സമൂഹം കൽപ്പിച്ചു നൽകിയ അഴകളവുകൾ ഇല്ലാത്തവരെ വിരൂപർ എന്നു വിളിച്ചു പരിഹസിക്കുന്നവർ കുറവല്ല. ശാരീരിക വൈകല്യമോ എന്തെങ്കിലും ഗുരുതര രോഗങ്ങളോ ആയിരിക്കാം ഇതിനു പിന്നിൽ എന്ന തിരിച്ചറിവില്ലാത്തവർ മറ്റുള്ളവരെ കളിയാക്കുന്നതിൽ മുൻപന്തിയിൽ നിൽക്കാറുണ്ട്. മറ്റുള്ളവരുടെ പരിഹാസമേറ്റു വളർന്ന ഒരു ബാല്യം റഷ്യക്കാരിയായ ലില്ലിയ്ക്കുമുണ്ടായിരുന്നു. അപൂർവമായ അസ്ഥിരോഗം ബാധിച്ച ലില്ലിയുടെ മുഖത്തിന്റെ ആകൃതി സാധാരണക്കാരുടേതിനേക്കാൾ വ്യത്യസ്തമായിരുന്നു.
21 വയസ്സുകാരിയായ ലില്ലി ഇപ്പോൾ പഴയതു പോലെ സങ്കടപ്പെടാറില്ല. കാരണം പുറംമോടിയിലല്ല സൗന്ദര്യമെന്നും കഴിവിലാണുള്ളതെന്നും അവൾ ലോകത്തിനു കാണിച്ചുകൊടുത്തത് സ്വന്തം ജീവിതം കൊണ്ടാണ്. 2014 ൽ ലില്ലി ലോ എന്ന യുട്യൂബ് ചാനൽ തുടങ്ങിക്കൊണ്ടാണ് അവൾ തന്നെ പരിഹസിച്ചവർക്കു ചുട്ടമറുപടി കൊടുത്തത്. മേക്കപ് ട്യൂട്ടോറിയൽസിലൂടെയാണ് ലില്ലി യുട്യൂബിൽ താരമായി മാറിയത്.
13 മില്യണിലധികം കാഴ്ചക്കാരുണ്ട് ലില്ലിയുടെ വിഡിയോയ്ക്ക്. ഇപ്പോൾ വെർച്വൽ ലോകത്ത് ഒരുപാട് ആരാധകരുണ്ടിവൾക്ക്. ജീവിതത്തോടുള്ള ലില്ലിയുടെ പോസിറ്റീവ് സമീപനവും സമൂഹത്തിന് അവൾ നൽകുന്ന നല്ല സന്ദേശങ്ങളും കണക്കിലെടുത്ത് നിരവധി അംഗീകാരങ്ങൾ അവളെ തേടി വന്നിട്ടുണ്ട്. ലില്ലിയുടെ ജീവിതത്തിലെ മാറ്റം കണ്ട് അവളെ പണ്ടു പരിഹസിച്ചവർ ഇന്നവളെ വിളിക്കുന്നത് ബ്യൂട്ടിബ്ലോഗർ എന്നാണ്.