സാമ്പത്തിക ഇടപാടുകളിലും വോട്ടിങ്ഘടനയിലും കാര്യമായ പരിഷ്കരണങ്ങളുമായി ബിസിസിഐയുടെ പുതിയ നിയമാവലി. ഗുജറാത്ത്, മഹാരാഷ്ട്ര സംസ്ഥാനങ്ങൾക്കുണ്ടായിരുന്ന ഇരട്ടവോട്ട് പദവി റദ്ദാക്കിയ സമിതി, പണമിടപാടുകളിലും സുതാര്യതയുറപ്പാക്കുന്നു. ഇടക്കാലസമിതി നിർദേശങ്ങൾക്കെതിരെ ഏതാനും സംസ്ഥാന അസോസിയേഷനുകൾ സമർപ്പിച്ച ഹർജി, സുപ്രിംകോടതി നാളെ പരിഗണിക്കാനിക്കെയാണ് നിയമാവലി പുറത്തിറക്കിയത്.
ഇന്ത്യൻ ക്രിക്കറ്റിലെ ശുദ്ധീകരണപ്രക്രിയയ്ക്ക് മേൽനോട്ടം വഹിക്കുന്നതിനായി സുപ്രിംകോടതി നിയോഗിച്ച ഇടക്കാല സമിതിയാണ് നിയമാവലി പുറത്തിറക്കിയത്. ചില സംസ്ഥാനങ്ങൾക്ക് ബിസിസിഐയിൽ വർഷങ്ങളായുണ്ടായിരുന്ന അപ്രമാധിത്യം അവസാനിപ്പിക്കുന്നതാണ് വെബ്സൈറ്റിൽ പ്രസിദ്ധീകരിച്ച പുതിയനിയമാവലി. ഇതനുസരിച്ച് ഒരു സംസ്ഥാനത്തിന് ഇനി ഒരുവോട്ടുമാത്രമേ ഉണ്ടാവുകയുള്ളു. സൗരാഷ്ട്ര, മുംബൈ അസോസിയേഷനുകള്‍ക്ക് വോട്ടെടുപ്പിൽ ഇനി പങ്കെടുക്കാനാകില്ല. ഇവരുടെ സ്ഥിരാംഗ്വത്വവും റദ്ദാക്കി. വടക്കുകിഴക്കൻ സംസ്ഥാനങ്ങൾക്കുള്ള ഒരുവോട്ട് സമ്പ്രദായം അവസാനിപ്പിച്ച സമിതി, ഇവിടെയുള്ള ഒരോസംസ്ഥാനത്തിനും വോട്ടവകാശം നൽകി.
സർവീസസ്, റയിൽവേ, യുണിവേഴ്സിറ്റി തുടങ്ങിയവർക്ക് ഇനി വോട്ടവകാശം ഉണ്ടായിരിക്കില്ല. ബിസിസിഐ വർക്കിങ് കമ്മറ്റിയെ ഉന്നതാധികാര സമിതിയായി മാറ്റി നിശ്ചയിച്ചു. അധ്യക്ഷന്‍ , ട്രഷറർ എന്നിവരുടെ അധികാരത്തിലും സമിതി ഇടപെട്ടു. തർക്കങ്ങൾ പരിഹരിക്കാനും, പരമ്പരകൾ സംബന്ധിച്ച അന്തിമ തീരുമാനമെടുക്കുന്നതുമെല്ലാം ഇനി ഓംബുഡ്സ്മാനായിരിക്കും. സംസ്ഥാന അസോസിയേഷുകളുടെ ഉൾപ്പെടെ പണമിടപാട് കൃത്യമായി ഓഡിറ്റിങിന് വിധേയമാക്കുമെന്നും ഇതിനായി സ്വതന്ത്ര ഓഡിറ്ററെ നിയമിക്കണമെന്നും നിയമാവലിയിൽ പറയുന്നു. ലോധ കമ്മിറ്റിമുന്നോട്ടുവച്ച ശുപാർശകളിൽ ഏറ്റവും പ്രധാനപ്പെട്ട നിർദേശങ്ങളാണ് സമിതി നടപ്പാക്കുന്നത്.