹ വേദി വിട്ട ജോഷ്ഠൻ ഇതുവരെ ഗ്രാമത്തിലേക്ക് മടങ്ങിയെത്തിയിട്ടില്ല. കുപിതരായ ബന്ധുക്കൾ അനുജനെ മർദിച്ചെങ്കിലും പൊലീസ് കേസ് ഇതുവരെ റജിസ്റ്റർ ചെയ്തിട്ടില്ല.