പിറന്നു വീണയുടൻ പിഞ്ചു കുഞ്ച് നടക്കാൻ ശ്രമിക്കുന്നതിന്റെ വിഡിയോ കഴിഞ്ഞ ഏതാനും ദിവസങ്ങൾ മുമ്പ് സമൂഹമാധ്യമങ്ങളിൽ വൈറലായിരുന്നു. ഇതിനു പിന്നാലെ നിരവധി പ്രമുഖ മാധ്യമങ്ങളും ഈ സംഭവം വാർത്തയാക്കി. എന്നാൽ ഇതിനു പിന്നിലെ വസ്തുത അന്വേഷിക്കാതെയാണ് സംഭവം വലിയ വാർത്തയാക്കിയത് എന്ന് വിമർശനവും ഉയർന്നു വന്നിരുന്നു.
പിഞ്ചു കുഞ്ഞ് നടക്കുന്നത് ഒരു അത്ഭുതമല്ല, പകരം ജൻമനാ കുഞ്ഞുങ്ങളിലുള്ള കഴിവു മാത്രമാണ് ഇതെന്ന് വ്യക്തമാക്കിക്കൊണ്ടുള്ള വിഡിയോ ഫേസ്ബുക്കിൽ ശ്രദ്ധേയമാകുന്നു. ഇൻഫോ ക്ലിനിക് എന്ന ഫേസ്ബുക്ക് ഗ്രൂപ്പിലാണ് ഇതിന്റെ യഥാർഥ വശം വിശദീകരിച്ചു കൊണ്ട് ഡോ. നെൽസൺ ജോസഫ് വിഡിയോ പോസ്റ്റ് ചെയ്തിരിക്കുന്നത്. സമൂഹ മാധ്യമങ്ങളിലൂടെ പ്രചരിക്കുന്ന വ്യാജ വാർത്തകൾക്കും കുപ്രചരണങ്ങൾക്കും എതിരെ പ്രതികരിക്കുകയും വസ്തുകൾ ജനങ്ങളിലെത്തിക്കാൻ സമൂഹ മാധ്യമങ്ങളിലൂടെ തന്നെ ശ്രമിക്കുകയും ചെയ്യുന്ന ഏതാനും ഡോക്ടർമാരാണ് ഈ ഗ്രൂപ്പിനു പിന്നിൽ.
ബ്രസീലിനു കാരനല്ലാത്ത, വാക്സിനെടുത്ത സാധാരണ മലയാളിക്കുട്ടി ഡൊമിനിക് എന്ന പിഞ്ചു കുഞ്ഞ് കാലുകൾ മുന്നോട്ടെടുത്തു വച്ച് നടക്കുന്നതാണ് വിഡിയോയിലുള്ളത്. അമ്മയുടെ കയ്യിൽ തൂങ്ങി കാലുകൾ മുന്നോട്ടു വച്ച് നടക്കാൻ കുഞ്ഞുങ്ങൾ കാണിക്കുന്ന ഈ പ്രവണതയെ സ്റ്റെപ്പിങ് റിഫ്ലെക്സ് എന്നു പറയുന്നു. ജൻമനാ തന്നെ കുഞ്ഞുങ്ങൾക്ക് സ്വായത്താമായുള്ള ഒന്നിലേറെ കഴിവുകൾ ഇത്തരത്തിലുണ്ടെന്ന് വിഡിയോയിൽ വ്യക്തമാക്കുന്നു. ബാഹുബലിക്ക് ആ പേരു നേടിക്കൊടുത്ത ഗ്രാസ്പ് റിഫ്ലക്സ്, കുഞ്ഞ് ജനിക്കുമ്പോൾ തന്നെ പാലുകുടിക്കാൻ അമ്മിഞ്ഞ തിരഞ്ഞ് പാൽ കുടിക്കുന്ന സക്കിങ്, റൂട്ടിങ് റിഫ്ലക്സ് തുടങ്ങിയവ ഇതിന് ഉദാഹരണമാണെന്നും വ്യക്തമാക്കുന്നു.