വൈക്കം വിജയലക്ഷ്മി കാഴ്ച ലഭിക്കുന്നതിനു ചികിത്സ തേടിയ ഡോക്ടർ ഡോക്ടർ ആർ. ശ്രീകുമാർ വിടചൊല്ലി. ഹോമിയോപ്പതി രംഗത്തെ അതിവിദഗ്ധനാണ് അകാലത്തിൽ വിടവാങ്ങിയത്. രോഗികളെ പരിശോധിച്ചുകൊണ്ടിരിക്കെ കുഴഞ്ഞു വീഴുകയായിരുന്നു. 42 വസായിരുന്നു. കോട്ടയത്തെ വിജയപുരം പഞ്ചായത്തിനെ സംസ്ഥാനത്തെ ആദ്യ വൈകല്യരഹിത ഗ്രാമം ആക്കുന്നതിനായി ആരംഭിച്ച 'ജനിവിജയ'പദ്ധതിക്കു നേതൃത്വം നൽകിയതും ഡോ. ശ്രീകുമാറാണ്.
മികച്ച ഗായകനായിരുന്ന ശ്രീകുമാർ എഴാം തീയതി പുലർച്ചെ രണ്ടു വരെ തിരുവാറ്റ ക്ഷേത്ര ഉത്സവത്തോടനുബന്ധിച്ച് ഗാനമേളയിൽ മുഖ്യഗായകനായി പങ്കെടുത്തിരുന്നു. വിജയലക്ഷ്മിയുടെ കാഴ്ച തിരികെ കിട്ടാൻ ചികിത്സിക്കുന്ന ഡോക്ടർ എന്ന നിലയിൽ ഇദ്ദേഹം കൂടുതൽ പ്രശസ്തനായിരുന്നു. മാസങ്ങൾ നീണ്ട ചികിത്സകള്‍ നല്ല പുരോഗതി സമ്മാനിക്കുന്നുവെന്ന് മുൻപൊരിക്കൽ വിജയലക്ഷ്മി മനോരമ ഓൺലൈനോടു പറഞ്ഞിരുന്നു.
വൈക്കം വിജയലക്ഷ്മിയുടെ ചികിത്സ വിജയകരമായി പുരോഗമിക്കുന്നുവെന്ന് വായിച്ചറിഞ്ഞ പി.ടി. പ്രിയങ്ക എന്ന യുവതിയെ പരിശോധിക്കുന്നതിനിടയിലാണ് ശ്രീകുമാർ കുഴഞ്ഞു വീണത്. വിജലക്ഷ്മിയിൽ നിന്ന് നമ്പർ വാങ്ങിയാണ് പ്രിയങ്കയും കുടുംബവും ഇവിടെയെത്തിയത്. മൂന്നുമായി പ്രിയങ്കയും ചികിത്സയിലായിരുന്നു.
ഡോ. ശ്രീകുമാർ വികസിപ്പിച്ചെടുത്ത വിത്തുകോശ ചികിൽസ വഴിയുള്ള വൈകല്യനിയന്ത്രണ പദ്ധതിയിൽ ചികിൽസ തേടി സംസ്ഥാനത്തിന്റെ വിവിധ ഭാഗങ്ങളിൽനിന്ന് നൂറുകണക്കിനു രോഗികളാണ് എത്തിയിരുന്നത്. രോഗികളും അവർക്കൊപ്പം എത്തിയവരും കണ്ടുനിൽക്കെ ആയിരുന്നു സംഭവം. തലയുടെ പിൻഭാഗം തറയിൽ ഇടിച്ചതോടെ ചെവിയിൽനിന്നു രക്തമൊഴുകി. പഞ്ചായത്ത് പ്രസിഡന്റ് സിസി ബോബി ഉൾപ്പെടെയുള്ളവർ ഓടിയെത്തി പഞ്ചായത്ത് ജീപ്പിൽ അടുത്തുള്ള സ്വകാര്യ ആശുപത്രിയിൽ എത്തിച്ചെങ്കിലും അതീവ ഗുരുതര നിലയിലായിരുന്നു.
ജനറൽ ആശുപത്രിയിൽ എത്തിച്ചപ്പോഴേക്കും മരണം സംഭവിച്ചിരുന്നു. സംസ്കാരം ശനിയാഴ്ച രണ്ടിന് കുടമാളൂരിലെ കുടുംബവീട്ടിൽ. പരേതരായ രാജപ്പൻ നായരുടെയും എൻ. വിജയലക്ഷ്മീദേവിയുടെയും ഏകമകനാണ്. ഭാര്യ കാലടി മഞ്ഞപ്ര കുന്നത്ത് കുടുംബാംഗം ഡോ. ശ്രീവിദ്യ. മക്കൾ: അഭിരൂപ് ശ്രീമാധവ്, ധന്വിൻ ശ്രീമാധവ്.