ഒരു മഴ പെയ്താൽ സുന്ദരിയാവും. അതാണു ചാത്തമംഗലം തെരുവമല. മൂന്നു മാസം മുൻപ് തെരുവമലയിലെ ഹെക്ടർ കണക്കിനു സ്ഥലത്തെ പുൽമേടുകളെയാണ് കാട്ടുതീ വീഴുങ്ങിയത്. എവിടെ നോക്കിയാലും കരിഞ്ഞുണങ്ങിയ പുൽക്കൊടികളും ചുള്ളിക്കമ്പുകളും കറുത്തിരുണ്ട പാറക്കൂട്ടങ്ങളും മാത്രമേ ഇവിടെ അവശേഷിച്ചിരുന്നുള്ളു. എന്നാൽ, പുതുമഴ പെയ്തതോടെ കത്തിയെരിഞ്ഞ പുൽമേടുകൾ ഇരട്ടി ശക്തിയോടെ മുളച്ചുപൊങ്ങി കഴിഞ്ഞു. വാനരപ്പടയും പക്ഷിമൃഗാദികളും തങ്ങളുടെ സന്തോഷം മറച്ചുവയ്ക്കാതെ കലപില ശബ്ദവുമായി വീണ്ടും തെരുവമലയിൽ തിരിച്ചെത്തി. ഇതോടെ തെരുവമല വീണ്ടും ഈറനണിഞ്ഞ സുന്ദരിയായി പഴയ പ്രതാപം വീണ്ടെടുത്തു.
പേര് വന്ന വഴി
പഴമക്കാർ അള്ളുമ്പുമലയെന്നു വിളിച്ചിരുന്ന തെരുവമലയിലെ പ്രധാന ആകർഷണം തന്നെ വിശാലമായ പുൽമേടുകളും മലമുകളിൽ നിന്നും നോക്കിയാൽ കാണുന്ന മനോഹര കാഴ്ചകളുമാണ്. കുടിയേറ്റക്കാലത്ത് മലയുടെ അടിവാരത്ത് തെരുവപ്പുല്ല് വാറ്റി പുൽത്തൈലം ഉണ്ടാക്കുമായിരുന്നു. ഇതാണ് തെരുവമല എന്ന പേര് വരാൻ കാരണമായത്. ജൂൺ മുതലുള്ള മൂന്നു മാസക്കാലം തെരുവമല അതിസുന്ദരമാണ്. മലയുടെ മുകളിൽ നിന്നും നോക്കിയാൽ പൈതൽ മലയും കുടകു മലനിരകളും കാണാനാകും. ഇതിനുപുറമെ ഉയരത്തിൽ കേമനായ കൊട്ടത്തലച്ചിമലയും, തേവർകുന്നുമലയും തൊട്ടടുത്തു തന്നെയാണ്. എന്നാൽ തെരുവമലയുടെ മുകളിൽ കാണുന്ന നിരപ്പായ പുൽമേടുകളുടെ വിസ്തൃതി മറ്റു മലകൾക്കില്ല.
ചാത്തമംഗലം എവിടെ
കർണാടകയിലെ കൂർഗ് ജില്ലയോട് ചേർന്നു കിടക്കുന്ന ചെറുപുഴ, ഉദയഗിരി, ആലക്കോട് പഞ്ചായത്തുകളുടെ അതിർത്തിയിലാണ് ചാത്തമംഗലം. തെരുവമലയുടെയും തേവർകുന്ന് മലയുടെയും താഴ് വാരത്ത് 100ൽ ഏറെ കുടുംബങ്ങൾ താമസിക്കുന്നുണ്ട്. ഇവിടെ പള്ളിയും അങ്കണവാടിയും ഉണ്ട്. ചാത്തമംഗലം പള്ളിയുടെ സമീപത്തു നിന്ന് ഒരു കിലോമീറ്റർ നടന്നാൽ മലയുടെ മുകളിലെത്താം. ഇവിടത്തെ റോഡ് ക്വാറി യൂണിറ്റ് മൂലം തടസ്സപ്പെട്ടു. ക്വാറിയുടെ പ്രവർത്തനം മലയുടെനാശത്തിനു കാരണമാകുമെന്നു കണ്ടെത്തിയ അന്നത്തെ കലക്ടർ പി.ബാലകിരൺ പ്രവൃത്തി തടയുകയായിരുന്നു. വിനോദ സഞ്ചാരികളുടെ ഉപയോഗത്തിനായി തെരുവമലയിലേക്കുള്ള റോഡ് വീണ്ടും തുറന്നു നൽകണമെന്നാണ് നാട്ടുകാരുടെ ആവശ്യം. പയ്യന്നൂരിൽ നിന്നും ചെറുപുഴ വഴി 40 കിലോമീറ്ററും തളിപ്പറമ്പിൽ നിന്നും ആലക്കോട് വഴി 35 കിലോമീറ്ററും സഞ്ചരിച്ചാൽ ചാത്തമംഗലത്ത് എത്തിച്ചേരാനാകും.