ദീർഘനിശ്വാസത്തോടെയും ഉൾഭയത്തോടെയുമല്ലാതെ പേച്ചിയമ്മയ്ക്ക് കഴിഞ്ഞതൊന്നും ഓർത്തെടുക്കാൻ കഴിയുന്നില്ല. ദൈവാനുഗ്രഹം ഒന്നു കൊണ്ടു മാത്രമാണ് ജീവൻ തിരിച്ചു കിട്ടിയതെന്ന് പതിഞ്ഞ ശബ്ദത്തിൽ പേച്ചിയമ്മ പറയും. കണ്ണൻ ദേവൻ കമ്പനി അരുവിക്കാട് എസ്റ്റേറ്റിൽ കാട്ടാനയുടെ ആക്രമണത്തിൽനിന്നു തലനാരിഴയ്ക്കാണ് ഇരുവരും രക്ഷപ്പെട്ടത്. ചൊവ്വാഴ്ച രാത്രി തമിഴ്നാട്ടിൽ നിന്നു മൂന്നാറിൽ മടങ്ങിയെത്തിയശേഷം ഊടുവഴിയിലൂടെ വീട്ടിലേക്കു ഭർത്താവുമൊത്തു നടക്കുന്നതിനിടെയാണു വളവിലുണ്ടായിരുന്ന മോഴയാന കാലുകൊണ്ടു പേച്ചിയമ്മയെ(55) തട്ടിയെറിഞ്ഞത്.
ഉടൻ തന്നെ ഭർത്താവ് മുനിയാണ്ടി ഇവരെ കോരിയെടുത്തു തോളിലിട്ട ശേഷം രക്ഷപെട്ടോടി. പരുക്കേറ്റ പേച്ചിയമ്മയെ ആദ്യം അരുവിക്കാട് എസ്റ്റേറ്റ് ആശുപത്രിയിലെത്തിച്ചു പ്രഥമശുശ്രൂഷ നൽകി. തുടർന്നു മൂന്നാർ ടാറ്റാ ടീ ആശുപത്രിയിലേയ്ക്കു കൊണ്ടുപോകാൻ പുറത്തിറങ്ങി. അപ്പോഴുണ്ട് ഒരു കൊമ്പനാന ആശുപത്രിഗേറ്റിനു മുന്നിൽ നിൽക്കുന്നു. ഒരുമണിക്കൂറോളം ആന വഴിമുടക്കി അവിടെത്തന്നെ നിന്നു. കൊമ്പനാന പിന്തിരിഞ്ഞ ശേഷമാണു പേച്ചിയമ്മയെ ആശുപത്രിലേക്കു കൊണ്ടുപോകാനായത്.
പേച്ചിയമ്മയുടെ നട്ടെല്ലിനു പരുക്കുണ്ട്. ഇവർ തീവ്ര പരിചരണ വിഭാഗത്തിൽ ചികിസയിലാണ്. മോഴയാനയും കൊമ്പനാനയും വഴിമുടക്കിയ ജീവിതത്തിൽ നിന്ന് പേച്ചിയമ്മ തിരിച്ചു വരികയാണ് മുനിയാണ്ടിയുടെ കൈയും പിടിച്ച്.