ക്രിക്കറ്റ് താരങ്ങൾക്കിടയിൽ ഉത്തേജകമരുന്നു പരിശോധന കർശനമാക്കാൻ ഐസിസി ഒരുങ്ങുന്നു. ജൂണിൽ ഇംഗ്ലണ്ടിൽ നടക്കുന്ന ചാംപ്യൻസ് ട്രോഫി മുതൽ പരിശോധന നിർബന്ധമാക്കാനാണു നീക്കം. രാജ്യാന്തര ഉത്തേജകവിരുദ്ധ ഏജൻസിയുടെ (വാഡ) വ്യവസ്ഥകൾ അനുസരിച്ചാവും പരിശോധന. ഇതിന്റെ ഭാഗമായി താരങ്ങളുടെ രക്ത സാംപിളുകൾ പരിശോധിക്കും.
മറ്റു കായിക ഇനങ്ങളെ അപേക്ഷിച്ച് ഉത്തേജക ഉപയോഗം താരതമ്യേന കുറവാണെങ്കിലും ക്രിക്കറ്റിലും പിഴവുറ്റവിധം കർശന പരിശോധന വേണമെന്നാണ് ഐസിസിയുടെ നിലപാട്. മൂത്രപരിശോധനയിൽ കണ്ടെത്താനാവാത്ത മരുന്നുകൾ പലതുണ്ടെന്ന വിലയിരുത്തലിന്റെ അടിസ്ഥാനത്തിലാണു രക്തം പരിശോധിക്കാനുള്ള തീരുമാനം.
2006 മുതൽ ഉത്തേജകവിരുദ്ധ നടപടികൾ ഐസിസി സ്വീകരിക്കുന്നുണ്ടെങ്കിലും പലപ്പോഴും അവ കർശനമായി പാലിക്കപ്പെടുന്നില്ല. ഐപിഎൽ ഉൾപ്പെടെയുള്ള കുട്ടിക്രിക്കറ്റ് മേളകൾ സജീവമായ സാഹചര്യത്തിൽ, പരിശോധന അനിവാര്യമാണെന്ന് ഐസിസി വിലയിരുത്തുന്നു. ദേശീയ ടീമിന്റെ ഭാഗമല്ലാത്ത പലരും കുട്ടിക്രിക്കറ്റിൽ കളത്തിലിറങ്ങുന്ന പശ്ചാത്തലത്തിൽ, ഇവരെ നിരീക്ഷിക്കേണ്ടതുണ്ടെന്നാണ് ഐസിസിയുടെ വാദം.
നിമിഷനേരത്തെ മിന്നൽ പ്രകടനങ്ങൾ ഫലം മാറ്റിമറിക്കുന്ന കുട്ടിക്രിക്കറ്റിൽ, കായികക്ഷമത വർധിപ്പിക്കുന്ന ഉത്തേജക മരുന്നുകൾ താരങ്ങൾ ഉപയോഗിക്കാൻ സാധ്യതയുണ്ട്. സംശയം തോന്നുന്ന താരങ്ങളെ ഓരോ ആറു മാസം കൂടുമ്പോൾ പരിശോധനയ്ക്കു വിധേയരാക്കും. പരിശോധനയുടെ ആവശ്യകത സംബന്ധിച്ചു ടൂർണമെന്റിനു മുൻപ് താരങ്ങൾക്കു ബോധവൽക്കരണം നൽകും.