ഏകദിനത്തിൽത്തന്നെ ഓപ്പൺ ചെയ്യിക്കാനുള്ള ക്യാപ്റ്റൻ മഹേന്ദ്ര സിങ് ധോണിയുടെ തീരുമാനമാണു രാജ്യാന്തര ക്രിക്കറ്റ് ജീവിതം മാറ്റിമറിച്ചതെന്നു രോഹിത് ശർമ. ‘‘ആ തീരുമാനം എന്റെ ജീവിതം മാറ്റി. തീരുമാനം ധോണിയുടേതായിരുന്നു. അതിനു ശേഷം ഞാൻ കൂടുതൽ മികച്ച ബാറ്റ്സ്മാനായി. എന്റെ കളി മെച്ചപ്പെട്ടുവെന്നു മാത്രമല്ല, സാഹചര്യത്തിനൊപ്പിച്ചു പ്രതികരിക്കാനും ഞാൻ പഠിച്ചു. ’’– രോഹിത് ശർമ പറഞ്ഞു.
ഇംഗ്ലണ്ടിനെതിരെ 2013ൽ ആയിരുന്നു ആദ്യമായി രോഹിത് ശർമ ഓപ്പൺ ചെയ്തത്. അർധ സെഞ്ചുറി നേടി. പിന്നീട് ചാംപ്യൻസ് ട്രോഫിയിൽ മികച്ച പ്രകടനം ആവർത്തിച്ചു. തീരുമാനം ധോണി അറിയിച്ചതു രോഹിത് അനുസ്‌മരിച്ചു. ‘‘ ശരിക്കും ധോണി ശൈലിയിൽ. നേരെ കാര്യം പറഞ്ഞു, അതും ആവശ്യത്തിനു മാത്രം. താങ്കൾ ഇന്നിങ്സ് ഓപ്പൺ ചെയ്യണമെന്നു ഞാൻ ആഗ്രഹിക്കുന്നു. താങ്കൾക്കു തിളങ്ങാൻ കഴിയും. കട്ടും പുള്ളും നന്നായി കളിക്കാൻ കഴിയുന്നതുകൊണ്ട് ഒരു ഓപ്പണറായി തിളങ്ങാനുള്ള ഗുണങ്ങൾ താങ്കൾക്കുണ്ട്. ’’– രോഹിത് ശർമ പറഞ്ഞു.
തോൽവികളിൽ പതറുകയോ വിമർശനങ്ങളിൽ വിഷമിക്കുകയോ ചെയ്യരുതെന്നും ധോണി ഉപദേശിച്ചു. ഏകദിനത്തിൽ രണ്ടു ഡബിൾ സെഞ്ചുറി നേടിയ ഏകതാരം എന്ന നേട്ടം സ്വന്തമാക്കിയാണു രോഹിത് ശർമ ഓപ്പണർ ജോലി ആസ്വദിച്ചത്.