അമേരിക്കൻ പ്രസിഡന്റ് ഡൊണൾഡ് ട്രംപിന്റെ വത്തിക്കാൻ സന്ദർശനത്തിനു പിന്നാലെ ചില വിഡിയോ ക്ലിപ്പുകൾ സമൂഹ മാധ്യമങ്ങളിൽ വൈറലായിരുന്നു. ഡൊണൾഡ് ട്രംപ് മാർപാപ്പയ്ക്കൊപ്പം ഫോട്ടോയ്ക്ക് പോസ് ചെയ്യുന്നതിനിടെ ട്രംപ് മാർപാപ്പയുടെ കൈയിൽ തോണ്ടി കുസൃതി കാണിക്കുന്നതും മാർപാപ്പ കൈയ്യിൽ അടിക്കുന്നതുമായ വിഡിയോ ആയിരുന്നു ഇതിൽ ഒരെണ്ണം. പക്ഷെ ഈ വിഡിയോ ഒരു ഹാസ്യ പരിപാടിയ്ക്കായി തയാറാക്കിയതായിരുന്നു എന്നതാണ് വസ്തുത. ഇതറിയാതെ ട്രംപിന്റെയും പോപ്പിന്റെയും യഥാർഥ വിഡിയോ എന്നമട്ടിലായിരുന്നു സമൂഹമാധ്യമങ്ങളിൽ പ്രചരിച്ചത്. സിഎൻഎൻ പ്രക്ഷേപം ചെയ്തത് എന്നു പറഞ്ഞായിരുന്നു സമൂഹമാധ്യമങ്ങളിലെ പ്രചാരണം. ഇതിനെതിരെ സമൂഹമാധ്യമങ്ങളിലൂടെ തന്നെ പ്രതിഷേധവും ഉയർന്നിരുന്നു. പ്രസിഡന്റിനെ മോശക്കാരനായി അവതരിപ്പിക്കാനും പാപ്പയെ ബാലിശമായി ചിത്രീകരിക്കാനുമാണ് ഈ വിഡിയോ പ്രചരിപ്പിച്ചതെന്നായിരുന്നു വിശ്വാസികളിൽ ഒരു പറ്റം ആരോപിക്കുന്നത്.
എന്നാൽ വിഡിയോ എഡിറ്റ് ചെയ്തുണ്ടാക്കിയതാണെന്ന് ഒറ്റ നോട്ടത്തിൽ തന്നെ വ്യക്തമാകുന്നുണ്ട്. പോപ്പ് ധരിച്ചിരിക്കുന്ന മേൽവസ്ത്രത്തിന്റെ ബട്ടണുകളും ഇരുവരുടെയും സ്ലീവുകളും ശ്രദ്ധിച്ചാൽ ഇത് വ്യക്തമാകും. ദൂരെനിന്നുള്ള കാമറ വ്യൂവിൽ ട്രംപ് ധരിച്ചിരിക്കുന്ന കറുത്ത ഓവർകോട്ടിന്റെ കൈ അകത്തെ വെള്ള ഉടുപ്പിനെ ഒട്ടും പുറത്തേയ്ക്ക് കാണിക്കുന്നില്ല. എന്നാൽ വിഡിയോയിൽ പോപ്പ് കയ്യിൽ അടിക്കുന്നതെന്നു കാണിക്കുന്ന ഭാഗത്ത് അകത്തെ ഉടുപ്പിന്റെ കൈ പുറത്തേയ്ക്കുള്ളതായി കാണാം. പോപ്പിന്റെ മേൽ വസ്ത്രത്തിന് വൈഡ് വ്യൂവിൽ അടുത്തടുത്ത ബട്ടണുകളുള്ളതായി കാണാം. എന്നാൽ ക്ലോസ് വ്യൂവിൽ അടുത്തടുത്ത് ബട്ടണുകൾ ഉള്ള വസ്തമല്ല കാണിക്കുന്നത്. ഇതു മാത്രമല്ല, ഇരുവരുടെയും സന്ദർശനത്തിന്റെ പൂർണ വിഡിയോ തന്നെ യുട്യൂബിലുണ്ട്. ഇതു കണ്ടാൽ അത്തരത്തിൽ ഒരു സംഭവമേ നടന്നിട്ടില്ലെന്നു വ്യക്തമാകും.
യുഎസ് പ്രസിഡന്റ് ഡോണൾഡ് ട്രംപിന്റെ കൈ ഭാര്യ മെലനിയ തട്ടിമാറ്റുന്നതിന്റെ ദൃശ്യങ്ങൾ നേരത്തെ രാജ്യാന്തരതലത്തിൽ തന്നെ വൈറലാകുന്നു. ഇസ്രയേൽ സന്ദർശനത്തിനായി ടെൽ അവീവിലെ ബെൻ–ഗുറിയോൻ രാജ്യാന്തര വിമാനത്താവളത്തിൽ എത്തിയപ്പോഴാണ് ട്രംപിന്റെ കൈപിടിക്കാൻ മെലനിയ വിസമ്മതിച്ചത്. മാധ്യമപ്രവർത്തകർക്കു മുന്നിലെത്തിയപ്പോൾ ട്രംപ് മെലനിയയുടെ കൈപിടിക്കാൻ ശ്രമിക്കുകയായിരുന്നു. എന്നാൽ പ്രഥമ വനിത ട്രംപിന്റെ കൈകൾ തട്ടിമാറ്റുകയായിരുന്നു. ഇതിന്റെ ചുവടു പിടിച്ചായിരുന്നു കോമഡി ഷോയിൽ ഇത്തരത്തിൽ ഒരു വിഡിയോ നിർമിച്ചത്.