നാലുവർഷം മുൻപ് പന്തുകളി ഉപേക്ഷിക്കാൻ തീരുമാനിച്ചയാളാണ് സി.കെ. വിനീത്. വീടിനു മുകളിൽനിന്നു വീണ് അച്ഛനു ഗുരുതരമായി പരുക്കേറ്റതിന്റെ വേദനയിലാണ് സി.കെ വിനീത് കളിക്കളം വിടാൻ തീരുമാനിച്ചത്. ആശുപത്രിക്കിടക്കയിൽനിന്ന് അന്ന് കളിക്കളത്തിലേക്ക് വിനീതിനെ നിർബന്ധിച്ച് പറഞ്ഞുവിട്ടതും അച്ഛൻ വാസുതന്നെ. നാലുവർഷത്തിനിപ്പുറം കേരള ബ്ലാസ്റ്റേഴ്സിന്റെയും മലയാളികളുടെയും സൂപ്പർ സ്റ്റാറായി സി.കെ വിനീത് എന്ന കണ്ണൂരുകാരൻ കളം നിറയുമ്പോൾ അച്ഛൻ, അമ്മ, വീട് എന്ന ചെറിയ ലോകത്തിന്റെ സുഖമാണ് അടുപ്പമുള്ളവരോട് വിനീത് പങ്കുവയ്ക്കുക. കൂത്തുപറമ്പിനടുത്തുള്ള വട്ടിപ്രത്ത് ആൻഫീൽഡ് എന്ന പുതിയ വീട് പണിയുന്നതിനിടെയായിരുന്നു അച്ഛൻ വീടിനു മുകളിൽനിന്നു വീണത്. നനയ്ക്കാനായി കയറിയതായിരുന്നു. അന്ന് വിനീത് കൊൽക്കത്ത പ്രയാഗ് യുണൈറ്റഡിനായി ഐ ലീഗിൽ കളിക്കുകയായിരുന്നു. അപകട വിവരം അറിഞ്ഞതോടെ ഉടൻ നാട്ടിലെത്തി. തലശേരി ഇന്ദിരാഗാന്ധി സഹകരണ ആശുപത്രിയിൽ പ്രവേശിപ്പിച്ച അച്ഛനെ കാണാൻ എത്തുമ്പോൾത്തന്നെ വിനീത് ഏറെ തകർന്നിരുന്നു. രോഗക്കിടക്കയിലെ അച്ഛന്റെ കാഴ്ച വിനീതിനെ ഏറെ അസ്വസ്ഥനാക്കി. അച്ഛനു കൂട്ടിരുന്ന വിനീതിനെ രാത്രി എപ്പോഴോ മുറിയിൽ കാണാതായപ്പോൾ അമ്മ ശോഭന അന്വേഷിച്ചെത്തി. ആശുപത്രിക്കു പുറത്ത് ഇരുട്ടിൽ ഒറ്റയ്ക്കിരുന്ന് കരയുകയായിരുന്നു വിനീത്. അമ്മയോട് പറഞ്ഞു – ഞാൻ കൊൽക്കത്തയിലേക്കു മടങ്ങുന്നില്ല. കളി നിർത്തുകയാണ്. അച്ഛനെ ഈയവസ്ഥയിൽ വിട്ടുപോകാൻ എനിക്കാവില്ല. പ്രയാഗിന്റെ മാനേജർ നവാബ് ദായ്ക്ക് ഫോൺ ചെയ്തുപറഞ്ഞു, ഇനി വരുന്നില്ലെന്ന്. വിനീതിനെ ശരിക്കും അറിയാവുന്ന നവാബ് പറഞ്ഞു – അച്ഛന്റെ കൂടെ നീ കുറച്ചുദിവസം നിൽക്ക്. പിന്നീട് മടങ്ങിവരണം. വേദനകൊണ്ടു പുളയുന്ന വാസുവിനെ ശരീരവേദനയേക്കാൾ ദുഃഖിപ്പിച്ചത് കളി നിർത്താനുള്ള മകന്റെ തീരുമാനമായിരുന്നു. ഒടുവിൽ അച്ഛന്റെയും ഏറ്റവും അടുത്ത സുഹൃത്തുക്കളുടെയും നിർബന്ധത്തിനു വഴങ്ങി വിനീത് കൊൽക്കത്തയിലേക്കു പറന്നു. ആശുപത്രിമുറിയിൽനിന്ന് നേരെ പുണെയിലെ ഗ്രൗണ്ടിലേക്ക്. കളി എയർ ഇന്ത്യക്കെതിരെ. വിനീതിന്റെ ഹാട്രിക്കിന്റെ ബലത്തിൽ ടീം വിജയിച്ചു. ആ വർഷം ഏഴു ഗോൾ നേടി ഐ ലീഗിൽ ഇന്ത്യൻ താരങ്ങളിലെ ടോപ് സ്കോററായതും വിനീതുതന്നെ. ദിവസങ്ങൾക്കുള്ളിൽ ഇന്ത്യൻ ടീമിലേക്കു സിലക്ഷനും ലഭിച്ചു. 10 മിനിറ്റ്, ഒരിക്കലും മറക്കില്ലത്
∙ ഇതുവരെയുള്ള കരിയറിൽ ആ പത്തു മിനിറ്റ് സംഭവമാണ് വിനീതിനെ ഏറ്റവും വേദനിപ്പിച്ചത്. 2011ലായിരുന്നു അത്. ഐ ലീഗിൽ വിവ കേരളയ്ക്കായി കളിക്കുന്നു. കണ്ണൂർ ജവാഹർലാൽ നെഹ്രു സ്റ്റേഡിയത്തിലായിരുന്നു മത്സരം. സ്വന്തം നാട്ടുകാർക്കുമുന്നിലുള്ള പോരാട്ടം, പ്രഫഷനൽ കരിയറിന്റെ തുടക്കം. ആദ്യ ഇലവനിൽ ഇറങ്ങിയ വിനീതിനെ പത്തുമിനിറ്റിനുള്ളിൽ പിൻവലിച്ചു. അതിനുമുൻപും ശേഷവും വിനീത് പലപ്പോഴും സബ്സ്റ്റിറ്റ്യൂട്ടായപ്പോഴും അന്ന് അനുഭവിച്ച വേദനയോളം വലിപ്പം പിന്നീടിതുവരെ ഉണ്ടായിട്ടില്ല. നാട്ടുകാർക്കു മുൻപിൽ അപമാനിതനായെന്ന വേദനയേക്കാൾ പിൻവലിച്ചതിനുള്ള കാരണം അറിയാത്തതിലായിരുന്നു ദുഃഖം. ഇന്നും കാരണം അറിയില്ല. അന്ന് കളത്തിനു പുറത്തിരുന്ന് ഏറെ നേരം കരഞ്ഞു, ഒറ്റയ്ക്കിരിക്കാൻ ഇഷ്ടപ്പെടുന്ന സാധാരണക്കാരൻ പയ്യനായിട്ട്. അച്ഛനാണെന്റെ ദൈവം എന്ന് അടുപ്പക്കാരോട് പറയുന്ന വിനീത് കളത്തിലായാലും പുറത്തായാലും പെട്ടെന്ന് പ്രകോപിതനാകും. സന്തോഷമായാലും സന്താപമായാലും മറച്ചുവയ്ക്കാതെ ഉടൻ പ്രകടിപ്പിക്കും. കളിക്കിടെ കിട്ടുന്ന പല മഞ്ഞക്കാർഡുകളും അതിനു തെളിവെന്ന് വിനീത് തന്നെ പറയും. വിജയവർഷങ്ങൾ
∙ ചെന്നൈ കസ്റ്റംസിനും കെഎസ്ഇബിക്കും വേണ്ടി കളിച്ചുതുടങ്ങിയ ഈ ഇന്ത്യൻ താരം പ്രഫഷനലാകുന്നത് വിവയിൽ എത്തിയതോടെയാണ്. 2012ൽ കൊൽക്കത്ത പ്രയാഗിലേക്കു മാറി. രണ്ടുവർഷം അവിടെ. തുടർന്ന് ബെംഗളൂരു എഫ്സിയിലേക്ക്. വഴിത്തിരിവായ പ്രയാഗിലെ കാലംമുതൽ ഇതുവരെ വിവിധ ക്ലബുകൾക്കായി 26 ഗോളുകൾ നേടി. ഇത്തവണ ബ്ലാസ്റ്റേഴ്സിനെ വിജയവഴിയിലേക്കു തിരിച്ചുവിട്ട വിനീത് ആറു കളികളിൽനിന്നായി അഞ്ചു ഗോളുമായി ഐഎസ്എല്ലിലെ ഇന്ത്യൻ ടോപ് സ്കോററാണ്, ഒപ്പം ആരാധകർ തിരഞ്ഞെടുത്ത ഐഎസ്എൽ 2016 ടീമിലുള്ള ഏക മലയാളിയും.