കട്ടക്ക് ഏകദിനത്തിൽ ഇംഗ്ളണ്ടിനെതിരെ ഇന്ത്യയ്ക്കു 15 റൺസിന്റെ ജയം. ഇതോടെ മൂന്നു ഏകദിനങ്ങളുള്ള പരമ്പര ഇന്ത്യ സ്വന്തമാക്കി. ജയിക്കാൻ 381 റൺസ് വേണ്ടിയിരുന്ന ഇംഗ്ളണ്ടിനു നിശ്ചിത 50 ഓവറിൽ 366 റൺസെടുക്കാനെ സാധിച്ചുള്ളൂ.
കൂറ്റൻ സ്കോർ പിന്തുടർന്ന ഇംഗ്ളണ്ട് ജേസണ്‍ റോയ്, മോർഗൻ, ജോ റൂട്ട്, മോയിന്‍ അലി എന്നിവർക്കു മാത്രമേ പിടിച്ചു നിൽക്കാൻ സാധിച്ചുള്ളൂ. 82 റൺസെടുത്ത ജേസൺ റോയ് മികച്ച പ്രകടനം കാഴ്ചവച്ചു. 54 റൺസെടുത്ത റൂട്ടും 55 റൺസെടുത്ത മോയിൻ അലിയും വിജയത്തിനായി ശ്രമിച്ചെങ്കിലും വിക്കറ്റുകൾ കൊഴിഞ്ഞത് ക്ഷീണമായി. 102 റൺസെടുത്ത മോർഗൺ തളരാതെ പിടിച്ചു നിന്നെങ്കിലും പിന്തുണ നൽകാൻ ആരുമുണ്ടായിരുന്നില്ല. അശ്വിൻ മൂന്നും ബുംമ്ര രണ്ടും വിക്കറ്റുകൾ വീഴ്ത്തി.
ടോസ് നേടി ഇന്ത്യയെ ബാറ്റിങ്ങിനയച്ച ഇംഗ്ളണ്ട് താരങ്ങൾ തലയിൽ കൈവച്ച നിമിഷങ്ങളായിരുന്നു മൈതാനത്തു കണ്ടത്. വെറ്ററൻ താരങ്ങളായ യുവരാജ് സിങ്ങിന്റെയും മഹേന്ദ്ര സിങ് ധോണിയുടെയും തകർപ്പൻ സെഞ്ചുറികളുടെ മികവിൽ ഇന്ത്യ കൂറ്റൻ സ്കോറാണ് നേടിയത്. 127 പന്തുകളിൽ നിന്നും യുവിയും 122 പന്തുകളിൽ നിന്നും 134 റൺസെടുത്ത ധോണിയുമാണ് ഇന്ത്യൻ സ്കോർ ബോർഡിനെ അതിവേഗം ചലിപ്പിച്ചത്. 50 ഓവറിൽ ആറു വിക്കറ്റ് നഷ്ടത്തിൽ ഇന്ത്യ 381 റൺസെടുത്തു.
നാലാം വിക്കറ്റിലാണ് സ്വപ്നതുല്യമായ ആ ഇന്നിങ്സ്് പിറന്നത്. യുവരാജും ധോണിയും ചേർന്ന് 256 റണ്‍സാണ് കൂട്ടിച്ചേർത്തത്. കരിയറിലെ ഉയർന്ന വ്യക്തിഗത സ്കോറാണ് യുവി കുറിച്ചത്. 21 ബൗണ്ടറികളും മൂന്നു സിക്സും ഉൾപ്പെടുന്നതാണ് യുവരാജിന്റെ ഇന്നിങ്സ്. നാലു വിക്കറ്റുകൾ ക്രിസ് വോക്സ് സ്വന്തമാക്കി.
ഇംഗ്ലണ്ടിനെതിരെ നാലാം വിക്കറ്റിൽ സൃഷ്ടിക്കപ്പെടുന്ന ഏറ്റവും ഉയർന്ന കൂട്ടുകെട്ടാണിത്. ദക്ഷിണാഫ്രിക്കൻ താരങ്ങളായ ഹാഷിം അംല-എ.ബി. ഡിവില്ലിയേഴ്സ് സഖ്യത്തിന്റെ 172 റൺസിന്റെ റെക്കോർഡാണ് ഇരുവരും മറികടന്നത്. 98 പന്തിൽ 15 ബൗണ്ടറിയും ഒരു സിക്സുമുൾപ്പെടെയാണ് യുവരാജ് 14-ാം ഏകദിന സെഞ്ചുറിയിലേക്കെത്തിയത്. 2011നു ശേഷം യുവരാജിന്റെ ആദ്യ ഏകദിന സെഞ്ചുറിയാണിത്.
അഞ്ച് ഓവറിനിടെ മൂന്നു മുൻനിര താരങ്ങളെ നഷ്ടമായ ഇന്ത്യയുടെ തുടക്കം ദയനീയമായിരുന്നു. ഓപ്പണർമാരായ ലോകേഷ് രാഹുൽ (അഞ്ച്), ശിഖർ ധവാന്‍ (11), ക്യാപ്റ്റൻ വിരാട് കോഹ്‍ലി (എട്ട്) എന്നിവരാണ് തുടക്കത്തിലേ പുറത്തായത്. മൂന്നു വിക്കറ്റെടുത്ത ക്രിസ് വോക്സാണ് ഇന്ത്യൻ മുൻനിരയെ എറിഞ്ഞിട്ടത്.അവസാന ഓവറുകളില്‍ കേദാര്‍ ജാദവും ഹാര്‍ദിക് പാണ്ഡ്യയും ഇന്ത്യന്‍ സ്കോര്‍ ഉയര്‍ത്തി.
2007നു ശേഷം നാട്ടിൽ ആദ്യ അഞ്ച് ഓവറുകൾക്കിടെ ഇന്ത്യയുടെ മൂന്ന് മുൻനിര വിക്കറ്റുകൾ നഷ്ടപ്പെടുന്നത് ഇതാദ്യമാണ്. 2010ൽ ധാക്കയിൽ ശ്രീലങ്കയ്ക്കെതിരെയും ആദ്യ അഞ്ച് ഓവറിനുള്ളിൽ ഇന്ത്യയ്ക്ക് മൂന്നു മുൻനിര വിക്കറ്റുകൾ നഷ്ടമായിട്ടുണ്ട്. നേരത്തെ, ടോസ് നേടിയ ഇംഗ്ലണ്ട് ഇന്ത്യയെ ബാറ്റിങ്ങിന് അയയ്ക്കുകയായിരുന്നു.