ഇന്ത്യ ഉൾപ്പെടെയുള്ള വമ്പൻമാർക്ക് പതിവായി അടിപതറുന്ന ന്യൂസീലൻഡിന്റെ പിച്ചിൽ ക്രിക്കറ്റ് കുഞ്ഞൻമാരായ ബംഗ്ലദേശിന്റെ തകർപ്പൻ പ്രകടനം. ഇരട്ടസെഞ്ചുറിയുമായി കളം നിറഞ്ഞ ഓൾറൗണ്ടർ ഷാക്കിബ് അൽ ഹസന്റെയും സെഞ്ചുറി നേടിയ ക്യാപ്റ്റൻ മുഷ്ഫിഖുർ റഹിമിന്റെയും മികവിൽ കിവീസിനെതിരായ ഒന്നാം ക്രിക്കറ്റ് ടെസ്റ്റിന്റെ രണ്ടാം ദിനം ഏഴു വിക്കറ്റ് നഷ്ടത്തിൽ 542 റൺസെന്ന നിലയിലാണ് ബംഗ്ലദേശ്. 10 റണ്‍സുമായി സാബിർ റഹ്മാനാണ് ക്രീസിൽ.
ആദ്യദിനം മൂന്നു വിക്കറ്റ് നഷ്ടത്തിൽ 154 റൺസ് മാത്രമെടുത്ത ബംഗ്ലദേശ് രണ്ടാം ദിനം കൂട്ടിച്ചേർത്തത് 388 റൺസ്. 64 റൺസുമായി രണ്ടാം ദിനം ബാറ്റിങ് തുടങ്ങിയ മോമിനുൽ ഹഖ് ഇതേ സ്കോറിൽ പുറത്തായെങ്കിലും ഷാക്കിബിന് കൂട്ടായി മുഷ്ഫിഖുർ റഹിം എത്തിയതോടെ കളി ബംഗ്ലദേശിന്റെ കൈകളിലായി. അഞ്ചാം വിക്കറ്റിൽ ഷാക്കിബ്-റഹിം സഖ്യം കൂട്ടിച്ചേർത്ത 359 റൺസിന്റെ കൂട്ടുകെട്ടാണ് അവരുടെ പോരാട്ടത്തിന് കരുത്തായത്.
ഏകദിന ശൈലിയിൽ ബാറ്റുവീശിയ ഷാക്കിബ് അൽ ഹസൻ 217 റൺസെടുത്ത് പുറത്തായി. 276 പന്തിൽ 31 ബൗണ്ടറികൾ ഉൾപ്പെടുന്നതായിരുന്നു ഷാക്കിബിന്റെ ഇന്നിങ്സ്. ക്യാപ്റ്റൻ മുഷ്ഫിഖുർ റഹിം 159 റൺസെടുത്തു. 260 പന്തുകൾ നേരിട്ട റഹിം, 23 ബൗണ്ടറികളും ഒരു സിക്സും നേടി. ഇവർക്കു പുറമെ, ഓപ്പണർ തമിം ഇക്‌ബാൽ (50 പന്തിൽ 56), മോമിനുൽ ഹഖ് (116 പന്തിൽ 64) എന്നിവരും അർധസെഞ്ചുറി നേടി. കിവീസിനായി നീൽ വാഗ്‌നർ മൂന്നും ബോൾട്ട്, സൗത്തി എന്നിവർ രണ്ടു വിക്കറ്റ് വീതവും വീഴ്ത്തി.
217 റൺസെടുത്ത ഷാക്കിബ് അൽ ഹസന്‍ ടെസ്റ്റിൽ ഒരു ബംഗ്ലദേശ് താരം നേടുന്ന ഏറ്റവും ഉയർന്ന സ്കോർ സ്വന്തം പേരിൽ കുറിച്ചു. 206 റൺസെടുത്ത തമിം ഇക്ബാലിന്റെ റെക്കോർഡാണ് മറികടന്നത്. ഒരു ബംഗ്ലദേശ് താരത്തിന്റെ മൂന്നാമത്തെ മാത്രം ഇരട്ടസെഞ്ചുറിയാണിതെന്ന പ്രത്യേകതയുമുണ്ട്. അഞ്ചാം വിക്കറ്റിൽ ഷാക്കിബ്-റഹിം സഖ്യം നേടിയ 359 റൺസ് ടെസ്റ്റിലെ ഏറ്റവുമുയർന്ന നാലാമത്തെ അഞ്ചാം വിക്കറ്റ് കൂട്ടുകെട്ടാണ്.
ടെസ്റ്റിൽ ബംഗ്ലദേശിന്റെ ഏറ്റവും ഉയർന്ന നാലാമത്തെ സ്കോറുമാണിത്. വിദേശത്ത് നേടുന്ന ഏറ്റവും ഉയർന്ന രണ്ടാമത്തെ സ്കോറും. ന്യൂസീലൻഡിനെതിരെ ബംഗ്ലദേശിന്റെ ഏറ്റവും മികച്ച പ്രകടനവും ഇതാണ്. മൂന്നു വിക്കറ്റ് കൂടി ബാക്കിയിരിക്കെ ഈ റെക്കോർഡുകളെല്ലാം ബംഗ്ലദേശ് മറികടക്കാനും സാധ്യതയേറെ.
ഈ മൽസരത്തിലെ മറ്റു റെക്കോർഡുകൾ
∙ ടെസ്റ്റ് മൽസരത്തിൽ ഒരു ടീമിലെ അഞ്ചു ആറും നമ്പർ ബാറ്റ്സ്മാൻമാർ 150 റൺസിനുമുകളിൽ നേടുന്നത് ഇത് അഞ്ചാം തവണയാണ്. 2012ൽ ഇന്ത്യയ്ക്കെതിരെ മൈക്കൽ ക്ലാർക്കും മൈക്ക് ഹസ്സിയും ഈ നേട്ടം കൈവരിച്ചതിനുശേഷം ഈ നേട്ടം സ്വന്തമാക്കുന്ന താരങ്ങളാണ് ഷാക്കിബും റഹിമും.
∙ ടെസ്റ്റിൽ ബംഗ്ലദേശിന്റെ ഏതുവിക്കറ്റിലേയും ഏറ്റവും മികച്ച കൂട്ടുകെട്ടാണ് ഷാക്കിബ്-റഹിം സഖ്യം കൂട്ടിച്ചേർത്ത 359 റൺസ്. പിന്തള്ളിയത് ഖുൽനയിൽ പാക്കിസ്ഥാനെതിരെ തമിം ഇക്ബാൽ-ഇമ്രുൽ കയീസ് സഖ്യം കൂട്ടീച്ചേർത്ത 312 റണ്‍സ്.
∙ ടെസ്റ്റിൽ ബംഗ്ലദേശ് താരങ്ങൾ 300 റൺസിന് മുകളിലുള്ള കൂട്ടുകെട്ട് തീർക്കുന്നത് ഇത് രണ്ടാം തവണ മാത്രം.
∙ ടെസ്റ്റിൽ ന്യൂസീലൻഡിനെതിരെ അഞ്ചാം വിക്കറ്റിൽ നേടുന്ന ഏറ്റവും ഉയർന്ന കൂട്ടുകെട്ടാണ് ഇരുവരുടെയും 359. പാക്ക് താരങ്ങളായ ജാവേദ് മിയാൻദാദ്-ആസിഫ് ഇക്ബാൽ സഖ്യം സ്ഥാപിച്ച 281 റൺസിന്റെ കൂട്ടുകെട്ടാണ് ഇരുവരും മറികടന്നത്.
∙ ടെസ്റ്റ് മൽസരത്തിൽ ബംഗ്ലദേശിന്റെ ആദ്യ ആറു ബാറ്റ്സ്മാന്മാരിൽ നാലു പേരും 50 റൺസിനു മുകളിൽ സ്കോർ ചെയ്യുന്നതും ഇതാദ്യം.
∙ ബംഗ്ലദേശിനായി ടെസ്റ്റിൽ 3000 റണ്‍സ് നേടുന്ന മൂന്നാമത്തെ മാത്രം താരമായി ഷാക്കിബ് അൽ ഹസൻ മാറി. തമിം ഇക്ബാൽ, ഹബീബുൾ ബാഷർ എന്നിവരാണ് മുൻഗാമികൾ. ഷാക്കിബിന്റെ പേരിൽ 159 വിക്കറ്റുകളുമുണ്ട്.