ഇന്ത്യൻ റെയിൽവേയ്ക്ക് വോളീബോൾ താരങ്ങളെ വേണ്ട. വോളീബോൾ ഫെഡറേഷനോ, സംസ്ഥാന അസോസിയേഷനോ സംഘടിപ്പിക്കുന്ന ടൂർണമെന്റുകളിലെ പങ്കാളിത്തത്തിന് ഇനി അവസരം നൽകേണ്ടതില്ലെന്ന ഉത്തരവ് റയിൽവേ പുറത്തിറക്കി. മറ്റു സർക്കാർ സ്ഥാപനങ്ങൾക്കും ഇതേ നിലപാടാണ്.
റെയിൽവേ ഉൾപ്പടെയുള്ള പൊതുമേഖലാ സ്ഥാപനങ്ങളുടെ നിലപാട് ഏറ്റവും ദോഷകരമായി ബാധിക്കുക കേരളത്തിൽ നിന്നുള്ള താരങ്ങളെയാണ്. ദേശീയ വോളീബോൾ ചാംപ്യൻഷിപ്പിലും, ഫെഡറേഷൻ കപ്പിലും, ജൂനിയർ ചാംപ്യൻഷിപ്പിലുമൊക്കെ എക്കാലവും മികവ് പുലർത്തുന്നവരിലേറെയും മലയാളി താരങ്ങളാണ്. എന്നാൽ ഫെഡറേഷനും അസോസിയേഷനും സംഘടിപ്പിക്കുന്ന ടൂർണമെന്റിലെ പങ്കാളിത്തത്തിന്റെയോ ജേതാക്കളായതിന്റെയോ സർട്ടിഫിക്കറ്റുമായി വരുന്ന കളിക്കാരെ നിയമനത്തിന് പരിഗണിക്കേണ്ടെന്ന നിലാപാട് സർക്കാർ സ്ഥാപനങ്ങളും പൊതുമേഖലാ സ്ഥാപനങ്ങളും സ്വീകരിച്ചു കഴിഞ്ഞു.
ഇനി ഒരറിയിപ്പുണ്ടാകുന്നത് വരെ ഇതു തുടരാനാണ് റെയിൽവേ ഇറക്കിയ ഉത്തരവിൽ പറയുന്നത്. ഫെഡറേഷൻ സെക്രട്ടറിയും പ്രസിഡന്റും ചേരിതിരിഞ്ഞു ടൂർണമെന്റുകൾ സംഘടിപ്പിക്കുമ്പോൾ ഏതെങ്കിലും ഒരു വിഭാഗത്തെ പിന്തുണക്കേണ്ട ഗതികേടിലാണ് താരങ്ങൾ. മത്സരത്തിനിറങ്ങാൻ വിസമ്മതിക്കുന്ന താരങ്ങളെ അസോസിയേഷനുകൾ ഭീഷണിപ്പെടുത്തിയും കളത്തിലിറക്കുന്നു. വോളീബോൾ ഫെഡറേഷനെ കേന്ദ്ര കായിക മന്ത്രാലയം പുറത്താക്കിയതിനെ തുടർന്ന് അസോസിയേഷന്റെ ഭാവി അനിശ്ചിതത്വത്തിലാണ്. കേരളത്തിൽ അസോസിയേഷൻ ഭാരവാഹികൾ വിജിലൻസ് അന്വേഷണം ഉൾപ്പടെ നേരിടുമ്പോഴും, നടപടി എടുക്കേണ്ട സ്പോർട്സ് കൗൺസിൽ മൗനം പാലിക്കുകയാണ്.