മെട്രോയിൽ ഏറി കൊച്ചി കുതിക്കാൻ ഒരുങ്ങുകയാണ്. കേരളത്തിന്റെ സാമ്പത്തിക തലസ്ഥാനമായ കൊച്ചിയിൽ പാളങ്ങളും പാലങ്ങളും ഒത്തു ചേരുന്നു. ചരിത്രം മാറ്റാൻ മാത്രമല്ല, കൊച്ചിയുടെയും കേരളത്തിന്റെയും മുഖച്ഛായ പുതുക്കാനാണ് മെട്രോ എത്തിയിരിക്കുന്നത്. കൊച്ചി മെട്രോയെപ്പറ്റി അറിയേണ്ട അഞ്ചു കാര്യങ്ങൾ
കൊച്ചി മെട്രോ–ലോക മെട്രോ
ലോകത്തിലെ തന്നെ ഒട്ടേറെ സെഗ്‍മെന്റ് ഫസ്റ്റ് ഫീച്ചറുകളാണ് കൊച്ചിമെട്രോ റെയിൽ ഒരുക്കുന്നത്. മൂന്നു കോച്ചുകളാണ് കൊച്ചി മെട്രോ ട്രെയിനിനുള്ളത്. 136 പേർക്ക് ഇരുന്നു സഞ്ചരിക്കാം. പരമാവധി 975 പേരെ വഹിക്കാനുള്ള ശേഷിയുണ്ട് (ക്രഷ് ലോഡ്). കൂടിയ വേഗം മണിക്കൂറിൽ 98 കിലോമീറ്റർ. പക്ഷേ, െകാച്ചിയിലെ ശരാശരി വേഗം 35–40 ആക്കി നിജപ്പെടുത്തിയിട്ടുണ്ട്. ഫ്രാൻസിലെ ആൽസ്റ്റോം കമ്പനിയാണ് കൊച്ചി മെട്രോയുടെ കോച്ചുകൾ നിർമിച്ചു നൽകുന്നത്. അതിവേഗ തീവണ്ടികൾവരെ നിർമിക്കുന്ന ലോകത്തെ ഏറ്റവും മികച്ച കമ്പനികളിലൊന്നാണ് ആൽസ്റ്റോം. ആന്ധപ്രദേശിലെ ശ്രീ സിറ്റിയിൽ ആൽസ്റ്റോമിന്റെ പ്ലാന്റിലാണ് നിർമാണം. ബ്രേക്ക് ചെയ്യുമ്പോൾ ബാറ്ററി ചാർജ് ആവുന്ന റീജനറേറ്റീവ് ബ്രേക്കിങ് മെക്കാനിസം, ഭാവിയിൽ ഡ്രൈവർലെസ് ആക്കാവുന്ന സംവിധാനം, പാളത്തിലൂടെ വൈദ്യുതി നൽകുന്ന തേഡ് റെയിൽ സംവിധാനം, എന്നിവ സവിശേഷതകൾ. ആലുവ മുതൽ തൃപ്പൂണിത്തുറയ്ക്കടുത്തുള്ള പേട്ട വരെയാണ് കൊച്ചി മെട്രോ സർവീസ് ഉള്ളത്.
ഇന്ത്യയിലെ ആദ്യ മൾട്ടി മോഡൽ ട്രാൻസ്പോർട്ട് സിസ്റ്റം
മറ്റു മെട്രോകളിൽനിന്നു വ്യത്യസ്തമായി റോഡും തോടുകളും മെട്രോയുമായി ബന്ധിപ്പിച്ച് നഗരത്തിന്റെ ഗതാഗത സംസ്കാരം തന്നെ മാറ്റുകയാണ് കൊച്ചി മെട്രോ. ഇതിനായി ഫീഡർ സർവീസുകൾ എന്നറിയപ്പെടുന്ന കണക്ടിവിറ്റി സർവീസുകൾ മെട്രോയുമായി ചേർന്നു വിഭാവനം ചെയ്തിട്ടുണ്ട്. കെഎസ്ആർടിസി ബസുകളും ഓട്ടോറിക്ഷകളും ബോട്ടുകളും ഈ ഫീഡർ സർവീസുകളിൽ പെടുന്നു. ഉൾനാടുകളിൽനിന്നു നഗരത്തിലെ മെട്രോ സ്റ്റേഷനുകളിലെത്താൻ ഫീഡർ സർവീസുകളെ ആശ്രയിക്കാം. കൂടാതെ ജലഗതാഗത സംവിധാനത്തെ ഫലപ്രദമായി മെട്രോയുമായി ബന്ധിപ്പിക്കുന്ന രാജ്യത്തെ ആദ്യ മെട്രോ റെയിലാണ് കൊച്ചി മെട്രോ. ഉദാഹരണമായി വൈറ്റില മെട്രോസ്റ്റേഷനിൽ ഇറങ്ങിയാൽ കാക്കനാട്ടേക്കുള്ള ബോട്ട് ലഭിക്കും. പത്തു ദ്വീപുകളിൽനിന്ന് ഇങ്ങനെ ബോട്ട് സൗകര്യമുണ്ടായിരിക്കും. വേഗമേറിയ, ആധുനികമായ 78 ബോട്ടുകൾ ഇതിനായി വാട്ടർ മെട്രോ എന്ന പേരിൽ ഒരുക്കും. 38 ബോട്ട് ജെട്ടികൾ പണിതീർക്കും. കൊച്ചിയുടെ എല്ലാ ജലസാധ്യതകളും ഉപയോഗിക്കുന്ന തരത്തിലാണ് മെട്രോ വിഭാവനം ചെയ്യപ്പെട്ടിട്ടുള്ളത്.
സൈക്കിൾ സൗജന്യം
മെട്രോ സ്റ്റേഷനുകളിൽ യാത്രികർക്കായി സൈക്കിളുകൾ കെഎംആർഎൽ ഏർപ്പെടുത്തും. കൊച്ചി ചുറ്റിക്കാണാം. തിരികെ മെട്രോയുടെ സ്ഥലങ്ങളിൽ ഏൽപിക്കാം. നഗരത്തിലെ തിരഞ്ഞെടുത്ത ഇടങ്ങളിൽ പാർക്കിങ് സൗകര്യമുണ്ടാക്കും. ട്രാഫിക്കിനെ പേടിക്കേണ്ട. മലിനീകരണം ഇല്ല.