ഇരുപക്ഷവും ഗോളടിച്ചു കൂട്ടുന്ന മത്സരത്തിൽ സ്കോർ നില മാറിമറിയുന്നതുപോലെ ഹർത്താൽ തീയതി മാറ്റിയും മറിച്ചും യുഡിഎഫ്. ഇന്നലെ വേങ്ങര ഉപതിരഞ്ഞെടുപ്പു പ്രചാരണത്തിനെത്തിയ പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല ആദ്യം പ്രഖ്യാപിച്ച ഹർത്താൽ തീയതി പിന്നീടു രണ്ടുതവണ തിരുത്തിയതോടെ മാധ്യമങ്ങളും ജനങ്ങളും ആകെ കൺഫ്യൂഷനിലായി. കൊച്ചി വേദിയാകുന്ന അണ്ടർ 17 ലോകകപ്പാണു ഹർത്താലിനും യുഡിഎഫിനും ഇടയിൽ ‘റെഡ് കാർഡു’മായി നിന്നത്.
രാവിലെ മലപ്പുറം പ്രസ് ക്ലബിൽ പത്രസമ്മേളനം നടത്തിയാണു 13–ാം തീയതി ഹർത്താലാണെന്ന് അദ്ദേഹം പ്രഖ്യാപിച്ചത്. കൊച്ചിയിൽ അതേദിവസം അണ്ടർ 17 ലോകകപ്പിലെ ജർമനി–ഗിനിയ (വൈകുന്നേരം അഞ്ച്), സ്പെയിൻ–ഉത്തരകൊറിയ (രാത്രി എട്ട്) മത്സരമുള്ളതിനാൽ ഹർത്താൽ മാറ്റണമെന്ന ആവശ്യം പലകോണുകളിൽനിന്നും ഉയർന്നു. സമൂഹമാധ്യമങ്ങളിൽ പ്രചാരണവുമുണ്ടായി. മന്ത്രി എ.സി.മൊയ്തീനും ഹർത്താലിൽനിന്നു പിന്തിരിയണമെന്നു യുഡിഎഫിനോട് ആവശ്യപ്പെട്ടു. തുടർന്ന് ഇന്നലെ രാത്രി എട്ടോടെ ഹർത്താൽ 12–ാം തീയതിയിലേക്കു മാറ്റിയതായി പ്രതിപക്ഷ നേതാവ് മാധ്യമങ്ങളെ അറിയിച്ചു. ഹർത്താൽ 12ന് എന്നു കാണിച്ച് ചാനലുകളിൽ ഫ്ലാഷും പോയി. പക്ഷേ, അന്നും കളിയുണ്ടെന്നു ചിലർ അറിയിച്ചതോടെ ഹർത്താലിന്റെ തീയതി യുഡിഎഫ് വീണ്ടും മാറ്റി (മത്സരക്രമപ്രകാരം ശരിക്കും അന്നു കൊച്ചിയിൽ കളിയില്ല).
പ്രതിപക്ഷ നേതാവ് അൽപസമയത്തിനകം 16നു രാവിലെ ആറു മുതൽ വൈകിട്ട് ആറു വരെ ഹർത്താൽ നടത്തുമെന്നറിയിച്ച് പത്രക്കുറിപ്പിറക്കിയതോടെ ഒടുവിൽ തീയതി ഉറപ്പിച്ചു. ലോകകപ്പിനിടെ തിടുക്കത്തിൽ ഹർത്താൽ പ്രഖ്യാപിച്ച യുഡിഎഫ് ഒടുവിൽ സെൽഫ് ഗോൾ അടിച്ചു. ഫുട്ബോൾ പ്രേമികളുടെ അഭ്യർഥന മാനിച്ചാണു കളിദിവസത്തെ ഹർത്താൽ മാറ്റിയതെന്നു നേതൃത്വം പിന്നീട് അറിയിച്ചു.