പൊള്ളുന്ന ചൂടും ഇടയ്ക്കു പെയ്യുന്ന വേനൽ മഴയുമൊന്നും വകവയ്ക്കാതെ പെരുവഴിയിൽ ഒരാൾ. ഭ്രമണപഥം തെറ്റിയ മനസുമായി, ഉടുമുണ്ടുപോലും ഊരിയെറിഞ്ഞ്, വെയിലും മഴയുമറിയാതെ. സന്മനസ്സു തോന്നിയ ആരോ ഇന്നലെ നിർബന്ധപൂർവം ഉടുപ്പിച്ച തോർത്തുമുണ്ടുകൊണ്ടു നഗ്നത മറഞ്ഞു. പത്തൊൻപതാം മൈലിൽ കുറച്ചുദിവസമായി പാതയോരത്തു കിടന്നിരുന്നയാളെ കുറിച്ച് ആരോ പറഞ്ഞറിഞ്ഞാണു പൊലീസെത്തിയത്. ഒറ്റപ്പാലം എസ്ഐ എ. ആദംഖാൻ, ട്രാഫിക് എസ്ഐ കെ.പി. രാജഗോപാൽ എന്നിവരുടെ നേതൃത്വത്തിലെത്തിയ പൊലീസ് മുണ്ടും ഷർട്ടും ഉടുപ്പിച്ചു.
കാഴ്ചയിൽ ആരോഗ്യവാനാണെങ്കിലും ജീപ്പിൽ കയറ്റാൻ ശ്രമിക്കുമ്പോൾ പ്രയാസപ്പെടുന്നുണ്ടായിരുന്നു. ജീപ്പിൽ കയറിപ്പറ്റിയപ്പോൾ അതിനുള്ളിലുണ്ടായിരുന്ന പഴയൊരു തൊപ്പിയെടുത്ത് തലയിൽവച്ചു. പേരു മാത്യു എന്നാണെന്നു മാത്രമാണു പൊലീസിനോടു വെളിപ്പെടുത്തിയത്. ഭാഷ തമിഴാണ്. പാലക്കാട്ടെ ഡോക്ടറുടെ പരിശോധനയ്ക്കു വിധേയനാക്കിയ ശേഷം ചീഫ് ജുഡീഷ്യൽ മജിസ്ട്രേട്ടിനു മുന്നിൽ ഹാജരാക്കിയ ഇയാളെ കോടതിയുടെ നിർദേശ പ്രകാരം രാത്രി തൃശൂരിലെ മാനസികാരോഗ്യ കേന്ദ്രത്തിലെത്തിച്ചതായി പൊലീസ് അറിയിച്ചു