അണ്ടര്‍ 17 ലോകകപ്പ് സ്വന്തമാക്കുകയാണ് ലക്ഷ്യമെന്ന് സ്െപയിന്‍ കോച്ച് ഡെനിയ സാഞ്ചെസ്. മഹാരാജാസ് കോളജ് ഗ്രൗണ്ടിലെ സ്പെയിന്റെ പരിശീലനത്തിനുശേഷം സംസാരിക്കുകയായിരുന്നു അദ്ദേഹം. ബ്രസീൽ, ഉത്തരകൊറിയ,എന്നീ ടീമുകൾ പരിശീലനം തുടങ്ങിക്കഴിഞ്ഞു.
ഏറെ ആത്മവിശ്വാസത്തോടെയാണ് അണ്ടര്‍ 17 ലോകകപ്പിനായി സ്പെയിന്‍ ഇന്ത്യയിലെത്തിയിരിക്കുന്നതെന്ന് പരിശീലകന്‍ ഡെനിയ സാഞ്ചെസ് പറഞ്ഞു. യൂറോപ്യന്‍ ചാംപ്യന്‍ഷിപ്പില്‍ നടത്തിയ മിന്നുന്ന പ്രകടനം ഇവിടെ ആവര്‍ത്തിക്കും. പ്രതിഭാധനരായ കളിക്കാരാണ് സ്പെയിന്‍ ടീമിലുള്ളത്. ഏതാനും ചില മേഖലകളില്‍ കൂടി മെച്ചപ്പെടാനുണ്ട്. ഇന്ത്യയിലെ സാഹചര്യങ്ങള്‍ക്കനുസരിച്ച് തന്ത്രങ്ങളില്‍ മാറ്റം വരുത്തും. പ്രതിരോധം കൂടുതല്‍ ശക്തമാക്കുമെന്നും അദ്ദേഹം പറഞ്ഞു. ദ്വിഭാഷിയുടെ സഹായത്തോടെയായിരുന്നു സ്പാനിഷ് കോച്ചിന്റെ പ്രതികരണം.
രാവിലെ പത്തര മുതല്‍ പന്ത്രണ്ടര വരെയായിരുന്നു സ്പെയിന്‍ ടീമിന്റെ പരിശീലനം. ചൊവ്വാഴ്ച പുലര്‍ച്ചെ മൂന്നരയ്ക്ക് കൊച്ചിയിലെത്തിയ സ്പെയിന്‍ വൈകിട്ട് ഫോർട്ടുകൊച്ചി വെളി ഗ്രൗണ്ടിലും പരിശീലനം നടത്തിയിരുന്നു. മഹാരാജാസ് കോളജ് ഗ്രൗണ്ടില്‍ ഇന്നലെ പരിശീലനം നടത്തിയ ബ്രസീല്‍ പനമ്പിള്ളി നഗർ സ്കൂൾ ഗ്രൗണ്ടില്‍ ഇന്ന് പരിശീലനം നടത്തും. ഫോർട്ട് കൊച്ചി വെളി ഗ്രൗണ്ടില്‍ നൈജറും മഹാരാജാസ് കോളജ് ഗ്രൗണ്ടിൽ ഉത്തരകൊറിയയും പരിശീലനത്തിനിറങ്ങും. ശനിയാഴ്ചയാണ് ലോകകപ്പിലെ കൊച്ചിയിലെ ആദ്യ മത്സരം. ലോകകപ്പിലെ ഏറ്റവും ആവേശകരമായ മത്സരം ആകുമെന്ന് വിലയിരുത്തപ്പെടുന്ന സ്പെയിൻ ബ്രസീൽ പോരാട്ടത്തിന്റെ ടിക്കറ്റുകൾ നേരത്തെ തന്നെ വിറ്റുതീർന്നിരുന്നു. മറ്റു മല്‍സരങ്ങളുടെ ടിക്കറ്റ് വില്‍പന പുരോഗമിക്കുകയാണ്.