ചാലക്കുടിയിലെ നാൽവർസംഘം കരിക്കിൻവെള്ളം പൗഡർ പരുവത്തിൽ പായ്ക്കറ്റിലാക്കി വിൽക്കുന്ന കഥയാണ് പറയാൻ പോകുന്നത്. അതിലേക്കു കടക്കും മുമ്പ് അറിയുക ചില കാര്യങ്ങൾ.
ഹാർവഡ് ബിസിനസ് സ്കൂൾ പ്രഫസറായ ക്ലെയ്റ്റൻ ക്രിസ്റ്റെൻസൻ ഇരുപതു വർഷം മുമ്പ് The Innovator’s Dilemma എന്നൊരു പുസ്തകമെഴുതി. അതിൽ കക്ഷി മുന്നോട്ടു വച്ച ഡിസ്റപ്റ്റീവ് ഇന്നവേഷൻ എന്ന ആശയം അക്കാലത്ത് അത്ര ക്ലിക്ക് ചെയ്തില്ല. ലോകത്തിന്റെ വ്യാവസായിക മുന്നേറ്റത്തെ നിർണയിക്കുന്ന രണ്ടു വ്യത്യസ്ത സാഹചര്യങ്ങളെക്കുറിച്ചാണ് സായിപ്പു പറഞ്ഞത്. ഒന്ന് സസ്റ്റെയ്നിങ് ടെക്നോളജി. അതായത്, നിലവിലുള്ള ഉൽപന്നങ്ങൾ, വിപണി എന്നിവയെ കാലോചിതമായി പരിഷ്കരിച്ചുകൊണ്ട് നീങ്ങുന്ന വ്യാവസായിക വളർച്ച.
രണ്ടാമത്തേത് ഡിസ്റപ്റ്റീവ് ടെക്നോളജി. എന്നുവച്ചാൽ, നിലവിലുള്ള മാർക്കറ്റിങ് സംവിധാനത്തെയും സാങ്കേതിക രീതികളെയും തകർത്തെറിഞ്ഞ് തീർത്തും പുതിയ വിപണനശൈലികളും മൂല്യങ്ങളും ചേർന്നു വിപണിയെ നിയന്ത്രണത്തിലാക്കുന്ന വ്യവസായ വിപ്ലവം. രണ്ടാമത്തേതിന്റെ പുഷ്കല കാലമാണിപ്പോൾ.
ഓൺലൈൻ ട്രാൻസ്പോർട്ടേഷൻ കമ്പനിയായ യൂബർ തന്നെ ഉദാഹരണം. ലോകമാകെ 528 വൻനഗരങ്ങൾ കേന്ദ്രീകരിച്ച് ആയിരക്കണക്കിനു യൂബർ ടാക്സികൾ ഏതു നട്ടപ്പാതിരയ്ക്കും യാത്രക്കാരുടെ വിളിപ്പുറത്തുണ്ട്. ലോകത്തിലെ ഏറ്റവും വലിയ ടാക്സി സേവനദാതാക്കളായ യൂബറിന് പക്ഷേ സ്വന്തമായി ഒറ്റ ടാക്സിയില്ല! വരുമാനം ശതകോടികളും!
യാത്രക്കാരെയും സ്വന്തമായി ടാക്സിയുള്ളവരെയും തമ്മിൽ ബന്ധിപ്പിക്കുന്ന ഓൺലൈൻ പ്ലാറ്റ്ഫോം, അതാണ് യൂബർ. എന്താണ് യൂബറിന്റെ വിജയരഹസ്യം? അയൽക്കാരന്റെ പറമ്പിലെ പുല്ലു കണ്ട് പശുവിന്റെ വളർത്തുക, അതു തന്നെ. പശുവിന്റെ കാര്യത്തിൽ പണ്ടേ നമുക്കിതു ശീലമാണെങ്കിലും ഈ തന്ത്രം പ്രയോഗിച്ച് കോടികൾ കൊയ്യാൻ തോന്നിയത് സായിപ്പിനാണെന്നു മാത്രം. സ്വന്തമായി ഒറ്റ ഹോട്ടലുമില്ലെങ്കിലും ലോകത്തെവിടെയും ആവശ്യക്കാരന്റെ പോക്കറ്റിന്റെ കനം അനുസരിച്ച് സുരക്ഷിതമായ താമസസൗകര്യം ലഭ്യമാക്കുന്ന എയർ ബിഎൻബി എന്ന വൻകിട ഓൺലൈൻ ഹോസ്പിറ്റാലിറ്റി സർവീസിന്റെ കഥയും ഇതുതന്നെ.
ഇവരുടെയൊക്കെ കാര്യത്തിൽ വ്യവസായത്തിനുവേണ്ട അടിസ്ഥാന സൗകര്യങ്ങളെല്ലാം നാട്ടുകാരുടേതാണെന്ന് മനസ്സിലായല്ലോ. അതേ സമയം എല്ലാറ്റിനും മുകളിൽ മൂല്യമുള്ള മറ്റൊന്ന് ഇവർക്കു സ്വന്തമായുണ്ട്. ആളുകളുടെ ഹൃദയത്തിൽ കൊത്തിവയ്ക്കപ്പെട്ട ബ്രാൻഡ് നെയിം. തങ്ങൾ വിളിക്കുന്ന ടാക്സിയുടെ ഭംഗിയോ സൗകര്യങ്ങളോ ഒന്നുമല്ല, യൂബർ എന്ന ബ്രാൻഡിൽ യാത്രക്കാർക്കുണ്ടായ വിശ്വാസം, അതായിരുന്നു വിജയഘടകം.
ഇനി നമുക്ക് തൃശൂരിനടുത്ത് ചാലക്കുടിയിൽ ആന്റണി എസ്. പാത്താടൻ എന്ന ചെറുപ്പക്കാരനും പിതൃസഹോദരന്റെ മക്കളായ നിലിൻ, നിലീന, നിലീനയുടെ ഭർത്താവ് ഷാന്റിൻ എന്നിവരും ചേർന്നു തുടങ്ങിയ നാച്യുറപ് എന്ന സ്റ്റാർട്ടപ്പിലേക്കു വരാം. ഇളനീർപൊടിയാണ് ഉൽപന്നം. സംരംഭം കാർഷികമേഖലയിലാണെങ്കിലും നാലു പേരും കൃഷിക്കാരല്ല, ടെക്കികളാണ്. ഉൽപന്നം തെങ്ങുമായി ബന്ധപ്പെട്ടതാണെങ്കിലും സ്വന്തമായോ വാടകയ്ക്കോ തെങ്ങിൻതോപ്പില്ല. സ്വന്തമായി ഫാക്ടറിയില്ല. ഉൽപന്നം വിതരണക്കാർക്കെത്തിക്കാൻ ഗോഡൗണോ വാഹനങ്ങളോ ഇല്ല. ചുരുക്കത്തിൽ, അടിസ്ഥാന സൗകര്യങ്ങൾ, അസംസ്കൃത വസ്തു, ഉൽപാദനം, വിപണനം എന്നിവയിലൊന്നും നേരിട്ട് ഇടപെടാതെ നടക്കുന്ന കാർഷിക സംരംഭം.