ഓസ്ട്രേലിയയ്ക്കെതിരായ ഏകദിന പരമ്പരയിലെ ആദ്യ മൂന്നു മൽസരങ്ങളിലും തകർപ്പൻ വിജയം നേടി പരമ്പര ഉറപ്പാക്കിയ ഇന്ത്യ, നാലാം ഏകദിനത്തിനായി വ്യാഴാഴ്ചയിറങ്ങും. പരമ്പര ഉറപ്പാക്കിക്കഴിഞ്ഞെങ്കിലും ബെംഗളൂരുവിൽ നാലാം ഏകദിനത്തിന് ഇറങ്ങുമ്പോൾ ഇന്ത്യയ്ക്കൊരു സ്വപ്നമുണ്ട്. തുടർച്ചയായ 10–ാം ഏകദിന വിജയം. നിലവിൽ തുടർച്ചയായി ഒൻപതു മൽസരങ്ങൾ വിജയിച്ചു നിൽക്കുന്ന ഇന്ത്യയ്ക്ക് ഒരുതരത്തിൽ പറഞ്ഞാൽ നാളത്തെ വിജയം അഭിമാന പ്രശ്നം കൂടിയാണ്.
ക്രിക്കറ്റ് കളിക്കുന്ന പ്രധാന രാജ്യങ്ങളിൽ തുടർച്ചയായി 10 ഏകദിന വിജയങ്ങൾ നേടാൻ സാധിച്ചിട്ടില്ലാത്ത ഏക രാജ്യമാണ് ഇന്ത്യ! ന്യൂസീലൻഡും ഇംഗ്ലണ്ടും ഓരോ തവണ 10 തുടർവിജയങ്ങൾ നേടിയിട്ടുണ്ട്. പാക്കിസ്ഥാനും വെസ്റ്റ് ഇൻഡീസും ശ്രീലങ്കയും രണ്ടു തവണ വീതം ഈ നേട്ടം കൈവരിച്ചു. ദക്ഷിണാഫ്രിക്ക അഞ്ചു തവണയും ഓസ്ട്രേലിയ ആറു തവണയും 10 തുടർവിജയങ്ങൾ സ്വന്തമാക്കിയിട്ടുണ്ട്. ഇനിയും 10 തുടർവിജയങ്ങൾ സ്വന്തമാക്കാൻ സാധിക്കാത്ത ബംഗ്ലദേശിനും സിംബാബ്‌വെയ്ക്കും ഒപ്പമാണ് ഇന്ത്യയുടെ സ്ഥാനം!
നിലവിൽ ഏകദിനത്തിലെ ഒന്നാം റാങ്കുകാരായ ഇന്ത്യയ്ക്ക്, 10 തുടർവിജയങ്ങൾ നേടാൻ സാധിച്ചിട്ടില്ലെന്ന കുറവു പരിഹരിക്കാനുള്ള മികച്ച അവസരമാണ് ഇപ്പോൾ ലഭിച്ചിരിക്കുന്നത്. ഇന്ത്യയുടെ ഏകദിന ചരിത്രത്തിലെ 926–ാം മൽസരമാണ് വ്യാഴാഴ്ച ബെംഗളൂരുവിൽ നടക്കുന്നത്. ഇത്രയും മൽസരങ്ങൾ കളിച്ചിട്ടും 10 തുടർവിജയങ്ങൾ സ്വന്തമാക്കാൻ സാധിച്ചിട്ടില്ലെന്നത് ലോക ഒന്നാം നമ്പറുകാരെ സംബന്ധിച്ച് തീരാ കളങ്കമായിരിക്കുമെന്ന് ഉറപ്പ്.
അവസാന തോൽവി വിൻഡീസിനോട്
വെസ്റ്റ് ഇൻഡീസ് പര്യടനത്തിനിടെ ആന്റിഗ്വയിൽവച്ച് ആതിഥേയരോട് വഴങ്ങിയ 11 റൺസ് തോൽവിക്കുശേഷം ഏകദിനത്തിൽ ഇന്ത്യ തോൽവി അറിഞ്ഞിട്ടില്ല. അതിനുശേഷം തുടർച്ചയായി ഒൻപതു വിജയങ്ങളാണ് ഇന്ത്യ സ്വന്തമാക്കിയത്. ശ്രീലങ്കയ്ക്കെതിരായ തുടർച്ചയായ അഞ്ചു വിജയങ്ങളും ഓസീസിനെതിരായ മൂന്നു വിജയങ്ങളും ഇതിൽ ഉൾപ്പെടുന്നു.
അതേസമയം, നേരെ തിരിച്ചാണ് ഓസീസിന്റെ കാര്യം. ഈ വർഷമാദ്യം അഡ്‌ലയ്ഡിൽവച്ച് പാക്കിസ്ഥാനെ തോൽപ്പിച്ചശേഷം ഒരു ഏകദിന മൽസരം പോലും ജയിക്കാൻ ഓസീസിന് സാധിച്ചിട്ടില്ല. ഒരു കാലത്ത് ക്രിക്കറ്റ് ലോകം അടക്കിഭരിച്ചിരുന്ന ടീമിനാണ് ഈ ഗതിയെന്ന് ഓർക്കണം. അതിനിടെ വിദേശത്ത് തുടർച്ചയായി 11 മൽസരങ്ങൾ തോൽക്കുകയും ചെയ്തു. ന്യൂസിലന്‍ഡിനെതിരെ രണ്ടു മൽസരങ്ങൾ ഉപേഷിച്ചതുകൊണ്ടു മാത്രമാണ് ഈ തോൽവിചരിതം 11ൽ ഒതുങ്ങിയത്
ഇന്ത്യയ്ക്കെതിരായ പരമ്പരയിൽ സമ്പൂർണ തോൽവി വഴങ്ങിയാൽ ഏകദിനത്തിൽ നാലാം സ്ഥാനത്തേക്കു വീഴും ഓസ്ട്രേലിയ. നിലവിൽ ടെസ്റ്റിൽ അഞ്ചാം റാങ്കിലും ട്വന്റി20യിൽ ഏഴാം സ്ഥാനത്തുമാണ് നിലവിലെ ലോകചാംപ്യൻമാർ.
കോഹ്‍ലി മികവിൽ ഇന്ത്യ
ക്യാപ്റ്റൻ വിരാട് കോഹ്‍ലിയുടെ സ്ഥിരതയാർന്ന പ്രകടനമാണ് ഏകദിന ക്രിക്കറ്റിലെ ഒന്നാം സ്ഥാനത്തേക്കുള്ള ഇന്ത്യയുടെ വളർച്ചയ്ക്കു പിന്നിൽ. 2016ൽ 739 റൺസായിരുന്നു കോഹ്‌ലിയുടെ സമ്പാദ്യം. കൃത്യം 739 പന്തുകള്‍ നേരിട്ടാണ് കോഹ്‍ലി ഇത്രയും റൺസെടുത്തത്. സ്ട്രൈക്ക് റേറ്റ് 100!
ഈ വർഷം ഇതുവരെ 1137 റൺസ് നേടിയ കോഹ്‍ലി അതിനായി നേരിട്ടതാകട്ടെ 1137 പന്തുതന്നെ. ഈ വർഷം ഏകദിനത്തിൽ ഏറ്റവും കൂടുതൽ റൺസ് നേടി മുന്നിലുള്ള കോഹ്‍ലി, 2017ൽ കളിച്ച എല്ലാ പരമ്പരയിലും കുറഞ്ഞത് ഒരു സെഞ്ചുറിയെങ്കിലും നേടിയിട്ടുണ്ട്. ഈ പരമ്പരയിലും ആ നേട്ടം സൂക്ഷിക്കാൻ കോഹ്‍ലിക്കു സാധിക്കുമോ എന്ന ആകാംക്ഷയിലാണ് ആരാധകർ.
അതേസമയം, ബെംഗളൂരു ചിന്നസ്വാമി സ്റ്റേഡിയത്തിലെ കോഹ്‌ലിയുടെ റെക്കോർഡ് ഒട്ടും മെച്ചമല്ല. ഹോം മൈതാനങ്ങളിൽ കോഹ്‍ലിയുടെ ഏറ്റവും മോശം പ്രകടനമാണ് ചിന്നസ്വാമി സ്റ്റേഡിയത്തിൽ പിറന്നിട്ടുള്ളത്. ഇതുവരെ ഇവിടെ കളിച്ച നാല് ഏകദിനങ്ങളിൽ 10.50 റൺസ് ശരാശരിയിൽ 42 റൺസ് മാത്രമേ കോഹ്‍ലി നേടിയിട്ടുള്ളൂ. 0, 8, 34, 0 എന്നിങ്ങനെയായിരുന്നു ഇവിടെ കോഹ്‍ലിയുടെ പ്രകടനം.