ആട് ഒരു ഭീകരജീവിയാണോ? ആണെന്ന് കണ്ണും പൂട്ടി ഉത്തരം പറയും സർവേശ് കുമാർ പൈ. കാരണം ഒന്നും രണ്ടും അല്ല ആറുപത്തി ആറായിരം രൂപയാണ് സർവേശിന്റെ ആട് ഒറ്റയടിക്ക് ശാപ്പിട്ടത്. ഉത്തർപ്രദേശിലെ കനൗജ് ജില്ലയിലാണ് സംഭവം.
ഇഷ്ടിക വാങ്ങാൻ ട്രൗസറിന്റെ പോക്കറ്റിൽ സൂക്ഷിച്ച പുതിയ രണ്ടായിരത്തിന്റെ 31 നോട്ടുകളാണ് ആട് ഒരു ദയയുമില്ലാതെ തിന്നുതീർത്തത്. പോക്കറ്റിൽ പണം വച്ചിട്ട് കുളിക്കാൻ കയറിയതാണ് സർവേശ്. കുളിച്ചിറങ്ങിയപ്പോൾ കണ്ടത് നോട്ടുകെട്ടുകൾ തിന്നുന്ന ആടിനെയാണ്. ആടിനെ വിരട്ടി നോട്ട് തിരച്ചെടുക്കാൻ ശ്രമിച്ചെങ്കിലും രണ്ടായിരത്തിന്റെ രണ്ടുനോട്ടുമാത്രമാണ് ഭാഗികമായി കേടായ നിലയിൽ കിട്ടിയത്.
ദൗർഭാഗ്യം നൽകിയ ആടിനെ അറവുശാലയിൽ കൊടുക്കാൻ ചില അയൽവാസികൾ എങ്കിലും നിർദേശിച്ചു. എന്നാൽ വീട്ടിലെ അംഗത്തെപ്പോലെ നോക്കുന്ന പൊന്നോമന ആടിനെ കൊടുക്കാൻ സർവേശ് തയാറായില്ല. സ്വന്തം കുഞ്ഞിനെപ്പോലെയാണ് ആടിനെ നോക്കുന്നതെന്നും കുഞ്ഞ് തെറ്റു ചെയ്താൽ അതിനെ കൊന്നുകളയാറില്ലല്ലോ എന്നാണ് സർവേശിന്റെ വാദം. ഏതായാലും ഇത്രയധികം രൂപ ഒറ്റയടിക്ക് തിന്ന ആട് ഇപ്പോൾ നാട്ടിലെ താരമായി മാറിയിരിക്കുകയാണ്.