തന്റെ പെണ്ണിന് അർബുദമാണെന്നറിഞ്ഞിട്ടും അവളെ ഉപേക്ഷിക്കാനോ അവഗണിക്കാനോ അവനു കഴിഞ്ഞില്ല. ഏതാനും ദിവസങ്ങൾ കൂടിയേ അവൾക്ക് ആയുസ്സുള്ളൂ എന്നു ഡോക്ടർമാർ വെളിപ്പെടുത്തിയപ്പോൾ അയാൾ അതു തീരുമാനിച്ചും ഇനിയും എന്തെങ്കിലും ആഗ്രഹം തന്റെ പ്രണയിനിയുടെ ഉള്ളിലുണ്ടെങ്കിൽ എന്തുവില കൊടുത്തും അതു സാധിക്കണം. അവസാനമായി അവൾ ആവശ്യപ്പെട്ടത് ഒന്നു മാത്രം മരിക്കും മുമ്പ് അവൾക്കു വിവാഹിതയാകണം.
ഇത് അർബുദബാധിതയായ റോണ്ടിസിന്റെയും അവളെ പ്രാണനു തുല്യം സ്നേഹിക്കുന്ന മാറ്റിന്റെയും ജീവിത കഥ. പ്രണയിനിയുടെ 28–ാം പിറന്നാൾ ദിനത്തിലാണ് മാറ്റും സുഹൃത്തുക്കളും കൂടി വിവാഹത്തിനുള്ള ഒരുക്കങ്ങൾ നടത്തിയത്. അവളെ ചികിത്സിക്കുന്ന ആശുപത്രി മുറിയിൽവെച്ചായിരുന്നു വിവാഹം. എല്ലാ സഹായങ്ങളും നൽകി സുഹൃത്തുക്കൾ കൂടെ നിന്നപ്പോൾ പ്രതീക്ഷിച്ചതിനേക്കാൾ ഭംഗിയായി അവരുടെ വിവാഹം നടന്നു.
തന്റെ രണ്ടു മക്കളുടെ അമ്മ കൂടിയായ റോണ്ടിസിന് അർബുദം ബാധിച്ച വിവരം ആദ്യമൊന്നും മാറ്റിന് ഉൾക്കൊള്ളാനായില്ല. രോഗം അർബുദമാണോ എന്നു സ്ഥിരീകരിക്കുന്നതിനായി അവർ പല വിദഗ്ധ ഡോക്ടർമാരെയും കണ്ടു. എല്ലാവരും പറഞ്ഞത് ഒരേ ഉത്തരം റോണ്ടിസ് അർബുദ ബാധിതയാണ്. ചികിത്സ ഉടൻ തന്നെ തുടങ്ങണം. അങ്ങനെ അധികം വൈകാതെ ചികിത്സകൾ ആരംഭിച്ചു. ചികിത്സയുടെ വേദനയേറിയ നാളുകളിൽ റോണ്ടിസിനു തണലായി മാറ്റ് കൂടെ നിന്നു. കീമോതെറാപ്പി കഴിഞ്ഞ് ഒരു വർഷം പിന്നിട്ടപ്പോഴാണ് മാറ്റിനെ വിവാഹം കഴിക്കണമെന്ന് റോണ്ടിസ് പറയുന്നത്.
അങ്ങനെയാണ് തന്റെ പ്രണയിനിക്കിനി അധികം ആയുസ്സില്ലെന്നു മനസ്സിലാക്കിയിട്ടും അവളെ വിവാഹം ചെയ്യാൻ മാറ്റ് തയാറായത്. ''റോണ്ടിസ് എത്രത്തോളമെന്നെ പ്രണയിക്കുന്നുണ്ടെന്ന് എനിക്കു നന്നായറിയാം. അവളുടെ പ്രണയത്തിനു പകരം എന്തുതന്നെ കൊടുത്താലും മതിയാവില്ല. ഈ ജന്മം അവൾക്കായി കൊടുക്കാൻ സാധിക്കുന്നത് എന്റെ ജീവിതം മാത്രമാണ്''- മാറ്റ് പറയുന്നു.