പല്ലെക്കലെ ∙ കഷ്ടമാണു ലങ്കയുടെ കാര്യം! കരുണരത്നയുടെ കളി കാണുമ്പോൾ കാരുണ്യമൊട്ടുമില്ലാതിരുന്ന ജയസൂര്യയെ ഓർക്കും. ഉപുൽ തരംഗയെ കാണുമ്പോൾ ബാറ്റിങ് തരംഗമായിരുന്ന സംഗക്കാരയെ ഓർക്കും. കുശാൽ മെൻഡിസിനെ കാണുമ്പോൾ കുശാലായി റൺസ് നേടിയിരുന്ന ജയവർധനയെ ഓർക്കും. മഹാരഥന്മാർ കൂടൊഴിഞ്ഞു പോയിടത്തേക്കു വീറുറ്റ യുവ കരുത്ത് ഇന്ത്യയെ തുണച്ചപ്പോൾ പകരക്കാരില്ലാതെ പാരവശ്യപ്പെടുന്ന ശ്രീലങ്ക ഒരിക്കൽക്കൂടി തകർന്നടിഞ്ഞു. മൂന്നാം ക്രിക്കറ്റിൽ ടെസ്റ്റിൽ ഇന്ത്യയുടെ വിജയം ഇന്നിങ്സിനും 171 റൺസിനും. സമീപകാലത്തു രാജ്യാന്തര ക്രിക്കറ്റിലെ ഏറ്റവും ഏകപക്ഷീയ പരമ്പരകളിലൊന്ന്. ആദ്യ രണ്ടു ടെസ്റ്റുകളും നാലാം ദിവസം അവസാനിച്ചപ്പോൾ മൂന്നാം ടെസ്റ്റിന്റെ അന്ത്യം മൂന്നു ദിവസത്തിനുള്ളിൽ. 74.3 ഓവറിൽ 181 റൺസിൽ ശ്രീലങ്കയെ ചുരുട്ടിക്കൂട്ടി ഇന്ത്യ തോൽവിക്കടലിലെറിഞ്ഞു. ഹാർദിക് പാണ്ഡ്യയാണു മാൻ ഓഫ് ദ് മാച്ച്. ശിഖർ ധവാൻ മാൻ ഓഫ് സീരീസും.
ഇപ്പോഴത്തെ ടീം മോശമെന്നു കുറ്റപ്പെടുത്തി ഇനിയാരും സച്ചിനെയും ഗാംഗുലിയെയും ദ്രാവിഡിനെയും ലക്ഷ്മണിനെയും ഓർക്കേണ്ടതില്ല. പകരക്കാർ വീരന്മാരാണ്. തന്ത്രങ്ങളുടെ പിന്നണിൽ അനിൽ കുംബ്ലെയിൽനിന്നു വീണ്ടും രവിശാസ്ത്രിയിലേക്കുള്ള മാറ്റവും സുഗമമാണെന്നു വ്യക്തം. ടീം ഇന്ത്യ പുതിയ തലമുറയിൽ ആവേശം കൊള്ളുമ്പോൾ ലങ്കൻ ടീം പഴയ തലമുറയെ ഉള്ളിലൊരു വിങ്ങലോടെ ഓർമിപ്പിച്ചുകൊണ്ടിരിക്കും. ലോകക്രിക്കറ്റിനെ കാൽക്കീഴിലാക്കാൻ കരുത്തുന്നുണ്ടെന്നു ലങ്കയ്ക്കു ബോധ്യം കൊടുത്ത അർജുന രണതുംഗ കണ്ണീർനിറഞ്ഞ കണ്ണുകളിലൂടെയാവും പുതിയ ടീമിനെ കാണുന്നത്!